Vande Bharat അന്യായം അണ്ണാ അന്യായം; വന്ദേ ഭാരതിൻ്റെ ഫീച്ചേഴ്സറിയാം
ഒരുപാട് നാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് അനുവദിച്ചത്. ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തതോടെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചു.ഒരുപാട് ആശംസകളും അത് പോലെ തന്നെ വിമർശനങ്ങളും നേരിട്ട് വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിൻ്റെ റെയിൽപാതയിലൂടെ ചീറിപ്പായുകയാണ്.
പതിനാറ് കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിനുളളത്. 2019 -ലാണ് രാജ്യത്ത് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് അവതരിപ്പിച്ചതും സർവീസ് ആരംഭിക്കുന്നതും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിനുളളത്. വിമാനങ്ങളിലേതിന് സമാനമായ സീറ്റുകളാണ് വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ഏറ്റവും പ്രധാന ഫീച്ചറുകളിലൊന്ന്. അത് പോലെ തന്നെ സീറ്റുകൾ പിറകിലേക്ക് റിക്ലൈൻ ചെയ്യാനും കഴിയുന്നതാണ്.

100 കി.മി വേഗം കൈവരിക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന് 52 സെക്കൻഡുകൾ മതി. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയുന്നതിന് വേണ്ടി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടെക്‌നോളജിയായ കവാച്ച് വന്ദേ ഭാരതിലുണ്ട്. ട്രെയിനിൻ്റെ രണ്ട് അറ്റത്തും ഡ്രൈവർ ക്യാബിനുളളത് കൊണ്ട് ദിശ മാറ്റാൻ ഒരുപാട് സമയം വേണ്ടി വരുന്നില്ല എന്നതും പ്രത്യേകതയാണ്. അഡ്വാൻസ്ഡ് റീജെനറേറ്റിവ് ബ്രേക്കിംഗ് സിസ്റ്റമാണ് വന്ദേ ഭാരതിലുളളത്. ഇത് വഴി 30 ശതമാനം വൈദ്യുതി ലാഭിക്കാൻ സാധിക്കുന്നു. അത് പോലെ അടിയന്തര സാഹചര്യങ്ങളിൽ ലോക്കോ പൈലറ്റിനും ട്രെയിൻ ഗാർഡിനും യാത്രക്കാരുമായി സംസാരിക്കുവാനുമുളള സൗകര്യവുമുണ്ട്.
ട്രെയിൻ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് എത്രയും പെട്ടെന്ന് കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ഓരോ കോച്ചുകളിലും നാല് എമർജൻസി എക്സിറ്റുകളുണ്ട്. സുരക്ഷാ ഫീച്ചറുകളിൽ ഏറ്റവും മികച്ചത് എന്ന് പറയുന്നത് രണ്ട് ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ബ്രേക്കിങ്ങ് സിസ്റ്റമാണ്. പാളത്തിൽ വെള്ളം കെട്ടിക്കിടന്നാൽ പോലും 650 mm ഉയരത്തിൽ വരെ ട്രെയിനിന് പോകാൻ സാധിക്കും.

ട്രെയിനിൻ്റെ എസി, കമ്മ്യൂണിക്കേഷൻ, ഫീഡ്ബാക്ക് ജിപിആർഎസ് എന്നിവ എല്ലാം നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു മികച്ച കോച്ച് കൺട്രോൾ മാനേജ്മെൻ്റ് സിസ്റ്റം വന്ദേ ഭാരത് എക്സ്പ്രസിലുണ്ട്. മുൻപത്തെ വന്ദേ ഭാരതിൽ രണ്ട് ക്യാമറകളാണ് ഉണ്ടായിരുന്നത എങ്കിൽ ഇപ്പോഴത്തെ കോച്ചിൽ റിയർ വ്യു ക്യാമറയടക്കം നാല് പ്ലാറ്റ്ഫോം ക്യാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്. തീപിടിത്തം ഒഴിവാക്കാനായി പഴയ കോച്ചുകളിൽ ഉപയോഗിച്ചിരുന്ന സംവിധാനം ഒഴിവാക്കിയിട്ട് സ്മോക്ക് ഡിറ്റക്ഷൻ സിസ്റ്റമാണ് പുതിയ കോച്ചുകളിൽ നൽകിയിരിക്കുന്നത്.
ട്രെയിനിൻ്റെ വേഗം, സ്റ്റേഷൻ,അറിയിപ്പുകൾ എന്നിവയ്ക്കായി 32 ഇഞ്ച് ഇൻഫോടെയിൻമെൻ്റ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. പതിവ് പോലെ സ്റ്റേഷൻ എത്തുമ്പോൾ തന്നെ ചാടിയിറങ്ങി പോകാം എന്ന് വിചാരിച്ചാൽ അത് വന്ദേ ഭാരതിൽ നടപ്പുളള കാര്യമല്ല. കാരണം ട്രെയിൻ പൂർണ്ണമായി നിർത്തിയതിന് ശേഷമേ വാതിലുകൾ തുറക്കു. മുന്നറിയിപ്പോട് കൂടി വാതിൽ അടഞ്ഞതിന് ശേഷമോ ട്രെയിൻ നീങ്ങുകയുളളു.

സീറ്റുകൾ മാത്രമല്ല ടോയ്‌ലറ്റുകളും ലഗേജ് ക്യാബിനുകളും വിമാനത്തിലേതിന് സമാനമാണ്. അത് കൊണ്ട് ഒരു വിമാനത്തിൽ കയറിയ അനുഭൂതിയാണ് വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയാൽ ലഭിക്കുന്നത്. കാഴ്ച്ചശേഷി ഇല്ലാത്തവർക്ക് സഹായത്തിനും അവരുടെ സീറ്റ് മനസിലാകുന്നതിനും സീറ്റിൻ്റെ വശങ്ങളിൽ ബ്രെയ്‌ലി ലിപിയിൽ സീറ്റ് നമ്പർ നൽകിയിട്ടുണ്ട്.
കേരളത്തിൻ്റെ കാത്തിരിപ്പ് എന്തായാലും വെറുതേ ആയില്ല എന്ന് തന്നെയാണ് തോന്നുന്നത്. വളരെ മികച്ച അഭിപ്രായമാണ് ആദ്യ യാത്രക്കാരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. ഇത്രയും സജ്ജീകരണങ്ങളും സംവിധാനങ്ങളും ഉളള വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനും നല്ല തിരക്കാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ചില വൃത്തിക്കെട്ട രാഷ്ട്രീയ കളികളും ഇതിൻ്റെയിടയ്ക്ക് നടക്കുന്നുണ്ട്. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും നടത്തുന്ന പ്രഹസനങ്ങളും കാണേണ്ടി വരുന്നുണ്ട്.
ഉദ്ഘാടന യാത്രയിൽ പാലക്കാട് എത്തിയ വന്ദേ ഭാരത് എക്സ്പ്രസിൽ പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ്റെ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൻ്റെ കാര്യമാണ് ഉദ്ദേശിച്ചത്. യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ തനിക്ക് പങ്കില്ല എന്നും പ്രവർത്തകരാണ് ഒട്ടിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. വികസനത്തിന് വേണ്ടി എന്തെങ്കിലും പ്രവർത്തിച്ചിട്ട് പങ്ക് പറ്റാൻ വന്നിരുന്നുവെങ്കിൽ അതിൽ ഒരു അന്തസ്സ് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ നിങ്ങൾക്ക് എന്താണ് തോന്നുന്നത് എന്ന് ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിൽ കമൻ്റ് ചെയ്യുക.


Click it and Unblock the Notifications








