ബുക്കും പേപ്പറുമെല്ലാം ശരിയായിട്ടും കാറുകാരന് 1000 രൂപ പിഴ! കാരണം കേട്ടാല്‍ നിങ്ങള്‍ ചിരിക്കും
നാടിന്റെ മുക്കിലും മൂലയിലും വരെ ക്യാമറകള്‍ സ്ഥാപിച്ചാണ് ഇപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പ് ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്. എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ കേരളത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ഒരു പരിധി വരെ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തെ പോലെ മറ്റ് പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ ട്രാഫിക് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഓണ്‍ലൈനായി ചലാന്‍ അയക്കുന്ന രീതിയുണ്ട്. എന്നാല്‍ ഈ രീതി വ്യാപകമായതോടെ വിചിത്രമായ ചലാനുകളും റോഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. ഹെല്‍മെറ്റ് ധരിക്കാതെ കാർ ഓടിച്ചതിന് യുവാവിന് 1000 രൂപ പിഴ ചുമത്തിയതാണ് ഏറ്റവും പുതിയ സംഭവം.
ഉത്തര്‍ പ്രദേശിലെ നോയിഡയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. തുഷാര്‍ സക്‌സോനയെന്ന മാധ്യമ പ്രവര്‍ത്തകനാണ് വിചിത്രമായ ചലാന്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തനിക്കെതിരെ പുറപ്പെടുവിച്ച ട്രാഫിക് ചലാന്‍ പുനഃപരിശോധിക്കാന്‍ തുഷാര്‍ സക്സേന നോയിഡ പോലീസിനെ സമീപിച്ചതോടെയാണ് ഈ വിചിത്രമായ സംഭവം പുറംലോകമറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പേ പിഴയെ കുറിച്ച് മൊബൈലില്‍ സന്ദേശം വന്നെങ്കിലും താന്‍ ഇതുവരെ ഗൗതം ബുദ്ധ് നഗറില്‍ കാറില്‍ പോയിട്ടില്ലാത്തതിനാല്‍ സക്‌സേന അത് ഗൗരവത്തിലെടുത്തില്ല.

സാങ്കേതിക്കപ്പിഴവ് വല്ലതും ആണെന്ന് കരുതി അവഗണിക്കുകയായിരുന്നു. എന്നാല്‍ പിഴയടച്ചില്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഓര്‍മിപ്പിച്ച് പൊലീസ് മറ്റൊരു മെസേജും ഇ-മെയില്‍ സ്‌ന്ദേശവും അയച്ചതിനാല്‍ വിഷയത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സക്‌സേന പൊലീസിനെ സമീപിച്ചത്. 2023 നവംബര്‍ ഒമ്പതിനായിരുന്നു സംഭവം നടന്നത്. അന്നേ ദിവസം രാവിലെ നോയിഡ, ഡല്‍ഹി-എന്‍സിആര്‍ സ്‌ട്രെച്ചില്‍ ഹെല്‍മെറ്റ് ധരിക്കാതെ തന്റെ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ഹാച്ച്ബാക്ക് ഓടിച്ചുവെന്ന് കാണിച്ചാണ് സക്സേനയ്ക്ക് പിഴ ചുമത്തിയതെന്ന് പൊലീസ് പറഞ്ഞു.
ട്രാഫിക് ചലാനില്‍ രേഖപ്പെടുത്തിയ തീയതിയിലും സമയത്തിലും താന്‍ നോയിഡയില്‍ ഉണ്ടായിരുന്നില്ലെന്നാണ് തുഷാര്‍ സക്‌സേന പറയുന്ന ഒന്നാമത്തെ കാര്യം. നോയിഡയില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ ഉത്തര്‍പ്രദേശിലെ രാംപൂര്‍ ജില്ലയിലാണ് സക്സേന താമസിക്കുന്നത്. മാത്രമല്ല കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചില്ലെന്ന വിചിത്രമായ കാരണം സക്‌സേനക്ക് വിചിത്രമായി തോന്നി.
കാര്‍ ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് ട്രാഫിക് നിയമമില്ലെന്നും മോട്ടോര്‍വാഹന നിയമ പ്രകാരം ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ മാത്രമാണ് ഹെല്‍മെറ്റ് ധരിക്കേണ്ടതെന്നും അദ്ദേഹം പൊലീസുകാരോട് പറഞ്ഞു നോക്കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ല. തെളിവുകള്‍ നല്‍കിയിട്ടും സക്‌സേനക്ക് എതിരായ നിയമലംഘന ആരോപിക്കപ്പെട്ടത് നിലനില്‍ക്കുന്നുവെന്നതാണ് രസകരമായ കാര്യം. തെറ്റുപറ്റിയെന്ന് മനസ്സിലായാല്‍ അത് തിരുത്തുകയായിരുന്നു അധികാരികള്‍ ചെയ്യേണ്ടിയിരുന്നത്.
എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പിച്ച പൊലീസ് പിഴ അടക്കാനും അല്ലെങ്കില്‍ കോടതിയില്‍ ഹാജരാക്കുമെന്നും പറയുകയായിരുന്നു. പിഴ ചുമത്തിയ നടപടിയെ എതിര്‍ത്ത സക്‌സേന കാര്‍ യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് രേഖാമൂലമുള്ള സ്ഥിരീകരണം നോയിഡ പൊലീസ് നല്‍കണമെന്നും മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. റാംപൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തന്റെ വെളുത്ത നിറത്തിലുള്ള ഹ്യുണ്ടായി കാര്‍ വാങ്ങിയത്. നോയിഡ പൊലീസ് തനിക്കെതിരായ കേസ് റദ്ദാക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് വാഹന ഉടമയ്ക്ക് പിഴ ചുമത്തുന്നത് ഇതാദ്യമല്ല. നേരത്തെ, ഔഡി ആഡംബര കാര്‍ ഓടിക്കുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാത്തതിന് ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിക്ക് 1000 രൂപ പിഴ ചുമത്തിയിരുന്നു. ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ ലഭിച്ചതിനെ ചോദ്യം ചെയ്ത് സ്റ്റഷനിലെത്തിയ ബഹദൂര്‍ സിംഗ് പരിഹാറിനോട് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം അന്വേഷിക്കാമെന്നായിരുന്നു മറുപടി കിട്ടിയത്.
ശേഷം കാറുമായി പുറത്തിറങ്ങുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ച ബഹദൂര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതേ രീതിയില്‍ തെറ്റായ ചലാന്‍ ലഭിച്ച ഒത്തിരി പേര്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത് ഇന്ത്യയില്‍ ഒരിടത്ത് മാത്രമുള്ള പ്രശ്‌നമല്ല. അതുകൊണ്ട് തന്നെ അധികാരികള്‍ ഇത്തരത്തിലുള്ള പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
Image Courtesy: X/Tusharsaxena80


Click it and Unblock the Notifications








