ട്രെയിനുമല്ല കാറുമല്ല; രാജ്യത്ത് ആദ്യമായി പോഡ് ടാക്സികൾക്ക് അനുമതി
ടാസ്കി വിളിയെടാ എന്ന കുതിരവട്ടം പപ്പു ചേട്ടൻ്റെ ഡയലോഗ് ഒരിക്കലെങ്കിലും പറയാത്ത മലയാളികളുണ്ടാവില്ല. ദൂരയാത്രയ്ക്കും, അത് പോലെ തന്നെ മെട്രോ സിറ്റികളിൽ ഊബർ,ഓല എന്നീ അഗ്രഗേറ്റ് ടാക്സികളെ ആശ്രയിക്കാത്തവർ കുറവായിരിക്കും. വാഹനം ഓടിക്കുന്നതിൻ്റെ ക്ഷീണമോ, ട്രാഫിക്കിൻ്റെ തലവേദനയോ ടാക്സി യാത്രയിൽ ഇല്ല. പക്ഷേ ഇനി വരാൻ പോകുന്നത് പോഡ് ടാക്സികളുടെ കാലമാണ്. എന്താണ് പോഡ് ടാക്സികളെന്നും അതിൻ്റെ ഗുണവും പ്രത്യേകതകളും എന്താണെന്ന് അറിയാം.
പേഴ്സണലൈസ്ഡ് റാപ്പിഡ് ട്രാൻസിറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്.രാജ്യത്ത് ആദ്യമായി ഉത്തർപ്രദേശിലാണ് പോഡ് ടാക്സികൾ അവതരിപ്പിക്കാൻ പോകുന്നത്. ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയായിരിക്കും തുടക്കത്തിൽ സർവീസ് നടത്തുക. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് യമുന അതോറിറ്റി ഇന്ത്യയുടെ ആദ്യത്തെ പോഡ് ടാക്സി പദ്ധതിയുടെ പുതുക്കിയ DPR & ബിഡ് ഡോക്യുമെൻ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

സർക്കാരിൻ്റെ അനുമതി കൂടി ലഭിച്ചാൽ പദ്ധതിയുടെ പണി എത്രയും പെട്ടെന്ന് തന്നെ തുടങ്ങും. ഇനി പോഡ് ടാക്സികൾ എന്താണെന്ന് നോക്കാം. ഇലക്ട്രിക് മൂലവും ഡ്രൈവർ ഇല്ലാതെയും പ്രവർത്തിക്കുന്ന ടാക്സികളെയാണ് പോഡ് ടാക്സി എന്ന് പറയുന്നത്. ഇതിനായി പ്രത്യേകം നിർമിച്ചിരിക്കുന്ന ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. റോഡിലെ എല്ലാ ദിവസത്തേയും തിരക്ക് ഒഴിവാക്കുവാൻ കൂടുതൽ ഉപകാരമായിരിക്കും.
എയർപോർട്ട് മുതൽ ഫിലിം സിറ്റി വരെയുളള 14 കിലോമീറ്ററിലാണ് പോഡ് ടാക്സി സർവീസ് നടത്താൻ പോകുന്നത്. ഈ 14 കിലോമീറ്ററിനുളളിൽ 12 സ്റ്റേഷനുകളും ഉണ്ടായിരിക്കും. ദുബായ് സിംഗപ്പൂർ, ലണ്ടനിലെ ഹീത്രൂ എയർപോർട്ട് എന്നിവിടങ്ങളിലാണ് നിലവിൽ പോഡ് ടാക്സിയുളളത്. ഈ അന്താരാഷ്ട്ര ട്രാൻസിറ്റ് സംവിധാനം ലഭിക്കുന്ന ആദ്യത്തെ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തർപ്രദേശ്.

സർക്കാരിൻ്റെ കണക്കനുസരിച്ച് വിമാനത്താവളത്തിൽ നിന്ന് ഫിലിം സിറ്റി വരെയുളള പോഡ് ടാക്സി ഉപയോഗിക്കാൻ കുറഞ്ഞത് 37000 യാത്രക്കാർ ഉണ്ടാകുമെന്നാണ്. ഇടയ്ക്കുളള 12 സ്റ്റേഷനുകളിൽ പാർക്ക്, ടോയ് പാർക്ക്, എന്നീ വിനോദ കേന്ദ്രങ്ങൾ പണിയുവാനും പദ്ധതിയിടുന്നുണ്ട്. 810 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചിലവായി കണക്കാക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതിന് ശേഷം എത്രയും പെട്ടെന്ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ 2024 അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഈ പദ്ധതി വിജയകരമായാൽ തീർച്ചയായും ഇത് പരിസ്ഥിതി സൗഹൃദവുമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏറ്റവും ചിലവ് കുറഞ്ഞ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങൾ കൂടെ ഏറ്റെടുത്താൽ രാജ്യത്തെ ഗതാഗത മേഖലയ്ക്ക് മികച്ച മുന്നേറ്റമായിരിക്കും. ഫെബ്രുവരിയിലാണ് ഡൽഹി സർക്കാർ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരായ യൂബർ, ഒല, റാപ്പിഡോ എന്നിവരോട് തങ്ങളുടെ എല്ലാ ബൈക്ക് ടാക്സികളും ഇലക്ട്രിലേക്ക് മാറ്റിയില്ലെങ്കിൽ സർവീസ് നിരോധിക്കുമെന്ന് ഉത്തരവ് ഇറക്കിയത്.
ആദ്യം നിയമലംഘനം നടത്തിയാൽ 5000 രൂപയായിരുന്നു പിഴയായി നൽകേണ്ടിയിരുന്നത്. അതിന് ശേഷം വീണ്ടും തെറ്റ് ആവർത്തിച്ചാൽ 10000 രൂപയാണ് പിഴ അടയ്ക്കേണ്ടത് എന്നാണ് ദില്ലി ഗതാഗത വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ ഉണ്ടായിരുന്നത്. എന്നാൽ വിലക്കിന് പുറമേ ഒരു പോംവഴിയും സർക്കാർ അന്ന് നിർദേശിച്ചിരുന്നു. അത് എന്താണെന്ന് വച്ചാൽ ഇപ്പോൾ ടാക്സി അഗ്രഗേറ്ററുകൾ ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങൾ എല്ലാം ഇലക്ട്രിക് വാഹനങ്ങളായി മാറ്റണമെന്നായിരുന്നു സർക്കാർ നിർദേശം.
ഈ ബൈക്ക് ടാക്സികൾ ആദ്യമായിട്ടാണ് ഒരു നിയമ പ്രശ്നത്തിൽ അകപ്പെടുന്നത്. ജനുവരി മാസത്തിൽ റാപ്പിഡോയുടെ മോട്ടോർബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകുന്നതിൽ മഹാരാഷ്ട്ര സർക്കാർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു, കാരണം മറ്റൊന്നുമല്ല റാപ്പിഡോയുടെ സുരക്ഷാ മാനദണ്ഡങ്ങളും നിരക്കും സർക്കാരിന് അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു. അത് കൊണ്ട് തന്നെ ബൈക്ക് ടാക്സികൾക്ക് ലൈസൻസ് നൽകിയിട്ടില്ല.


Click it and Unblock the Notifications








