സ്റ്റോപ്പിൽ നിർത്തിയില്ല; ബസിനെ എറിഞ്ഞു വീഴ്ത്തിയതിന് പിഴ 5000 രൂപ
ബസ് കാത്ത് നിൽക്കുമ്പോൾ ചിലപ്പോൾ ബസ് നിർത്താതെ പോകുന്നതൊക്കെ പതിവ് സംഭവമാണ്, പക്ഷേ ബസ് സ്റ്റോപ്പിൽ നിർത്തിയില്ല എന്ന കാരണത്തിന് ബസിന് നേരെ കല്ലെറിഞ്ഞാലുളള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കു. കർണാടകയിൽ കൊപ്പൽ ജില്ലയിൽ അത്തരത്തിലൊരു സംഭവം നടന്നു. ബസ് കാത്ത് നിന്ന സ്ത്രീ ബസ് നിശ്ചിത സ്റ്റോപ്പിൽ നിർത്താത്തതിൻ്റെ ദേഷ്യത്തിൽ കല്ലെടുത്തെറിഞ്ഞു.
5000 രൂപയാണ് പിഴയായി ലഭിച്ചത്. ക്ഷേത്രത്തിൽ ദർശനത്തിന് പോകാൻ ബസ് കാത്ത് നിൽക്കുകയായിരുന്നു ലക്ഷ്മി എന്ന സ്ത്രീ, ഒരുപാട് നേരം കാത്തി നിന്നിട്ടും ബസുകൾ ഒന്നു വന്നില്ലെന്നും, വന്ന ബസ് അത് നിർത്തേണ്ടിയിരുന്ന സ്റ്റോപ്പിൽ നിർത്താതെ പോയപ്പോഴുണ്ടായ ദേഷ്യത്തിലാണ് താൻ കല്ല് എടുത്തെറിഞ്ഞത് എന്നാണ് ലക്ഷ്മി പറയുന്നത്. കല്ലെറിഞ്ഞപ്പോൾ തന്നെ ഡ്രൈവർ ബസ് നിർത്തുകയും ലക്ഷ്മി അതിൽ കയറുകയും ചെയ്തു.

എന്നാൽ ബസ് ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് കൊണ്ടു പോയത്. മുനീർബാദ് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം മാപ്പ് പറയുകയും 5000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസിൽ തന്നെ അവളുടെ ഗ്രാമമായ ഇൽക്കലിലേക്ക് പോകുകയും ചെയ്തു. സംഭവത്തെ കുറിച്ച് ബസ് കണ്ടക്ടർ പറയുന്നത് ലക്ഷ്മിയും കൂട്ടരും ബസ് കാത്ത് നിന്നത് എതിർവശത്തായിരുന്നു എന്നാണ്.
ഹൊസപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്, ലക്ഷ്മിയും കൂട്ടരും ഇൽക്കലിലേക്ക് പോകുന്ന വശത്താണ് നിന്നത്. തങ്ങളുടേത് നോൺ സ്റ്റോപ്പ് ബസായത് കൊണ്ട് എല്ലാ സ്റ്റോപ്പിലും ബസ് നിർത്താനും സാധിക്കില്ല. നോൺ സ്റ്റോപ്പ് ബസ് നിശ്ചിത സ്റ്റോപ്പിൽ അല്ലാതെ വേറെ ഏതെങ്കിലും സ്റ്റോപ്പിൽ നിർത്താൻ അവർക്ക് സാധിക്കില്ല എന്നതാണ് നിയമം.

പൊതുമുതൽ നശിപ്പിക്കാൻ ജനങ്ങൾക്ക് അധികാരമില്ല. അത് ബസായാലും പോസ്റ്റായാലും, അത് കൊണ്ട് ഇത്തരം പ്രവർത്തികൾ ആരം ചെയ്യരുത്, പ്രത്യേകിച്ച് ബസിന് നേരെ കല്ലെറിയുന്ന രീതി. ബസിന് മാത്രമല്ല കേടുപാടുകൾ സംഭവിക്കുന്നത് അതിലെ യാത്രക്കാർക്ക് കൂടിയാണ്. കല്ല് യാത്രക്കാരുടെ ദേഹത്ത് കൊള്ളുകയോ ചില്ല് പൊട്ടി കണ്ണിൽ തെറിക്കുകയോ ചെയ്താൽ കാര്യം കൈവിട്ട് പോകും.
ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു സമയത്ത് വലിയ വിഷയമായിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിന് കൊച്ചിയിൽ 26 ബസ് ഡ്രൈവർമാരെയാണ് ഹിൽപാലസ് പൊലീസ് പിടികൂടിയത്. റൂട്ട് ബസുകളും സ്കൂൾ ബസുകളും ഓടിക്കുന്നതിന്റെ ഇടയിലാണ് ഈ ഡ്രൈവർമാർക്ക് പിടി വീണത്. യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ജീവൻ അപകടത്തിലാക്കിയായിരുന്നു ഇവരുടെ സർവ്വീസ് എന്ന് പറയാതിരിക്കാൻ വയ്യ.

ഇവർക്ക് ഒരു ശിക്ഷയും അതിലുപരി ഒരു പാഠം എന്ന നിലയിൽ 'മദ്യപിച്ച് ഒരിക്കലും വാഹനമോടിക്കില്ലെന്ന്' 1000 തവണ പൊലീസ് ഇവരെ കൊണ്ട് ഇംപൊസിഷൻ എഴുതിപ്പിച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ആകെ മൊത്തം 32 ബസുകൾ അധികൃതർ പിടിച്ചെടുത്തു. തിങ്കളാഴ്ച പുലർച്ചെ തൃപ്പൂണിത്ര ഹിൽ പാലസ് ഇൻസ്‌പെക്ടർ വി ഗോപകുമാർ നടത്തിയ അപ്രതീക്ഷിത ചെക്കിംഗിൽ രണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർമാർ, 10 സ്വകാര്യ ബസ് ഡ്രൈവർമാർ, നാല് സ്കൂൾ ബസ് ഡ്രൈവർമാർ എന്നിവരെ പിടികൂടി.
അടുത്തിടെ കൊച്ചിയിൽ സ്വകാര്യബസിന്റെ മരണപ്പാചിലിന് ഇടയിൽ ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടത്തിനെ തുടർന്ന് പൊലീസ് റോഡ് സുരക്ഷയുടെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമമായ നടപടിയെടുക്കണമെന്ന ഹൈക്കോടതി നിർദേശപ്രകാരമാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി ബസുകളിൽ ചെക്കിംഗ് ആരംഭിച്ചത്. രാവിലെ തന്നെ മദ്യപിച്ചിട്ടാണ് ഡ്രൈവർമാർ ബസുകൾ ഓടിക്കുന്നത് എന്ന വസ്തുത പൊതുജനങ്ങളെ ഞെട്ടിച്ചു. ഇത്തരത്തിലുള്ള ഡ്രൈവർമാരുടെ അപകടകരമായ പെരുമാറ്റത്തിന്റെ തോത് മനസ്സിനെ ആശങ്കപ്പെടുത്തുന്നതാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നത്, പ്രത്യേകിച്ച് പൊതുഗതാഗത വാഹനങ്ങളും സ്കൂൾ ബസുകളും പോലെയുള്ള വാഹനങ്ങൾ ഓടിക്കുന്നവർക്കുള്ള അവസാന താക്കീത് എന്ന നിലയിൽ പൊലീസിന്റെ ശക്തമായ സന്ദേശമാണിത്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഡ്രൈവറുടെ ജീവന് മാത്രമല്ല, റോഡിലുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാക്കുന്നു. കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ കോർപറേഷനു റിപ്പോർട്ട് അയച്ച് യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ പൊലീസ് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications








