ടിബറ്റിന് മുകളിലൂടെ മാത്രം വിമാനങ്ങള്‍ പറക്കില്ല; കാരണം ഇതാണ്!
Recommended Video

വര്‍ഷം 2018 എത്തിനില്‍ക്കവെ, ഭൂമിയുടെ ഏതറ്റത്തും പറന്നുചെല്ലാന്‍ ഇന്നു മനുഷ്യന് സാധിക്കും. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും തമ്മിലുള്ള അകലം നിസാരവത്കരിച്ചതില്‍ ആകാശയാത്രകള്‍ക്കുള്ള പങ്ക് വാക്കുകള്‍ക്ക് അതീതമാണ്.

ഇതൊക്കെയാണെങ്കിലും ടിബറ്റിന് മുകളിലൂടെ പറക്കാന്‍ മാത്രം വിമാനങ്ങള്‍ക്ക് ഇന്നും ധൈര്യമില്ല. അതെന്താണ് ടിബറ്റിന് മുകളിലൂടെ മാത്രം വിമാനങ്ങള്‍ പറക്കാത്തത്? സംശയം ഉയരാം.

ടിബറ്റന്‍ മേഖല വിമാനങ്ങളുടെ ലക്ഷ്മണ രേഖയായാണ് കരുതപ്പെടുന്നത്. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഹിമാലയ പര്‍വ്വതനിരകളാണ് ടിബറ്റിന് മുകളിലൂടെയുള്ള വിമാനയാത്രകള്‍ക്ക് തടസം.

മറ്റ് പര്‍വ്വതനിരകള്‍ മുമ്പില്‍ കീഴടങ്ങാത്ത വിമാനങ്ങള്‍ എന്തുകൊണ്ട് ഹിമാലയ നിരകള്‍ക്ക് മുകളിലൂടെ മാത്രം പറക്കാന്‍ ധൈര്യപ്പെടുന്നില്ല? 'ലോകത്തിന്റെ മേല്‍ക്കൂര' എന്നാണ് ടിബറ്റ് അറിയപ്പെടുന്നത്.

ഹിമാലയത്തിന് മേലെ വിമാനങ്ങള്‍ക്ക് പറക്കാന്‍ സാധിക്കാത്തതല്ല പ്രശ്‌നം. മറിച്ച് അടിയന്തര സാഹചര്യം ഉടലെടുത്താല്‍ രക്ഷ നേടാനുള്ള സാവകാശം ഹിമാലയ പര്‍വ്വത നിര ഉള്‍പ്പെടുന്ന ടിബറ്റന്‍ മേഖലയില്‍ വിമാനങ്ങള്‍ക്ക് ലഭിക്കില്ല.

ടിബറ്റന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പോലും സമുദ്രനിരപ്പില്‍ നിന്നും 12,000 അടി മുകളിലാണ്. അതിനാല്‍ ടിബറ്റിന് മുകളിലൂടെ ഉയര്‍ന്ന് പറക്കുമ്പോള്‍ ക്യാബിന്‍ സമ്മര്‍ദ്ദം നഷ്ടപ്പെടാനുള്ള സാധ്യത കൂടും.

വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് വേണ്ടി കരുതിയിട്ടുള്ള ഓക്‌സിജന്‍ മാസ്‌ക്കുകളുടെ ഏറ്റവും കൂടിയ ദൈര്‍ഘ്യം ഇരുപതു മിനിറ്റ് മാത്രമാണ്. സാധാരണയായി സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭത്തില്‍ അടിയന്തരമായി പതിനായിരം അടി താഴ്ചയിലേക്ക് വിമാനങ്ങൾ താഴ്ന്നു പറക്കുന്നതാണ് പതിവ്.

ഈ നടപടി ക്യാബിനിലെ ഓക്‌സിജന്‍ അളവ് വര്‍ധിപ്പിക്കും. എന്നാല്‍ ടിബറ്റന്‍ മേഖലയില്‍ ഇത് സാധ്യമല്ല. സമ്മര്‍ദ്ദം കുറയുന്ന സന്ദര്‍ഭത്തില്‍ ടിബറ്റന്‍ മേഖലയിലൂടെ അടിയന്തരമായി താഴ്ന്നു പറക്കുക വിമാനങ്ങള്‍ക്ക് ദുഷ്‌കരമാണ്.

പ്രവചനാതീതമായി അന്തരീക്ഷം പ്രക്ഷുബ്ദമാകുമെന്നതാണ് വിമാനങ്ങള്‍ ടിബറ്റിന് മുകളിലൂടെ പറക്കാതിരിക്കാനുള്ള മറ്റൊരു കാരണം. ശക്തമായ കാറ്റിനെ ഹിമാലയ പര്‍വ്വത നിര പ്രതിരോധിക്കുന്ന പശ്ചാത്തലത്തില്‍ അന്തരീക്ഷം പ്രക്ഷുബ്ദമാവുക ടിബറ്റില്‍ പതിവാണ്.

ഇതൊക്കെയാണെങ്കിലും മേഖലയില്‍ ഏതാനും ചില വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂട്ടാനിലുള്ള പാറോ വിമാനത്താവളം ടിബറ്റിന്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതിവര്‍ഷം 30,000 സഞ്ചാരികളാണ് പാറോ വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതെന്ന് കണക്കുകള്‍ പറയുന്നു. ടിബറ്റൻ മേഖല പോലെ തന്നെ വിമാനങ്ങൾ പറക്കാൻ മടിക്കുന്ന മറ്റൊരു പ്രദേശമാണ് ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിലുള്ള 'ബർമുഡ ത്രികോണം'.

ചെകുത്താന്റെ ത്രികോണം എന്നും ബർമുഡ ത്രികോണത്തിന് പേരുണ്ട്.ബർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ സ്ഥലങ്ങൾ ചേർത്ത് കോണാകൃതിയിൽ രുപപ്പെടുത്തിയിട്ടുള്ള ഒരു സാങ്കൽപിക തൃകോണമാണ് ഈ പേരിലറിയപ്പെടുന്നത്. ഏകദേശം 390000 ച.കി.മി വിസ്തീർണ്ണമുള്ള ഈ ഭാഗത്തിന് നൂറ്റാണ്ടുകളായുള്ള സംഹാര ചരിത്രമാണുള്ളതും.

ബർമുഡ ത്രികോണത്തിൽ നിന്നും അമ്പതിലേറെ കപ്പലുകളും ഇരുപതിലേറെ വിമാനങ്ങളും അപ്രത്യക്ഷമായി എന്നാണ് കണക്കുകൾ. അമേരിക്ക കണ്ടുപിടിച്ച മഹാ നാവികൻ ക്രിസ്റ്റഫസ് കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ നിന്നുമാണ് ബർമുഡ ത്രികോണം സൃഷ്ടിച്ച ഭീകരതയെ കുറിച്ച് ലോകം ആദ്യമായി അറിഞ്ഞത്.

തീഗോളങ്ങൾ കടലിൽ വീഴുന്നതും വടക്കുനോക്കിയന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും യാത്രാക്കുറിപ്പുകളിലൂടെ കൊളംബസ് പറഞ്ഞറിയിച്ചപ്പോൾ ലോകം അക്ഷരാർത്ഥത്തിൽ സ്തംബധമായി.

അതിശക്തമായ കാന്തിക മണ്ഡലമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രഞ്ജർ അവകാശപ്പെടുന്നുവെങ്കിലും വ്യക്തമായ ഒരു കാരണം ആർക്കും ഇതുവരെ ലഭിച്ചിരുന്നില്ല.എന്നാൽ ബർമുഡ ത്രികോണം ഉള്ളതായി പറയപ്പെടുന്ന ബാരെന്റ് സമുദ്രത്തിന്റെ അടിത്തട്ടിൽ ഭീമൻ ഗർത്തം കണ്ടെത്തിയതാണ് വിഷയത്തിൽ അവസാനമായി രേഖപ്പെടുത്തിയ പുരോഗതി.

150 അടി താഴ്ചയിലുള്ള അഗാധ ഗർത്തങ്ങളെയാണ് ശാസ്ത്രലോകം കണ്ടെത്തിയത്. പ്രകൃതി വാതകങ്ങളിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ള മീഥേയ്‌ൻ കാരണമാണ് ഈ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുള്ളതെന്നാണ് വിശദീകരണം.

പ്രകൃതി വാതക നിക്ഷേപങ്ങളിൽ നിന്ന് മീഥേൻ ചോർന്നതു മൂലമുണ്ടാകുന്ന ഗർത്തങ്ങൾ പിന്നീട് പൊട്ടിതെറിക്കുന്നതായും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതാണ് മേഖലയിലെ അസ്വഭാവികതകൾക്ക് കാരണമെന്നാണ് ശാസ്ത്രലോകത്തിന്റെ നിരീക്ഷണം.

ഇത്തരത്തിലുള്ള ഗർത്തങ്ങളാണ് വിമാനങ്ങളേയും കപ്പലുകളേയും സമുദ്രത്തിന്റെ ആഴത്തട്ടിലേക്ക് ആകർഷിക്കുന്നതെന്ന വാദത്തിന്മേൽ ചർച്ചകൾ സജീവമായിരിക്കുകയാണ്.


Click it and Unblock the Notifications








