എത്ര കിട്ടിയാലും പഠിക്കില്ലേ; ഫിറ്റ്നസ് ഇല്ലാത്ത സ്കൂൾ ബസ് പിടികൂടി
ഫിറ്റ്നസും, ടാക്സും, പെര്‍മിറ്റ് രേഖകളുമില്ലാതെ കുട്ടികളെ കയറ്റി കൊണ്ടുപോയ സ്‌കൂള്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടികൂടി. പുത്തനത്താണിയില്‍ പരിശോധന നടത്തുന്നതിനിടെയാണ് ബസ് പിടിയിലായത്. കുറ്റിപ്പുറം പുന്നത്തല എ.എം.യു.പി. സ്‌കൂള്‍ ബസിനെതിരേയാണ് നടപടി എടുത്തിരിക്കുന്നത്.
അധ്യയനവര്‍ഷാരംഭത്തില്‍ എല്ലാ സ്‌കൂള്‍ വാഹനങ്ങളും സുരക്ഷാപരിശോധനയ്ക്ക് ഹാജരാക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ബസ് പരിശോധന നടത്തിയിട്ടില്ല. കുട്ടികളെ മറ്റൊരു വാഹനത്തില്‍ വീടുകളിലെത്തിച്ചു. ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകാന്‍ അനുമതി കൊടുത്ത സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചിരിക്കുന്നത്. ഇത് പോലെ തന്നെയാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ വിദ്യാര്‍ഥികളുമായി ഉല്ലാസയാത്രയ്‌ക്കെത്തിയ ഫിറ്റ്‌നസില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്.

ഞായറാഴ്ച രാവിലെ പാലക്കാട്-പൊള്ളാച്ചി പാതയില്‍ പോളിടെക്‌നികിന് മുന്‍വശത്തു നടത്തിയ പരിശോധനക്കിടെയാണ് ഫിറ്റ്‌നസില്ലാത്ത ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം പിടികൂടിയത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ സ്‌കൂളില്‍നിന്ന് കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയ ബസാണ് പിടികൂടിയത്. വാഹനത്തില്‍ 32 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരും ഉണ്ടായിരുന്നു. വിദ്യാര്‍ഥികളുമായി ഉല്ലാസയാത്രയ്ക്ക് പുറപ്പെടുംമുന്‍പ് മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് വാങ്ങേണ്ട രേഖകളും നികുതിലൈസന്‍സും ബസുകാരുടെ പക്കലുണ്ടായിരുന്നില്ല.
ഇതിനെല്ലാമായി 12,750 രൂപ പിഴ ചുമത്തി. വിദ്യാര്‍ഥികള്‍ക്ക് കൊടൈക്കനാലിലേക്ക് പോകുന്നതിനായി മോട്ടോര്‍ വാഹനവകുപ്പുതന്നെ മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. സ്‌കൂള്‍ അധികൃതര്‍ക്ക് വിദ്യാര്‍ഥികളെ ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോകുന്നതിനുമുന്‍പ് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് ഇപ്പോഴും അറിവില്ലെന്നും ഇത് അപകടസാധ്യത വര്‍ധിപ്പിക്കുന്നെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൻ്റെ ഞെട്ടലിൽ നിന്നും ഇപ്പോഴും കുട്ടികളും രക്ഷിതാക്കളും അധ്യാപകരും വിട്ടു മാറിയിട്ടില്ല. ഇനിയൊരു അപകടം കൂടി ഉണ്ടാകാതിരിക്കാനുളള മുൻകരുതലുകളും പരിശോധനകളും നിയമനടപടികളും പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായേ പറ്റു.
അപകടത്തില്‍ പെട്ട ബസിന്റെ വേഗപ്പൂട്ട് വേര്‍പെടുത്തിയതായും അമിത വേഗതയിലായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഗതാഗത വകുപ്പും പൊലീസും സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്കും മറ്റും പൂട്ടിടാന്‍ ഉറച്ച് സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. വാഹനങ്ങളില്‍ അനധികൃത രൂപമാറ്റം വരുത്തുന്നതിനുള്ള പിഴ കേന്ദ്ര നിയമത്തിലെ വ്യവസ്ഥയനുസരിച്ച് 5000 രൂപയില്‍ നിന്നും ഒരു രൂപമാറ്റത്തിന് 10,000 രൂപ വീതമായി വര്‍ദ്ധിപ്പിക്കുമെന്നാണ് മന്ത്രി ആന്റണി രാജു അന്ന് പറഞ്ഞത്. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുവാന്‍ സഹായിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍ക്കെതിരെയും നടപടി കൈക്കൊള്ളും.
വടക്കാഞ്ചേരി അപകട സമയത്ത് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന ഇലക്ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റില്‍ അനധികൃതമായി മാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി നടന്നു വരുന്ന ഓപ്പറേഷന്‍ കൂടുതല്‍ ശക്തമായി തുടരും. നിയമവിരുദ്ധമായ സംവിധാനങ്ങള്‍ ഉള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. വേഗ നിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിംഗ്‌സുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിംഗ് ലൈറ്റ്, സിഗ്‌നല്‍ ലൈറ്റ് മുതലായവ കര്‍ശനമായി പരിശോധിക്കുന്നുണ്ട്.
ഏകീകൃത കളര്‍ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ഉടനടി കര്‍ശനമായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും.അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാന്‍ മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കും. പൊതുജനങ്ങള്‍ക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം. കേരളത്തിലെ 86 ആര്‍ടി ഓഫീസുകളിലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും പ്രസ്തുത ഓഫീസിന് കീഴിലുള്ള നിശ്ചിത എണ്ണം വാഹനങ്ങളുടെ പരിശോധനയുടെ ചുമതല നല്‍കിയിട്ടുണ്ട്. പ്രസ്തുത വാഹനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.
ഓരോ ആഴ്ചയും ഡെപ്യൂട്ടി ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ തലത്തില്‍ കുറഞ്ഞത് 15 വാഹനങ്ങള്‍ ചെക്കിംഗുകള്‍ നടത്താനാണ് ഉത്തരവ്. അതിനു മുകളില്‍ സംസ്ഥാന തലത്തില്‍ സൂപ്പര്‍ ചെക്കിംഗുമുണ്ടാകും. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയിന്റ് ആര്‍ടിഒ തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കും. ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സിഎഫ് കാന്‍സല്‍ ചെയ്യുന്ന തരത്തില്‍ നടപടികള്‍ എടുക്കും. എആര്‍ഐ അംഗീകാരമുള്ള നിര്‍മ്മാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാന്‍ മന്ത്രി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്


Click it and Unblock the Notifications








