അടിയും പിടിയുമായി ലൈസൻസ് ടെസ്റ്റ്...! ഉത്തരവ് പിൻവലിച്ച് തടിതപ്പി മന്ത്രി ഗണേഷ്‌കുമാർ
ഓരോ ദിവസം ചെല്ലുന്തോറും ഡ്രൈവിങ്ങ് ടെസ്റ്റ് ബാലികേറാമല ആയിക്കൊണ്ടിരിക്കുകയാണ്. ഒരു ടെസ്റ്റിൽ 50 അപേക്ഷകർ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ ഉത്തരവിൽ പറയുന്നത്. എന്നാൽ ഉത്തരവ് നടപ്പിലാക്കിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടത് കനത്ത പ്രതിഷേധമാണ്. പല സ്ഥലങ്ങളിലും വാക്കേറ്റവും ബഹളവുമായിരുന്നു. ദിനംപ്രതി 50 പേർ എന്ന ഉത്തരവിനെതിരെ പ്രതിഷേധിച്ച് പല ഡ്രൈവിങ്ങ് സ്കൂളുകളും ടെസ്റ്റ് ബഹിഷ്കരിക്കുന്ന വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
മെയ് ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞിരുന്ന പരിഷ്കാരം കഴിഞ്ഞ ദിവസം വിളിച്ച് ചേർത്ത ഓൺലൈൻ യോഗത്തിലൂടെ മന്ത്രി അടുത്ത ദിവസം മുതൽ നടപ്പിലാകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം കൊടുക്കുകയായിരുന്നു. എന്നാൽ ഡ്രൈവിങ്ങ് സ്കൂളുകൾ മന്ത്രിയെ കണ്ട് വരുത്താൻ പോകുന്ന പരിഷ്കാരങ്ങൾക്ക് ഇളവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഒരു പ്രതികരണവും അവർക്ക് ലഭിച്ചിരുന്നില്ല. പ്രതിഷേധം കനത്തതോടെ അപേക്ഷിച്ച എല്ലാവരേയും പങ്കെടുപ്പിക്കാനാണ് മന്ത്രി പറഞ്ഞത്. ഉത്തരവ് പിൻവലിക്കുകയും ചെയ്തു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് രാജ്യത്ത് എവിടെ നിന്ന് വേണമെങ്കിലും ലൈസന്‍സ് എടുക്കുന്നതിന് തടസമില്ല. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മാത്രം ലൈസന്‍സ് ടെസ്റ്റ് കര്‍ശനമാക്കുകയും എണ്ണം കുറയ്ക്കുകയും ചെയ്യുന്ന നടപടി സ്വീകരിക്കുന്നത്. 1500 രൂപയാണ് ഡ്രൈവിങ്ങ് ലൈസൻസിന് വേണ്ടി സർക്കാരിലേക്ക് അടയ്ക്കേണ്ടത്. വർഷം 350 കോടിയിലേറെ രൂപ ഈ ഇനത്തിൽ സർക്കാരിൻ്റെ ഖജനാവിലേക്ക് എത്തുന്നുണ്ട്.
മാസങ്ങൾ നീണ്ട കാത്തിരിപ്പും പരിശീലനവും കഴിഞ്ഞ് എത്തുന്ന അപേക്ഷകരോട് ഈ വിധത്തിൽ പെരുമാറുന്നത് വളരെ മോശമാണ് എന്നാണ് അഭിപ്രായം ഉയരുന്നത്. ആളുകളുടെ എണ്ണത്തേക്കാൾ വാഹനം ഇറങ്ങുമ്പോൾ ദിവസേന 50 പേരെ മാത്രം ടെസ്റ്റിന് വിധേയമാക്കുക എന്നതിലൂടെ സംഭവിക്കാന പോകുന്നത് ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കും. അത് വഴി ലഭിക്കേണ്ട പണവും കൂടെ സർക്കാരിന് നഷ്ടപ്പെടും എന്നതാണ് ഇനി സംഭവിക്കാൻ പോകുന്നത്.

ഒരു അപകടത്തിൽ ലൈസൻസ് സസ്പെൻഡ് ചെയ്താലും ഈ കാലാവധി കഴിഞ്ഞ് പിന്നീട് ആ വ്യക്തി നിരത്തുകളിലേക്ക് ഇറങ്ങുമ്പോഴും നിയമങ്ങൾ അപ്പാടെ പാലിക്കണം എന്നില്ല. അതിനാൽ തന്നെ ലൈസൻസ് എടുക്കുന്നതിന് മുമ്പ് തന്നെ ചില കാര്യങ്ങളിൽ കർശ്ശനമായ അവബോധം സൃഷ്ടിക്കണം. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്ന ഒരു വ്യക്തിയ്ക്ക് വൃത്തിയായി വാഹനം ഓടിക്കാൻ അറിഞ്ഞിരിക്കണം എന്നായിരുന്നു മന്ത്രിയുടെ പല നിർദേശങ്ങളും.
അല്ലാതെ '8' അല്ലെങ്കിൽ 'H' എന്നിവയെടുത്തു കാണിച്ചു എന്നതിന് മാത്രം ലൈസൻസ് അനുവദിക്കരുത്. വാഹനം വൃത്തിയായി പാർക്ക് ചെയ്യാനും, തിരിച്ചിടാനും, റിവേഴ്സ് കയറ്റി പാർക്ക് ചെയ്യാനുമെല്ലാം അറിയുമോ എന്നത് ടെസ്റ്റിൽ ഉൾപ്പെടുത്തി പരിശോധിച്ചറിയണം. മറ്റ് പല വിദേശ രാജ്യങ്ങളിലേയും ഡ്രൈവിംഗ് ടെസ്റ്റിന് സമാനമായി പാർക്കിംഗ് ടെസ്റ്റ് കൊണ്ടു വരുന്നത് വളരെ അനിവാര്യമാണ് എന്നാണ് മന്ത്രി പറഞ്ഞത്.

അടുത്തിടെ വകുപ്പ് ഡ്രൈവിങ്ങ് ടെസ്റ്റിൽ പുതിയ മാർഗ നിർഗദേശങ്ങൾ പുറത്തിറക്കിയതിൽ ഇനി ഡ്രൈവിങ്ങ് ടെസ്റ്റിന് എം80 കാണില്ല. ഗിയറുളള മോട്ടോർസൈക്കിൾ വിഭാഗത്തിൽ ലൈസൻസിന് കാല് കൊണ്ട് ക്ലച്ച് നിയന്ത്രിക്കുന്ന വാഹനമായിരിക്കണം ഇനി മുതൽ ഓടിക്കേണ്ടത്. കൈയിൽ ക്ലച്ച് നിയന്ത്രിക്കുന്നവാഹനമോടിച്ച് പഠിക്കുന്നവർ ലൈസൻസ് ലഭിച്ചതിന് ശേഷം കാല് കൊണ്ട് ഗിയർ മാറ്റുന്ന വാഹനമോടിക്കുമ്പോൾ അപകടമുണ്ടാകുന്നു എന്നാണ് വകുപ്പിൻ്റെ കണ്ടെത്തൽ.
അത് പോലെ തന്നെ ഫോർവീലർ ഓടിക്കുന്നതിനുള്ള ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍/ ട്രാന്‍സ്മിഷന്‍ ഉള്ള വാഹനങ്ങളെയും ഇലക്ട്രിക് വാഹനങ്ങളെയും ഒഴിവാക്കാനും തീരുമാനമായിരിക്കുകയാണ്. ഇതിനെല്ലാം പുറമേ ഡ്രൈവിങ് സ്‌കൂളുകള്‍ ഡ്രൈവിങ്ങ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപ്പഴക്കം 15 വര്‍ഷമായി നിജപ്പെടുത്തുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. പഴയ വാഹനങ്ങളിൽ സുരക്ഷാസംവിധാനങ്ങളോ ആധുനിക സാങ്കേതിക വിദ്യകള്‍ ഇല്ലാത്തത് കൊണ്ടാണ് മാറ്റം.

ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനും അത് പോലെ തന്നെ ഡാഷ് ബോര്‍ഡ് ക്യാമറയും വെഹിക്കില്‍ ലോക്കേഷന്‍ ട്രാക്കിങ് ഡിവൈസും ഘടിപ്പിക്കാനും മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശത്തിലുണ്ട്. കാര്യങ്ങൾ വീണ്ടും വീണ്ടും കുഴപ്പത്തിലേക്ക് പോകുകയാണ് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കാൻ മറക്കരുതേ.


Click it and Unblock the Notifications








