പുത്തന്‍ ടെസ്‌ല കാറിന് 'സ്‌കൂള്‍ ബസിന്റെ' നമ്പര്‍; നൊസ്റ്റാള്‍ജിയ എന്നാല്‍ ഇതല്ലാതെ മറ്റെന്താണ്
ഗൃഹാതുരത്വം എന്നത് പലര്‍ക്കും പല രീതിയിലായിരിക്കും. ചിലര്‍ക്ക് അത് സന്തോഷം നല്‍കുന്ന ഓര്‍മകളാണെങ്കില്‍ അത് ചിലരുടെ കണ്ണ് നനയിക്കുന്നു. ഒരിക്കലെങ്കിലും ബെംഗളൂരു മഹാനഗരത്തില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്തവർക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മയായിരിക്കും ബിഎംടിസി ബസുകള്‍. അമേരിക്കയില്‍ നിന്നും ഒരു കര്‍ണാടക സ്വദേശിയുടെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു പ്രവര്‍ത്തി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യുഎസിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ചെങ്കപ്പ എന്ന യുവാവാണ് കഥയിലെ നായകന്‍. അമേരിക്കയിലാണ് താമസമെങ്കിലും സ്വന്തം നാടിന്റെ ഓര്‍മകള്‍ താലോലിക്കുന്ന ഇദ്ദേഹം അടുത്തിടെ സ്വന്തമാക്കിയ ടെസ്‌ല കാറിന് ചെറുപ്പത്തില്‍ സ്‌കൂളില്‍ പോയിരുന്ന ബിഎംടിസി ബസിന്റെ നമ്പറിട്ടതാണ് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. തന്റെ പുത്തന്‍ ടെസ്‌ല കാറിന് പഴയ ബിഎംടിസി ബസിന്റെ 'KA1F232' എന്ന രജിസ്ട്രേഷന്‍ നമ്പറാണ് ചെങ്കപ്പ തിരഞ്ഞെടുത്തത്.

1990-കളില്‍ തന്റെ കുട്ടിക്കാലത്ത് ബാംഗ്ലൂരിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ബിഎംടിസി ബസിലായിരുന്നു ചെങ്കപ്പ യാത്ര ചെയ്തിരുന്നത്. 401 ബി റൂട്ടില്‍ ഓടിയിരുന്ന ബസ് കെ ധനപാല്‍ എന്നയാളായിരുന്നു ഓടിച്ചിരുന്നത്. കുട്ടിക്കാലത്ത് വിദ്യാരണ്യപുര സ്റ്റോപ്പില്‍ നിന്ന് യശ്വന്ത്പുരയിലേക്കുള്ള യാത്രക്കിടെ ബസിന്റെ ഗിയര്‍ലിവറിന് സമീപത്തായിരുന്നു ചെങ്കപ്പ സ്ഥാനം പിടിച്ചിരുന്നത്.
വളര്‍ന്ന് യുഎസിലേക്ക് താമസം മാറിയ ശേഷവും ബസിനോടും അതിന്റെ ഡ്രൈവറോടുമുള്ള ഇഷ്ടം വ്യത്യസ്തമായ രീതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു യുവാവ്. പൊതുവേ സ്‌കൂള്‍ വിദ്യാര്‍ഥികളോട് ദേഷ്യത്തോടെ പെരുമാറുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു ധനപാല്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അദ്ദേഹം നിറഞ്ഞ വാത്സല്യത്തോടെയായിരുന്നു പെരുമാറിയിരുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കെ ധനപാല്‍ സര്‍വീസില്‍ നിന്ന നിന്ന് വിരമിച്ചത്.

റിട്ടര്‍മെന്റിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ ഒരു ചെറിയ സര്‍പ്രൈസ് പാര്‍ട്ടി നടത്തിയിരുന്നു. തന്റെ ബാല്യകാലത്തെ എല്ലാ നല്ല ഓര്‍മ്മകള്‍ക്കും കെ ധനപാലിന്റെ വാത്സല്യത്തിനും സ്തുതി പറഞ്ഞ് കൊണ്ടാണ് പഴയ ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കുന്ന സര്‍പ്രൈസ് വീഡിയോ ചെങ്കപ്പ അയച്ചുനല്‍കിയിരുന്നു. നഗരത്തിലെ തിരക്കേറിയ റോഡുകളിലൂടെ ഡ്രൈവ് ചെയ്യുന്നതിന്റെ സമ്മര്‍ദങ്ങള്‍ക്കിടയിലും ധനപാല്‍ അര്‍പ്പണബോധത്തോടെ ബസ് ഓടിച്ചതെങ്ങനെയാണെന്നും അദ്ദേഹം കുട്ടികളെ എത്ര നന്നായി സ്നേഹിച്ചിരുന്നുവെന്നും വീഡിയോയില്‍ യുവാവ് ഓര്‍ത്തെടുക്കുന്നു.
ബസ് ഡ്രൈവര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സേവനങ്ങളോടുള്ള ബഹുമാന സൂചകമായും തന്നോട് ദയയോടെ പെരുമാറിയ വ്യക്തിയായതിനാലുമാണ് തന്റെ ടെസ്ല കാറിനായി ബസിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരഞ്ഞെടുത്തതെന്നാണ് യുവാവ് പറയുന്നത്. യുവാവിന്റെ വീഡിയോ കണ്ട് വികാരാധീനനായ ധനപാല്‍ യുവാവിന്റെ പ്രവര്‍ത്തികള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

'1992-ല്‍ താന്‍ ബിഎംടിസി യൂണിറ്റ് 11-ല്‍ ജോലി ചെയ്യുമ്പോള്‍ പല സ്‌കൂള്‍ കുട്ടികള്‍ക്കും തന്റെ ബസ് ഇഷ്ടമായിരുന്നു. ചെങ്കപ്പ, ആദിത്യ എന്നീ ആണ്‍കുട്ടികള്‍ വര്‍ഷങ്ങളായി ബസിന്റെ മുന്‍വശത്തെ ബോണറ്റില്‍ ഇരുന്നായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. ആദിത്യ ഇപ്പോള്‍ ജര്‍മ്മനിയിലാണ് താമസിക്കുന്നത്. കാലിഫോര്‍ണിയയിലുള്ള ചെങ്കപ്പ പുത്തന്‍ കാറിന് ഞാന്‍ ഓടിച്ചിരുന്ന ബിഎംടിസി ബസിന്റെ അതേ നമ്പര്‍ വാങ്ങി. അവന്‍ എന്നെ ബന്ധപ്പെടാറുണ്ട്. അവന്റെ സ്‌നേഹത്തിനും വാത്സല്യത്തിനും എന്നും കടപ്പെട്ടിരിക്കുന്നു' ധനപാല്‍ എഴുതി.
ഒരു പഴയ ചുവന്ന ബിഎംടിസി ബസിന്റെ ഫോട്ടോയും ടെസ്ല കാറിന് സമീപത്ത് നിന്ന് ചെങ്കപ്പ സംസാരിക്കുന്ന വീഡിയോയും ധനപാല്‍ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം പങ്കുവച്ചു. ഇന്ത്യയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ ഐക്യനാടുകളിലെ പല സംസ്ഥാനങ്ങളിലും നിങ്ങള്‍ക്ക് സ്വന്തമായി രജിസ്‌ട്രേഷന്‍ പ്ലേറ്റുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. അതിനാല്‍ തന്നെ കാര്‍ ഉടമകള്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ നമ്പര്‍പ്ലേറ്റുകളില്‍ നടത്തുന്നു. ഇന്ത്യന്‍ ബന്ധമുള്ള നിരവധി നമ്പര്‍പ്ലേറ്റുകള്‍ യുഎസിലെ നിരത്തുകളില്‍ നിങ്ങള്‍ക്ക് കാണാം.


Click it and Unblock the Notifications








