അമേരിക്കൻ സ്റ്റൈലിലേക്ക് ഉയരാൻ ഉത്തരാഖണ്ഡ് റോഡുകൾ, എന്ന് സാധ്യമാകുമെന്ന് അറിയാമോ
ഒരു രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് റോഡുകൾ. അമേരിക്കയിലെ റോഡുകളുടെ നിലവാരത്തിലേക്ക് ഉയരുന്ന റോഡുകളും ഹൈവേകളും ഉത്തരാഖണ്ഡിൽ ഉടൻ ഉണ്ടാകുമെന്നാണ് സർക്കാരിൻ്റെ പുതിയ പ്രഖ്യാപനം. റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം ഏകദേശം 2 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരിക്കുന്നത്.
ഈ വർഷം അവസാനത്തോടെ സംസ്ഥാന പാതകൾ രാജ്യാന്തര നിലവാരത്തിലാകുമെന്നാണ് മന്ത്രി പറഞ്ഞത്. ഉത്തരാഖണ്ഡിൽ നിലവിൽ 3,608 കിലോമീറ്ററിൽ ദേശീയ പാതകളുണ്ട്. നിരവധി പുതിയ പദ്ധതികൾ ഏറ്റെടുത്തിട്ടുണ്ടുമുണ്ട്, അവയിൽ ചിലത് ഉടൻ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഡൽഹി-ഡെറാഡൂൺ എക്കണോമിക് കോറിഡോർ എന്നറിയപ്പെടുന്ന ഡൽഹി-ഡെറാഡൂൺ എക്‌സ്‌പ്രസ് വേയാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്.

ഇത് ഡൽഹിക്കും ഉത്തരാഖണ്ഡ് സംസ്ഥാന തലസ്ഥാനത്തിനും ഇടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഉത്തരാഖണ്ഡിൽ നിലവിൽ റോഡ് അടിസ്ഥാന സൗകര്യവികസനത്തിനായി 1.40 കോടി രൂപ ചിലവഴിക്കുന്നുണ്ട്, ഇതിന് പുറമേ 60 കോടി രൂപ അധികം വൈകാതെ ലഭിക്കും. ഇത് 2 ലക്ഷം കോടി രൂപയുടെ മൊത്തം ചെലവാക്കി മാറ്റുമെന്നാണ് നിതിൻ ഗഡ്കരി അറിയിച്ചത്
വന്യജീവി ഇടനാഴി കൂടിയുള്ള 340 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാത അടുത്ത വർഷം ജനുവരിയോടെ പ്രവർത്തനക്ഷമമാകും. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കുള്ള യാത്രാ സമയം വെറും 2-2.5 മണിക്കൂറായി കുറയ്ക്കാൻ ഈ ഹൈവേ സഹായിക്കും. വരും കാലങ്ങളിൽ ഡൽഹിയിൽ നിന്ന് വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ വരാനും കഴിയും.

ഡൽഹി-ഡെറാഡൂൺ സാമ്പത്തിക ഇടനാഴി ഏകദേശം 8,300 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മേൽനോട്ടത്തിൽ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കാൻ കഴിയുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ വന്യജീവി എലിവേറ്റഡ് ഇടനാഴിയാണ് ഈ എക്‌സ്പ്രസ് വേയുടെ അഭിമാനം, ഇത് ഹൈവേയുടെ 12 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നുണ്ട്.
ഡൽഹിക്കും ഹരിദ്വാറിനും ഇടയിലുള്ള യാത്രക്കാർക്ക് ഇപ്പോൾ എടുക്കുന്ന അഞ്ച് മണിക്കൂറിന് പകരം രണ്ട് മണിക്കൂറിനുള്ളിൽ ദൂരം താണ്ടാനും ഇത് സഹായിക്കും. അതോടൊപ്പം ഈ വഴിയിൽ ഹരിദ്വാർ, മുസഫർനഗർ, ഷാംലി, യമുനഗർ, ബാഗ്പത്, മീററ്റ്, ബരാത്ത് എന്നിവിടങ്ങളിലേക്കുള്ള ഏഴ് പ്രധാന ഇൻ്റർചേഞ്ചുകൾ ഉണ്ടാകും.
അടുത്ത വർഷം മാർച്ചോടെ രാജ്യവ്യാപകമായി പുതിയ ജിപിഎസ് സാറ്റലൈറ്റ് അധിഷ്ഠിത ടോൾ പിരിവ് ആരംഭിക്കാൻ ആണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വാഹനങ്ങൾ നിർത്താതെ തന്നെ തടസം കൂടാതെ ഓട്ടോമേറ്റഡ് ടോൾ പിരിവ് സുഗമമാക്കുന്നതിന് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ സിസ്റ്റം (എഎൻപിആർ ക്യാമറകൾ) ഉൾപ്പെടുന്ന രണ്ട് പൈലറ്റ് പദ്ധതികളാണ് റോഡ് ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.
ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും വാഹനം സഞ്ചരിച്ച് ദൂരത്തിൻ്റെ മാത്രം പണം ഉടമയിൽ നിന്ന് ഈടാക്കാനാണ് ഈ പുതിയ പദ്ധതി കൊണ്ട് കേന്ദ്രം ഉദ്ദേശിക്കുന്നത്. 2018-19 സാമ്പത്തിക വർഷത്തിൽ കാത്തിരിപ്പ് സമയം 8 മിനിറ്റ് ആയിരുന്നുവെങ്കിൽ 21-22 വർഷത്തിൽ അത് 47 സെക്കൻഡായി കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. ജിപിഎസ് ഉപയോഗിച്ച് വാഹനത്തിന്റെ ചലനം നിരീക്ഷിച്ച് ടോൾ ചെയ്ത റോഡിൽ വാഹനം സഞ്ചരിക്കുന്ന ദൂരം ഈ സിസ്റ്റം കണക്കാക്കുന്നു.
അത് കൊണ്ട് തന്നെ പഴയ ടോൾ പ്ലാസകളുമായി താരതമ്യം ചെയ്താൽ വാഹനം നിർത്തേണ്ടതോ വേഗത കുറയ്ക്കേണ്ടതോ ആവശ്യം വരുന്നില്ല എന്നതാണ് ഗുണം. എന്നാൽ ഇത് എത്രത്തോളം വിജയകരമായിരിക്കും എന്ന് സംവിധാനം പ്രവർത്തിച്ചതിന് ശേഷം മാത്രമേ പറയാൻ സാധിക്കു. ഇപ്പോൾ തന്നെ ടോൾ പ്ലാസകളിൽ പല തകരാറുകളും സംഭവിക്കുന്നത് വഴി കാറുടമയുടെ പണം നഷ്ടപ്പെടുന്നുണ്ട്.
ഹെവി വാഹനങ്ങളുടെ ഭാരത്തിനനുസരിച്ച് ടോള്‍ നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്ന മറ്റൊരു പദ്ധതി. അമിത ഭാരം കയറ്റിവരുന്ന ട്രക്കുകള്‍ റോഡ് ഉപയോക്താക്കള്‍ക്ക് ശല്യമാകും വിധം വിവിധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയരുന്നിരുന്നു. ഓരോ വാഹനങ്ങളിലും കയറ്റാന്‍ പറ്റുന്ന ലോഡിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. നിലവില്‍ വാഹനത്തിന്റെ ആക്സിലുകള്‍ അടിസ്ഥാനമാക്കിയാണ് ഹെവി വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കുന്നത്.


Click it and Unblock the Notifications








