മോട്ടോർസൈക്കിളിൽ മോഡിഫിക്കേഷൻ ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ
കാറുകൾ മാത്രമല്ല ബൈക്കുകളും മോഡിഫിക്കേഷന് വിധേയമാക്കുന്ന ഒരുപാട് ആളുകളുണ്ട്
കാറുകൾ മാത്രമല്ല ബൈക്കുകളും മോഡിഫിക്കേഷന് വിധേയമാക്കുന്ന ഒരുപാട് ആളുകളുണ്ട്. ഏറ്റവും പെട്ടെന്ന് ബൈക്കിലെ മോഡിഫിക്കേഷൻ എന്ന് കേൾക്കുമ്പോൾ മനസിൽ വരുന്നത് ബുളളറ്റിൽ എക്സ്ഹോസ്റ്റുകൾ മാറ്റുന്നതാണ്. സ്റ്റോക്ക് വണ്ടിയിൽ വരുന്ന സൈലൻസറുകൾ മാറി വലിയ ശബ്ദമുളളവ ഘടിപ്പിക്കുന്നതായിരുന്നു ഒരു കാലത്ത് ഏറ്റവും വലിയ മോഡിഫിക്കേഷനുകൾ എന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അതൊക്കെ മാറി റൈഡിങ്ങ് സുഖത്തിന് വേണ്ടി മോഡിഫിക്കേഷൻ നടത്തുന്നവരാണ് കൂടുതലും.
എന്നാൽ നിങ്ങൾ ബൈക്കുകൾ മോഡിഫൈ ചെയ്യുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. എന്തിന വേണ്ടിയാണ് നിങ്ങൾ മോഡിഫൈ ചെയ്യുന്നത് എന്നതാണ് ചിന്തിക്കേണ്ടത്. പെർഫോമൻസിനോ, റൈഡിങ്ങ് കംഫർട്ടിനോ അല്ലെങ്കിൽ സേഫ്റ്റി വർധിപ്പിക്കുന്നതിന് വേണ്ടിയാണോ എന്നുളള രീതിയിൽ ആദ്യം ഒന്ന് ചിന്തിക്കുന്നത് വളരെ നല്ലതാണ്. മോഡിഫൈ ചെയ്യുന്നതിന് ഒരു വ്യക്തമായ ലക്ഷ്യം മിങ്ങളുടെ മനസിൽ ഉണ്ടായിരിക്കണം, കൂട്ടുക്കാരൻ ചെയ്തത് കൊണ്ട് ഞാനും ചെയ്തേക്കാം എന്ന് വിചാരിക്കരുതേ.

എല്ലാ മോഡിഫിക്കേഷനുകളും നിയമപ്രകാരം സ്വീകാര്യമല്ല എന്ന് ഇപ്പോഴുളള കൊച്ചു കുട്ടികൾക്ക് വരെ അറിയാം. അത് കൊണ്ട് നിയമപരമായി മാത്രമേ വാഹനങ്ങളിൽ മോഡിഫിക്കേഷൻ ചെയ്യാവു എന്ന് പ്രത്യേകം ഓർക്കണം. വാഹനവുമായി ബന്ധപ്പെട്ട അപകടസാധ്യതയെ അടിസ്ഥാനമാക്കിയാണ് ഇൻഷുറൻസ് കമ്പനികൾ പ്രീമിയം നിശ്ചയിക്കുന്നത്. നിങ്ങളുടെ മോട്ടോർസൈക്കിളിൽ മാറ്റം വരുത്തുന്നത് ഇൻഷുറൻസ് പ്രീമിയങ്ങൾ വർദ്ധിക്കുന്നതിനോ ചില സന്ദർഭങ്ങളിൽ ക്ലെയിം നിരസിക്കുന്നതിനോ ഇടയാക്കിയേക്കാം.
ഉയർന്ന നിലവാരമുള്ള പാർട്സുകൾ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ മോട്ടോർസൈക്കിളിന്റെ ആയുസ്സ് വർധിക്കാൻ കാരണമാകും. അതുകൊണ്ട്, മോഡിഫൈ ചെയ്യുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടവാഹനത്തിലേക്ക് നിങ്ങൾ ചേർക്കുന്ന ഭാഗങ്ങളുടെ ഗുണനിലവാരത്തിൽ നിങ്ങൾ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത് എന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

എല്ലാ മോഡിഫിക്കേഷനുകളും നിങ്ങളുടെ മോട്ടോർസൈക്കിളിനെ സുരക്ഷിതമാക്കിയെന്ന് വരില്ല. ചില മോഡിഫിക്കേഷനുകൾ നിങ്ങളുടെ സുരക്ഷയെ പോലും പ്രതികൂലമായി ബാധിച്ചേക്കാനുളള സാധ്യതയുണ്ട്. അത് കൊണ്ട്, ഏത് മോഡിഫിക്കേഷനിൻ്റേയും സുരക്ഷാ ഘടകങ്ങൾ നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ട ഒന്നു തന്നെയാണ്.
ഇപ്പോഴത്തെ ചെറുപ്പക്കാരുടെ എല്ലാം വിനോദമാണ് ബൈക്കുകൾ മോഡിഫൈ ചെയ്യുക എന്നത് അറിയാവുന്ന കാര്യമാണല്ലോ. ഒരു മര്യാദയ്ക്കും കാണാൻ നല്ല വ്യത്തിയുമൊക്കെ ഉണ്ടെങ്കിൽ പിന്നെയും ഒരു സമാധാനമുണ്ട്. യാത്രക്കാരുടേയും എതിരെ വരുന്ന വാഹനത്തിലുളളവരുടേയും കണ്ണ് അടിച്ചു പോകുന്ന തരത്തിലുളള ആഫ്റ്റർ മാർക്കറ്റ് ഉൽപ്പന്നങ്ങളാണ് ഇപ്പോൾ എല്ലാ ബൈക്കുകളിലും ഘടിപ്പിച്ചിരിക്കുന്നത്.

ലൈറ്റുകൾ ഒരു വശത്ത് എങ്കിൽ മറുവശത്ത് ശബ്ദം കൂടിയ എക്സ്ഹോസ്റ്റ് ഘടിപ്പിച്ച് വഴിയിൽ കൂടെ പോകുന്നവരുടെ ചങ്കും കർണപഠവും അടിച്ചു കളയുന്ന തരത്തിലുളള മോഡിഫിക്കേഷനാണ് മറ്റൊരു പൊല്ലാപ്പ്. വാഹനനിർമാതാക്കൾ നിർദേശിക്കുന്നതല്ലാത്ത മാറ്റങ്ങൾ കാറിലാണെങ്കിലും ബൈക്കിലാണെങ്കിലും അത് ഭാവിയിൽ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. അത് കൊണ്ട് ഭംഗിക്കും വേണ്ടിയും, 10 പേരെ കാണിക്കാൻ വേണ്ടി ആണെങ്കിലും ഇത്തരം മാറ്റങ്ങൾ നടത്തുന്നത് നോക്കിയും കണ്ടും ഒക്കെ വേണം.
കഴിഞ്ഞ വർഷം കേരള എംവിഡി മോഡിഫിക്കേഷനുളള മാർഗ നിർദേശം ഇറക്കിയിരുന്നു. തെളിച്ചമുള്ള ഹെഡ്ലാമ്പുകള്‍ അല്ലെങ്കില്‍ ഓക്‌സിലറി ലാമ്പുകള്‍, ഉച്ചത്തിലുള്ള ഹോണുകള്‍, മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഉച്ചത്തിലുള്ള സൈലന്‍സറുകള്‍ എന്നിവയുടെ ഉപയോഗം ഇപ്പോഴും നിയമവിരുദ്ധമാണ്. എന്നിരുന്നാലും, ഡീലര്‍ഷിപ്പ് തലത്തില്‍ നിര്‍മ്മാതാവ് വാഗ്ദാനം ചെയ്യുന്ന പരിഷ്‌കാരങ്ങളോ അനുബന്ധ ഉപകരണങ്ങളോ ഉടമയ്ക്ക് വാഹനത്തില്‍ ഉള്‍ക്കൊള്ളിക്കാം.
പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ കാറുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്കും അവരുടെ വാഹനങ്ങള്‍ സിഎന്‍ജി അല്ലെങ്കില്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാനുള്ള ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. അംഗീകൃത കിറ്റുകള്‍ ഉപയോഗിച്ച് വാഹനം നിയമപരമായി സിഎന്‍ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റാം. ഈ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മാറ്റുന്നതിന് ഉടമ അംഗീകൃത ബോഡികളില്‍ നിന്നുള്ള ശരിയായ രേഖകള്‍ ഹാജരാക്കണം.
വാഹന ഉടമകള്‍ക്ക് അവരുടെ വാഹനം കാരവാനാക്കി മാറ്റാന്‍ അനുവദിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കേരള എംവിഡി പുറത്തിറക്കിയിരുന്നു. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. മൂന്ന് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനം നിയമപരമായി കാരവാനാക്കി മാറ്റാം. സംസ്ഥാനം ഈയിടെയായി കാരവന്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിന് പ്രോത്സാഹനമായിരുന്നു.
2019-ല്‍, ഒരു വാഹനത്തിന്റെ ഘടനാപരമായ മാറ്റം അനുവദനീയമാണെന്ന് വിധിച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു. നിര്‍മ്മാതാവിന്റെ യഥാര്‍ത്ഥ സ്പെസിഫിക്കേഷനില്‍ നിന്ന് വ്യത്യസ്തമായ ഏതെങ്കിലും തരത്തിലുള്ള പരിഷ്‌ക്കരണം ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി അന്ന് വിധിച്ചിരുന്നു.


Click it and Unblock the Notifications








