ഒന്നിന് വെറും 800 രൂപയല്ലേ കൂടുന്നുള്ളൂ! 6 എയർബാഗ് നിയമത്തിൽ അലമുറയിടുന്ന ബ്രാൻഡുകൾക്കെതിരെ ആഞ്ഞടിച്ച് ഗഡ്കരി
ഇന്ത്യയിൽ വിൽക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ സുരക്ഷാ നിലവാരം വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ വർധിച്ചുവരുന്ന ശ്രദ്ധ രാജ്യത്തെ വാഹന വ്യവസായത്തിന്റെ ഗതിയെ പലവിധത്തിൽ മാറ്റിമറിച്ചിരിക്കുകയാണ്.

സമീപ വർഷങ്ങളിൽ, ഇന്ത്യയിലെ എല്ലാ പാസഞ്ചർ വാഹനങ്ങളിൽ ഡ്യുവൽ എയർബാഗുകൾ, ABS, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിവ സർക്കാർ സ്റ്റാൻഡേർഡ് ഫീച്ചറുകളാക്കി മാറ്റി. ഇപ്പോൾ, ഇന്ത്യയിലെ എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ സ്റ്റാൻഡേർഡ് ആക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ.

വാഹനമോടിക്കുന്നവരുടെ സുരക്ഷ എന്ന വീക്ഷണകോണിൽ നിന്ന് ഈ നീക്കം പ്രശംസനീയമാണെങ്കിലും, വാഹനത്തിൽ അധിക എയർബാഗുകൾ ചേർക്കുന്നത് വില വർധിപ്പിക്കുന്നതിനാൽ ഇത് ഉപഭോക്താക്കളുടെ പോക്കറ്റിന് കാര്യമായ ക്ഷീണമുണ്ടാക്കും.

എന്നാൽ ഈ ആശയത്തിന് അനുസൃതമായി, ഒരു വാഹനത്തിലെ ഓരോ അധിക എയർബാഗിനും വാഹനത്തിന്റെ വില 800 രൂപ വീതം മാത്രമേ വർധിക്കൂ എന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഈ പ്രസ്താവനയോടെ, വരും മാസങ്ങളിൽ സൈഡ്, കർട്ടൻ എയർബാഗുകൾ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നതായി ഗഡ്കരി സ്ഥിരീകരിച്ചു.

ഇത്രയും ചെറിയ പ്രീമിയത്തിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വാഹനങ്ങളിലെയും എയർബാഗുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗഡ്കരിയുടെ ഈ പ്രസ്താവന, ഏതാനും വാഹന നിർമ്മാതാക്കൾ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് വാദിക്കുന്ന സമയത്താണ് എന്നതും ശ്രദ്ധേയമാണ്.

ഈ നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, എയർബാഗുകളുടെ അധിക ചെലവ് ഉപഭോക്താക്കൾ വഹിക്കേണ്ടിവരും, അതിന്റെ ഫലമായി ഒരു പുതിയ കാർ വാങ്ങുക എന്നത് കൂടുതൽ ചെലവേറിയതായിത്തീരും. അതോടൊപ്പം, നിർമാണച്ചെലവും വർധിച്ചേക്കാം. എന്നിരുന്നാലും, കേന്ദ്ര മന്ത്രിയുടെ അഭിപ്രായത്തിൽ, ഓരോ അധിക എയർബാഗിനും 800 രൂപ മാത്രമേ വിലയുള്ളൂ, ഇത് കാറുകൾ വാങ്ങാൻ കഴിയുന്ന ഉപഭോക്താക്കൾക്ക് താങ്ങാവുന്നതേയുള്ളൂ.

രാജ്യസഭയിലെ ചോദ്യോത്തര വേളയിൽ സംസാരിക്കവെ നിതിൻ ഗഡ്കരി, ഇന്ത്യയിൽ വിൽക്കുന്ന എല്ലാ പാസഞ്ചർ വാഹനങ്ങൾക്കും സർക്കാർ ഇതിനകം ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന് പറഞ്ഞു.

പിൻവശത്ത് ഇരിക്കുന്ന യാത്രക്കാരുടെ അധിക സുരക്ഷയ്ക്കായി, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ അവതരിപ്പിക്കുന്നതിനാണ് സർക്കാർ ഈ നയം കൊണ്ടുവരുന്നത്, ഇത് വാഹനത്തിൽ നിർബന്ധിത എയർബാഗുകളുടെ എണ്ണം ആറായി വർധിപ്പിക്കും.

അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തീരുമാനം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2022 ഒക്ടോബർ മുതൽ ഈ പുതിയ മാനദണ്ഡം അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ തങ്ങളുടെ വാഹനങ്ങൾക്ക് സൈഡ് എയർബാഗുകൾ സ്റ്റാൻഡേർഡായി പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്, സമീപകാല ഉദാഹരണങ്ങൾ എന്ന നിലയിൽ കിയയിൽ നിന്നുള്ള സോനെറ്റും സെൽറ്റോസും ആറ് എയർബാഗുകളോടെ വരുന്നു.

സെൽറ്റോസിലും കാരെൻസിലും സ്റ്റാൻഡേർഡ് കർട്ടൻ എയർബാഗുകൾ അവതരിപ്പിച്ചതിനാൽ കൊറിയൻ കാർ നിർമ്മാതാവ് പരിഷ്കാരങ്ങൾ വരുത്തുന്നതിൽ വേഗത്തിലാണ്. മറ്റ് പ്രമുഖ നിർമ്മാതാക്കൾ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നത് നമുക്ക് കണ്ടറിയാം.

നിലവിലെ ട്രെൻഡ് അനുസരിച്ച് വാഹനത്തിന്റെ സുരക്ഷ റേറ്റിംഗും സേഫ്റ്റി ഫീച്ചറുകളും ഇന്ന് ഒരു കാർ പർച്ചേസിന്റെ കാര്യത്തിൽ ഗണ്യമായ പ്രാധാന്യം വഹിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്.

ക്രാഷ് ടെസ്റ്റ് റേറ്റിംഗും എയർബ്ഗുകളുടെ എണ്ണവും മറ്റ് നൂതന സേഫ്റ്റി ടെക്കും ഇത്രയും അധികം സ്വാധീനം ചെലുത്തുമ്പോൾ മാർക്കറ്റിൽ പിടിച്ച് നിൽക്കാനും ഉപഭോക്താക്കളെ ആകർഷിക്കാനും അവർക്ക് വിശ്വാസിയത വർധിപ്പിക്കാനും ബ്രാൻഡുകൾക്ക് വെറെ വഴിയില്ല എന്നതാണ് വാസ്തവം.


Click it and Unblock the Notifications








