വണ്ടിക്ക് പിക്കപ്പ് കുറഞ്ഞു; ഫോക്‌സ്‌വാഗണ്‍ നഷ്ടപരിഹാരം നൽകണമെന്ന് കോടതി, ഒപ്പം ഫ്രീ സര്‍വീസും
കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് ആശിച്ച് മോഹിച്ച് വാങ്ങിയ കാറിന് എന്തെങ്കിലും കംപ്ലയിന്റ് വന്നാല്‍ പലപ്പോഴും സ്വന്തം ചിലവില്‍ നന്നാക്കുന്നവരാണ് നമ്മില്‍ അധികവും. എന്നാല്‍ ചിലരെങ്കിലും വാഹന നിര്‍മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. പലരും നിയമ പോരാട്ടങ്ങളില്‍ വിജയിച്ചതിന് സമീപകാലത്ത് നിരവധി ഉദാഹരണങ്ങള്‍ നമ്മള്‍ കണ്ടു.
ഇക്കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ലോകോത്തര കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിനെതിരെ വന്ന വിധിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മോശം സര്‍വീസ് നല്‍കിയതിന്റെ പേരില്‍ ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നല്‍കാനും കാര്‍ സൗജന്യമായി അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കാനുമാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടത്. കര്‍ണാടകയിലെ ബെംഗളൂരു സ്വദേശിയാണ് ദിനേഷ് കുമാര്‍. 35 വയസുകാരനായ ദിനേഷ് കുമാര്‍ മൈലസാന്ദ്ര സ്വദേശിയാണ്.

2015-ലാണ് ദിനേഷ് ഫോക്സ്വാഗണ്‍ വെന്റോ 1.5 ലിറ്റര്‍ ഡീല്‍ ഹൈലൈന്‍ M7 മോഡല്‍ കാര്‍ വാങ്ങിയത്. കാര്‍ വാങ്ങിയ ശേഷം ഒട്ടുമിക്ക ദിവസങ്ങളിലും ദിനേഷ് അത് ഓടിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ 2016 ഒക്ടോബര്‍ 16-ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് ദിനേശിന് ഒരു ഫോണ്‍ കോള്‍ വന്നു. എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ചില സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ അപ്ഡേറ്റുകള്‍ ആവശ്യമായതിനാല്‍ കാര്‍ ഫോക്‌സ്‌വാഗണ്‍ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടായിരുന്നു കോള്‍.
പിന്നാലെ ദിനേഷ് വെന്‍േറാ കാര്‍ സിങ്കസാന്ദ്രയിലുള്ള എലൈറ്റ് മോട്ടോര്‍സ് സര്‍വീസ് സെന്ററിന് കൈമാറി. രണ്ട് ദിവസത്തിന് ശേഷം കാര്‍ തിരികെ ലഭിച്ചു. എന്നാല്‍ സര്‍വീസ് കഴിഞ്ഞ ശേഷം കാര്‍ ഓടിക്കുമ്പോള്‍ പെര്‍ഫോമന്‍സ് വളരെ മോശമായി മാറി. കാറിന്റെ പിക്കപ്പ് വളരെ കുറഞ്ഞതായി ദിനേഷിന് അനുഭവപ്പെട്ടു. ഒപ്പം കാറിന്റെ എഞ്ചിനില്‍ നിന്നും വിചിത്ര ശബ്ദം വരുന്നതായും അദ്ദേഹത്തിന് തോന്നി.

പ്രശ്‌നം പരിഹരിക്കാനായി ദിനേഷ് ഉടന്‍ തന്നെ കാര്‍ ഡീലറുടെ അടുത്ത് തിരികെ എത്തിച്ചു. ഒരുപാട് തവണ സര്‍വീസ് സെന്ററില്‍ കയറി ഇറങ്ങിയെങ്കിലും വെന്‍േറാ കാറിലെ തകരാര്‍ പരിഹരിക്കാന്‍ സര്‍വീസ് സെന്ററിലുണ്ടായിരുന്ന ടെക്‌നീഷ്യന്‍മാര്‍ക്ക് സാധിച്ചില്ല. ഡീലറുടെ ഭാഗത്ത് നിന്നുണ്ടായ നിലവാരമില്ലാത്ത സര്‍വീസാണ് വാഹനം തകരാറിലാകാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടി ഉടമ സ്‌കോഡ ഓട്ടോ ഫോകസ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടു. എങ്കിലും നിരാശയായിരുന്നു ഫലം.
ഇതോടെ കാര്‍ നിര്‍മ്മാതാവിനും ഡീലര്‍ഷിപ്പിനുമെതിരെ പരാതി നല്‍കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 2016 ഡിസംബര്‍ ആറിന് അദ്ദേഹം പൊലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും ഫോക്‌സ്‌വാഗണില്‍ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. കുറച്ചു ദിവസം കാത്തിരുന്ന ശേഷം അവസാന ശ്രമമെന്ന നിലയില്‍ പ്രശ്‌ന പരിഹാരത്തിനായി നീതിപീഠത്തെ സമീപിക്കാന്‍ തീരുമാനിച്ചു. 2017 ഫെബ്രുവരിയില്‍ അദ്ദേഹം ഫോക്‌സ്‌വാഗണിനെതിരെ ബെംഗളൂരുവിലെ തേര്‍ഡ് അഡീഷണല്‍ അര്‍ബന്‍ കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷനില്‍ പരാതി നല്‍കി.

പിന്നാലെ ഫോക്‌സ്‌വാഗണിന്റെ പ്രതികരണം എത്തി. ദിനേശ് കുമാറിന്റെ പരാതി തീര്‍ത്തും വ്യാജവും അടിസ്ഥാന രഹിതവുമാണെന്നും രാജ്യാന്തര തലത്തില്‍ പ്രശസ്തമായ ഒരു കമ്പനിയുടെ പേര് കളങ്കപ്പെടുത്താനാണ് അദ്ദേഹം ഇത് ചെയ്തതെന്നുമായിരുന്നു വാഹന നിര്‍മാതാക്കളുടെ മറുപടി.
കാര്‍ വാങ്ങിയതു മുതലുള്ള എമിഷന്‍ കണ്‍ട്രോള്‍, പിക്കപ്പിന്റെ കുറവ്, മോശം സര്‍വീസ് തുടങ്ങി കാര്യങ്ങള്‍ തെളിവുകള്‍ സഹിതം ദിനേശിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
ദിനേശ് പറയുന്നത് പോലെ എഞ്ചിന്‍ ശബ്ദത്തിന് സോഫ്റ്റ്വെയര്‍ അല്ലെങ്കില്‍ ഹാര്‍ഡ്വെയര്‍ അപ്ഡേറ്റുകളുമായി യാതൊരു ബന്ധവുമില്ലെന്നും ഇത് തികച്ചും വാസ്തവ വിരുദ്ധമാണെന്നുമായിരുന്നു ഫോക്‌സ്‌വാഗണിന്റെ വാദം. 6 വര്‍ഷത്തോളം നീണ്ടുനിന്ന നിയമ യുദ്ധത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരി 20-ന് കോടതി കേസില്‍ വിധി പറഞ്ഞു. സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ അപ്ഡേറ്റുകള്‍ ആണ് പ്രശ്നമുണ്ടാക്കിയതെന്ന് തെളിയിക്കുന്നതില്‍ പരാതിക്കാരന്‍ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു.
വിദഗ്ധ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഇദ്ദേഹത്തിനായില്ല. ഇതിന് പുറമെ നിരവധി തവണ സര്‍വീസ് ചെയ്തിട്ടും ഉപഭോക്താവിന്റെ പ്രശ്‌നത്തിന് പരിഹാരം കാണാനാവാത്തത് ഫോക്‌സ്‌വാഗണിന്റെ തെറ്റാണെന്ന് കോടതി പ്രസ്താവിച്ചു. ദിനേശിന് ഡീലര്‍ഷിപ്പില്‍ നിന്ന് മോശം സര്‍വീസാണ് നല്‍കിയതെന്ന് ഇത് സ്ഥിരീകരിക്കുന്നു. ദിനേശിന്റെ കാറിന്റെ തകരാര്‍ ഫോക്സ്വാഗണ്‍ ഇന്ത്യ ബെംഗളൂരുവിലെ സര്‍വീസ് സെന്റര്‍ വഴി സൗജന്യമായി പരിഹരിച്ച് കൊടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കൂടാതെ, ദിനേഷ് കുമാറിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടിനും മറ്റ് പ്രയാസങ്ങള്‍ക്കും ചേര്‍ത്ത് 10,000 രൂപയും കേസിന്റെ നടത്തിപ്പ് ചിലവായി 10,000 രൂപയും നല്‍കാനും ഉത്തരവിട്ടു. നഷ്ടപരിഹാരം 30 ദിവസത്തിനകം നല്‍കാനാണ് കോടതി ഉത്തരവ്. കോടതി നിര്‍ദേശപ്രകാരം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും.


Click it and Unblock the Notifications








