ഫൈവ് സ്റ്റാർ റേറ്റിങ്ങ് കിട്ടിയത് ചുമ്മാതാണോ; ടൈഗൂണിൻ്റെ സേഫ്റ്റി അപാരം തന്നെ, വീഡിയോ കാണാം
ഇപ്പോൾ ആളുകൾ വാഹനം വാങ്ങാൻ പോകുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് മൈലേജോ വാഹനത്തിൻ്റെ വിലയോ ഒന്നുമല്ല, മറിച്ച് വാഹനത്തിൻ്റെ സേഫ്റ്റി ഫീച്ചറുകളാണ്. ഒരു വാഹനം അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് എത്രമാത്രം സുരക്ഷ ഉണ്ടാകുമെന്ന് അറിയാനാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്, തങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനത്തിന് ടെസ്റ്റിൽ എത്ര സ്റ്റാർ ലഭിച്ചുവെന്ന് നോക്കി മാത്രം വാഹനം എടുക്കുന്നവർ ഉണ്ട്.
അത്തരത്തിലുളള ഒരു ജനപ്രിയ മോഡലാണ് ഫോക്സ്‌വാഗണിൻ്റെ ടൈഗുൺ.ഫോക്‌സ്‌വാഗൺ ടൈഗൂൺ അതിന്റെ യാത്രക്കാരെ എങ്ങനെ ഫലപ്രദമായി സംരക്ഷിച്ചുവെന്ന് അടുത്തിടെ നടന്ന ഒരു അപകടത്തിൻ്റെ വീഡിയോ കാണുമ്പോൾ മനസിലാകും. വീഡിയോയിൽ കാണുന്നത് പോലെ ഒരു മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിന്റെ ആഘാതത്തിൽ ടൈഗൂണിന്റെ മുൻവശത്ത് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

ക്യാബിനിനുള്ളിൽ കേടുപാടുകൾ സംഭവിച്ചതിന്റെയോ ആഘാതം ഏറ്റതിൻ്റെയോ സൂചനകളൊന്നുമില്ല. ഡോറുകൾ വളരെ സുഗമമായി തുറക്കാൻ സാധിക്കുന്നുണ്ട്. ഭാഗ്യവശാൽ, ടൈഗൂണിലെ യാത്രക്കാർ പരിക്കുകളൊന്നും ഏൽക്കാതെ അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ക്യാബിന് മറ്റ് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഏറ്റവും പുതിയ സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗനും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയതായി ഗ്ലോബൽ എൻസിഎപി അറിയിച്ചിരുന്നു.
ഗ്ലോബൽ NCAP അവതരിപ്പിച്ച പുതിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലാണ് ഈ അംഗീകാരം. ഈ രണ്ട് വാഹനങ്ങളും ഒരേ പ്ലാറ്റ്‌ഫോമാണ് പങ്കിടുന്നത്, ഗ്ലോബൽ എൻസിഎപിയുടെ പുതുക്കിയ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകൾ പരീക്ഷിച്ച എല്ലാ മോഡലുകൾക്കുമുള്ള ഫ്രണ്ട്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ വിലയിരുത്തുന്നുണ്ട്. കൂടാതെ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), പെഡസ്ട്രിയൻ സംരക്ഷണം, സൈഡ് ഇംപാക്ട് പോൾ പ്രൊട്ടക്ഷൻ അസസ്‌മെന്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുള്ള വാഹനങ്ങൾക്ക് ഫൈവ് സ്റ്റാർ റേറ്റിങ്ങുണ്ട്.

സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗണും MQB A0 IN പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച പയനിയറിംഗ് മോഡലുകളാണ്. ഈ പ്ലാറ്റ്ഫോം ഇന്ത്യൻ വിപണിക്ക് അനുയോജ്യമായതാണ്. സ്‌കോഡ കുഷാക്കും ഫോക്‌സ്‌വാഗൺ ടൈഗൂണും ഒരേ അസംബ്ലി ലൈനിൽ ഒരേ ഫാക്ടറിയിൽ നിർമ്മിക്കുന്ന ഒരേപോലെയുള്ള വാഹനങ്ങളാണെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ ഭാരത് NCAP വന്നതോടെ സുരക്ഷ റേറ്റിങ്ങുകളിൽ ആളുകൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഔദ്യോഗികമായി സമാരംഭം കുറിച്ചിരുന്നു. ഭാരത് NCAP-ലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍ക്കാര്‍ സംരംഭം.
3.5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് NCAP ബാധകമാകുമെന്ന് ജൂണില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഭാരത് NCAP നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വാഹനങ്ങള്‍ ഇവിടെ തന്നെ പരീക്ഷിക്കുന്നതിലേക്ക് രാജ്യത്തെ വാഹന ഒരു പടികൂടി അടുക്കുകയാണ്.
ഭാരത് NCAP-ന് കീഴില്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഇന്ന് സുരക്ഷക്ക് പ്രാധാന്യം നല്‍കാണും ഭൂരിഭാഗം കസ്റ്റമേഴ്‌സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു. കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങള്‍ സമഗ്രമായ ക്രാഷ് ടെസ്റ്റിംഗിനായി സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇത് കര്‍ശനമായ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 അനുസരിച്ച് നടത്തുന്നു.
ഈ സമഗ്രമായ പരിശോധനകള്‍ക്ക് ശഷം മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിനും (AOP) കുട്ടികളുടെ (COP) സംരക്ഷണത്തിനും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ഈ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഉപഭോക്താക്കള്‍ക്ക് വിപണിയില വാഹനങ്ങള്‍ താരതമ്യം ചെയ്യാനും ഏറ്റവും സുരക്ഷിതമായ കാര്‍ വാങ്ങാനും അവസരമൊരുങ്ങും. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ അടുത്ത കാലത്തായി സുരക്ഷക്ക് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ഇതിന് അടിവരയിടുന്നത് കൂടിയാണ് അധികൃതരുടെ ഈ നീക്കം.


Click it and Unblock the Notifications








