വാഹനങ്ങൾക്ക് ഇനിയും വില കൂടും! കമ്പനികൾക്കും നമുക്കിട്ടുമുള്ള അടുത്ത മുട്ടൻ പണിയ്ക്ക് തിരി കൊളുത്തി കേന്ദ്രം
ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളുടെ വരവ് ഇന്ത്യൻ വാഹന വിപണിയിൽ വലിയ കോളിളക്കങ്ങളും മാറ്റങ്ങളും സൃഷ്ടിച്ച ഒന്നാണ്. പല പ്രമുഖ ബ്രാൻഡുകളുടെ മോഡൽ നിരയിൽ നിന്ന് ഡീസൽ എഞ്ചിനുകൾ തുടച്ചു മാറ്റപ്പെട്ടത് ഈ ചട്ടങ്ങളുടെ വരവോടെയാണ്. അതിന്റെ പരിണിത ഫലങ്ങൾ ഏറെ കുറെ അവസാനിച്ചു വരുമ്പോൾ, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ ഒരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. പല വാഹന നിർമ്മാതാക്കളും ഇഷ്ടപ്പെടുന്ന ഒന്നല്ല ഇത് എന്ന് ആദ്യം തന്നെ പറയാം, നമുക്കും ചില കാര്യങ്ങളിൽ ഒരു ഇഷ്ടക്കേട് തോന്നിയേക്കാം.
അടുത്ത തലമുറ എമിഷൻ മാനദണ്ഡങ്ങൾ അല്ലെങ്കിൽ ബിഎസ് VII ചട്ടങ്ങളുടെ വരവും, അതിനായി വാഹന നിർമ്മാതാക്കളോട് മുൻകൂട്ടി തയ്യാറാക്കാനുള്ള ആഹ്വാനവുമാണിത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2025 മുതൽ നടപ്പിലാക്കാൻ പോകുന്ന യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കാൻ നിർമ്മാതാക്കളോട് അദ്ദേഹം ഇപ്പോഴേ അഭ്യർത്ഥിച്ചിരിക്കുകയാണ്.

ബിഎസ് VII മാനദണ്ഡങ്ങളെക്കുറിച്ച് സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതുവരെ നിർമ്മാതാക്കൾ കാത്തിരിക്കരുത് എന്നാണ് മന്ത്രിയുടെ ആഹ്വാനം. ബിഎസ് VII വാഹനങ്ങളുടെ നിർമ്മാണത്തിനായി ഗവേഷണം നടത്താൻ സ്വന്തം തലത്തിൽ ഓരോ കമ്പനികളും ആരംഭിക്കണമെന്ന് ഗഡ്കരി വ്യക്തമാക്കി. നമ്മുടെ ഇൻഡസ്ട്രിയും നമ്മുടെ യൂറോപ്യൻ സഹോദരങ്ങൾക്ക് തുല്യമായിരിക്കണം.
കഴിഞ്ഞ തവണ, സർക്കാരിന് ഒരു സമയപരിധി നിശ്ചയിക്കേണ്ടി വരികയും, വാഹന വ്യവസായത്തെ ഇത് പാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടി വന്നു. വളരെ പണിപ്പെട്ടു അത് സാധ്യമാക്കുകയും ചെയ്തു. എന്നാൽ വീണ്ടും അത്തരമൊരു തീരുമാനം എടുക്കുന്നതിലേക്ക് അധികൃതരെ എന്തിന് നയിക്കണം എന്നാണ് മന്ത്രി ഉന്നയിക്കുന്ന ചോദ്യം.

ഇന്ത്യയിൽ, എല്ലാ കാർ നിർമ്മാതാക്കളും നിലവിലെ ബിഎസ് VI ഫേസ് II എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം അടുത്തിടെയാണ് വിപണിയിൽ നടപ്പാക്കിയിരുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ത്യയിലെ വാഹന നിർമ്മാതാക്കളെ 2020 -ൽ ബിഎസ് IV -ൽ നിന്ന് ബിഎസ് VI -ലേക്ക് നേരിട്ട് ചാടാൻ നിർബന്ധിക്കുകയായിരുന്നു.
BS അല്ലെങ്കിൽ ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ എന്നത് അടിസ്ഥാനപരമായി യൂറോ മാനദണ്ഡങ്ങളുടെ ഒരു പകർപ്പാണ്. രണ്ട് ഘട്ടങ്ങളിലായാണ് യൂറോ 7 എമിഷൻ മാനദണ്ഡങ്ങൾ നടപ്പാക്കുക. ആദ്യ ഘട്ടം 2025 -ലും രണ്ടാം ഘട്ടം 2027 -ലും നടപ്പിലാക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2027 ഓടെ ഇന്ത്യ ബിഎസ് VII -ലേക്ക് മാറും എന്ന് പ്രതീക്ഷിക്കുന്നു.

ഇപ്പോൾ യൂറോ 7 മാനദണ്ഡങ്ങൾ അധികം താമസിയാതെ നടപ്പിലാക്കും എന്ന് പ്രതീക്ഷിക്കുന്നതിനാൽ, ബിഎസ് VII മാനദണ്ഡങ്ങൾക്കും സർക്കാർ ഉടൻ ഒരു പ്രഖ്യാപനം നടത്തും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ബിഎസ് IV -ൽ നിന്ന് ബിഎസ് VI -ലേക്കുള്ള കുതിപ്പ് കാർ നിർമാതാക്കളെ കാര്യമായി ബാധിച്ചിരുന്നു.
പുതിയ എമിഷൻ മാനദണ്ഡങ്ങൾ പല നിർമ്മാതാക്കളെയും മുകളിൽ സൂചിപ്പിച്ചതു പോലെ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി. ഡീസൽ എഞ്ചിനുകൾ ബിഎസ് VI -ലേക്ക് അപ്പ്ഗ്രേഡ് ചെയ്യുന്നത് വളരെ ചെലവേറിയതാണ് ഇതിന് കാരണം, കൂടാതെ ഈ പ്രക്രിയ ചെറിയ ഡീസൽ കാറുകളെ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതിലും അപ്പുറം ചെലവേറിയതാക്കുന്നു എന്നതും വാസ്തവമാണ്.
ഈ സാഹചര്യത്തിൽ നിർമ്മാതാക്കൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു യുക്തിപരമായ കാര്യം എന്നത് ഡീസൽ എഞ്ചിനുകൾ നിർത്തി പെട്രോൾ എഞ്ചിനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ഓരോ നിർമ്മാതാവും തങ്ങളുടെ ഡീസൽ എഞ്ചിനുകൾ ബിഎസ് VI കംപ്ലയിൻ്റ് ആക്കുന്നതിന് നിക്ഷേപിക്കേണ്ട തുക പെട്രോളിനേക്കാൾ കൂടുതലായിരുന്നു, അതും വിലക്കയറ്റത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.


Click it and Unblock the Notifications








