ശ്രേഷ്ഠഭാഷാഭ്രാന്തന്മാരേ, നമ്പര്‍പ്ലേറ്റിനെ വെറുതെ വിടൂ
ഭാഷാഭ്രാന്ത് എല്ലായിടത്തും കൊടുമ്പിരികൊണ്ട് വളരുകയാണ്. താരതമ്യേന മെച്ചമാണെങ്കിലും ശ്രേഷ്ഠഭാഷയ്ക്കു വേണ്ടിയും മറ്റും ഇറങ്ങിത്തിരിച്ചിട്ടുള്ള കുറെ പേർ കേരളത്തെയും ഈ വഴിക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഈ പ്രശ്‌നം ഓട്ടോമൊബൈല്‍ മേഖലയെയും ബാധിച്ചു തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഭാഷാപ്രേമം അറിയിക്കാന്‍ വേണ്ടി വാഹനത്തിന്റെ നമ്പര്‍പ്ലേറ്റുകള്‍ വരെ പ്രാദേശികഭാഷയിലെ അക്കങ്ങളിലാണ് ഇവന്മാര്‍ എഴുതാറുള്ളത്. നാട്ടുകാര്‍ക്കും പൊലീസിനും അവനവനും തിരിയാത്ത ലിപികളിലുള്ള ഈ എഴുത്ത് ട്രാഫിക് പൊലീസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

ഇടിവണ്ടികൾ
ബങ്കളുരു നഗരത്തില്‍ പല ആക്‌സിഡന്റ് കേസുകളിലും ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ പ്രശ്‌നക്കാരായിട്ടുണ്ട്. ഇടിച്ചിട്ട് ഓടുന്ന വണ്ടികളുടെ നമ്പര്‍ തിരിച്ചറിയാന്‍ കന്നഡികര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥ.

കേരളത്തില്‍
കേരളത്തില്‍ ഇക്കാര്യത്തില്‍ പൊലീസ് ഉറച്ച തീരുമാനമെടുത്തിട്ടുണ്ട് എന്നതാണ് ആശ്വാസകരം. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കുന്നു. എങ്കിലും ചിലയിടത്തെല്ലാം ഇത്തരം നമ്പര്‍ പ്ലേറ്റുകളെ കണ്ടുമുട്ടാറുമുണ്ട്.

ഭാഷാസ്‌നേഹത്തിന്റെ മറവില്‍ തട്ടിപ്പ്
ഇത്തരം നമ്പര്‍ പ്ലേറ്റുമായി നടക്കുന്നവര്‍ പലരും കാര്യത്തിന്റെ ഗൗരവമറിയാതെയാണ് ഇത് ചെയ്യുന്നത്. എന്നാല്‍, മറ്റുചിലര്‍ ഭാഷാസ്‌നേഹത്തിന്റെ മറവില്‍ തങ്ങളുടെ തട്ടിപ്പ് ചെലവാക്കുകയാണ് ചെയ്യുന്നത്. പല ക്രിമിനലുകളും കന്നഡയിലെഴുതിയ നമ്പര്‍പ്ലേറ്റ് ഘടിപ്പിച്ചാണ് വണ്ടികളുമായി പുറത്തിറങ്ങുന്നത്.

ബങ്കളുരുവില്‍ 2012 മാര്‍ച്ച്മാസം വരെ 15,209 വാഹന ഉടമകളെയാണ് ഭാഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം 55,666 പേര്‍ക്ക് പണികിട്ടി. എന്നാല്‍ ഇതുകൊണ്ടൊന്നും ഇത്തരം നമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നതില്‍ നിന്ന് ആളുകള്‍ പിന്മാറുന്ന ലക്ഷണമില്ല. സര്‍ക്കാര്‍ ബസ്സുകളില്‍ പോലും ഭാഷാ നമ്പരുകളെഴുതിക്കാണാം എന്നതും ശ്രദ്ധിക്കണം. കഴിഞ്ഞ വര്‍ഷം കന്നഡഭാഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന പെയിന്റും ബ്രഷുമായി നിരത്തിലേക്കിറങ്ങുകയും നമ്പര്‍ പ്ലേറ്റുകള്‍ കന്നഡത്തിലാക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

1989ലെ കേന്ദ്ര മോട്ടോര്‍വാഹനനിയമത്തിന്റെ വകുപ്പ് 50, ചട്ടം 2 പ്രകാരം ഭാഷാ നമ്പര്‍ പ്ലേറ്റുകളുപയോഗിക്കുന്നത് കുറ്റകരമാണ്. അക്ഷരങ്ങള്‍ ഇംഗ്ലീഷിലും അക്കങ്ങള്‍ ഇന്തോ-അറബിക്കിലും ആയിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഭാഷാഭ്രാന്തന്മാര്‍ മനസ്സിലാക്കാത്ത ഒരുകാര്യം ഇന്ത്യയിലും അറേബ്യന്‍നാടുകളിലുമായി വികസിച്ചുവന്നതാണ് ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുന്ന സംഖ്യാചിഹ്നവ്യവസ്ഥ എന്നതാണ്. 'ഇംഗ്ലീഷ് അക്ക'ങ്ങളാണ് ഇവ എന്നതാണ് പലരുടെയും വാദം.


Click it and Unblock the Notifications








