Just In
- 9 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 10 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 10 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 10 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
യമഹ RD350 — ശരിക്കും ഇന്ത്യ അര്‍ഹിച്ചിരുന്നോ ഈ ബൈക്കിനെ?
വര്‍ഷം 1972. രംഗം പ്രശസ്ത അമേരിക്കന്‍ ബൈക്ക് റേസ് റാലി 'ഡേറ്റോണ 200'. എല്ലാ കണ്ണുകളും പതിഞ്ഞത് ഹാര്‍ലിയുടെയും ബിഎസ്എയുടെയും ട്രയംഫിന്റെയും വമ്പന്‍ ബൈക്കുകളില്‍. 500, 750 സിസി ബൈക്കുകളുടെ ഇരമ്പലില്‍ ഭൂമി വിറച്ചു. തിക്കിനും ബഹളത്തിനുമിടെ ചെറിയ 350 സിസി ടൂ സ്ട്രോക്ക് എഞ്ചിന് ബൈക്കിനെ ജനക്കൂട്ടം ഗൗനിച്ചില്ല. കൂട്ടത്തില്‍ ഏറ്റവും ചെറിയവന്; യമഹയ്ക്കിതിന്റെ ആവശ്യവുമുണ്ടായിരുന്നോ? ചിലര്‍ പരിഹസിച്ചു.
എന്നാല്‍ മത്സരം തുടങ്ങിയപ്പോള്‍ യമഹയുടെ കുഞ്ഞന്‍ TR350 ബൈക്ക് കൊടുങ്കാറ്റായി മാറിയത് ചരിത്രം. പിന്നീടങ്ങോട്ടു നീണ്ട പതിമൂന്നു വര്‍ഷം; യമഹയുടെ പടയോട്ടത്തിന് മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരായി. കമ്പനിയുടെ വിജയാധ്യായങ്ങള്ക്ക് തുടക്കം കുറിച്ച 350 സിസി 'ഇരട്ടച്ചങ്കന്' ബൈക്കിനെ ലോകമറിഞ്ഞത് മറ്റൊരു പേരില്‍ — RD350!
ഇന്ത്യന്‍ ബൈക്ക് സങ്കല്പങ്ങള്ക്ക് ചിറക് നല്കിയ അവതാരം. 1973 മുതല്‍ യൂറോപ്പില്‍ യമഹ RD350 അണിനിരന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നെയും ഒരുപാടെടുത്തു RD350 അഥവാ രാജ്ദൂത് 350 ഇന്ത്യയിലെത്താന്‍.
പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്കി രാജ്യത്തു വില്പനയ്ക്കെത്തിയ ആദ്യ ബൈക്ക്. ജാപ്പനീസ് നിര്‍മ്മാതാക്കളായ യമഹയും ഇന്ത്യന്‍ കമ്പനിയായ എസ്കോര്ട്സ് ഗ്രൂപ്പും കൈകോര്‍ത്തപ്പോള്‍ യമഹ RD350 വിപണിയില്‍ പിറന്നു. അന്നത്തെ കാലത്തു 18,000 രൂപയായിരുന്നു ബൈക്കിന് വില.
1983 മുതല്‍ 1989 വരെ മാത്രമെ ബൈക്ക് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തിയുള്ളു. മണ്മറഞ്ഞിട്ടു കാലങ്ങളായെങ്കിലും ഇന്നും പൊന്നും വിലകൊടുത്തു RD350 -യെ വാങ്ങാന്‍ ആരാധകര്‍ തക്കം പാര്‍ത്തിരിക്കുകയാണ്.
RD എന്നാല്‍ രാജ്ദൂതോ?
ഇക്കാര്യത്തില്‍ പുതുതലമുറയ്ക്ക് സംശയമുണ്ട്. പേരിലുള്ള RD -യുടെ പൂര്‍ണരൂപം രാജ്ദൂതാണെന്നു പലരും വിശ്വസിക്കുന്നു. എന്നാല്‍ ഈ ധാരണ തെറ്റാണ്. റേസ് ഡിറൈവഡ് എന്നതിന്റെ ചുരുക്കെഴുത്താണ് RD. അതേസമയം RD എന്നാല്‍ റോഡ് പതിപ്പിനെയാണ് സൂചിപ്പിക്കുന്നതെന്നു ഒരുവിഭാഗം ബൈക്ക് പ്രേമികള്‍ വാദിക്കുന്നു.
എഴുപതു, എണ്‍പതുകളില്‍ റേസ് മോഡലുകളുടെ റോഡ് പതിപ്പുകളെ RD എന്നു കമ്പനികള്‍ വിശേഷിപ്പിച്ചിരുന്നു. RD350 -യാണ് യമഹയുടെ RD നിരയ്ക്ക് തുടക്കം കുറിച്ചതെന്ന വാദവും ദുര്‍ബലമാണ്. യമഹ RD48, RD56, RD05 എന്നീ മോഡലുകള്‍ യഥാക്രമം 1961, 1963, 1965 കാലഘട്ടത്തില്‍ വില്പനയ്ക്കെത്തിയിരുന്നു.
യഥാര്‍ത്ഥത്തില്‍ 1969 -ല്‍ ആഗോള വിപണിയില്‍ യമഹ അവതരിപ്പിച്ച YR3 ബൈക്കിലൂടെയാണ് പെര്‍ഫോര്‍മന്‍സ് ടൂ സ്ട്രോക്ക് മോഡലുകള്‍ക്കുള്ള പ്രചാരം കമ്പനി തിരിച്ചറിഞ്ഞത്. കണ്ണടച്ചു തുറക്കുന്നതിന് മുമ്പെ എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ ടൂ സ്ട്രോക്ക് എഞ്ചിന് ഒരുങ്ങിയ YR3 റേസ് ട്രാക്കുകളില്‍ പേരും പ്രശസ്തിയും കൈയ്യടക്കി.
ശേഷം 1970 -ലാണ് യമഹ R5 -ന്റെ വരവ്. RD350 ഉരുത്തിരിഞ്ഞതില്‍ R5 -ന് നിര്‍ണായക പങ്കുണ്ട്. ഇന്‍ടെയ്ക്കിന് വേണ്ടി പോര്‍ട്ട് ഇന്ഡക്ഷനായിരുന്നു R5 ഉപയോഗിച്ചതെങ്കില്‍ റീഡ് വാല്‍വുകളാണ് RD350 -യില്‍ ഒരുങ്ങിയത്.
പൊതുവേ നാലായിരത്തിനും ഏഴായിരത്തിനും ഇടയ്ക്കുള്ള ആര്‍പിഎമ്മിലാണ് RD350 ബൈക്കുകളില്‍ കരുത്ത് ഇരച്ചെത്താറ്. ഹൈ ടോര്‍ഖ്, ലോ ടോര്‍ഖ് എന്നീ രണ്ടു വകഭേദങ്ങളിലാണ് 347 സിസി ടൂ സ്ട്രോക്ക് ഇരട്ട സിലിണ്ടര്‍ എഞ്ചിന് ഒരുങ്ങിയ യമഹ RD350 ഇന്ത്യയിൽ വില്പനയ്ക്കെത്തിയത്.
ഹൈ ടോര്‍ഖ് വകഭേദം 31 bhp കരുത്തുത്പാദനം രേഖപ്പെടുത്തിയപ്പോള്‍ ലോ ടോര്‍ഖ് വകഭേദം സൃഷ്ടിച്ചിരുന്നത് 27 bhp കരുത്താണ്. എണ്പതു, തൊണ്ണൂറുകളില്‍ ഇതു വലിയ സംഖ്യകളാണെന്നു പ്രത്യേകം പറയേണ്ടതില്ല. ആറു സ്പീഡായിരുന്നു ഗിയര്‍ബോക്സ്.
1983 മുതല്‍ 1985 വരെയാണ് കമ്പനി ഹൈ ടോര്‍ഖ് മോഡലുകള്‍ പുറത്തിറക്കിയത്. തുടര്‍ന്ന് 1989 -ല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നതു വരെ ഇന്ത്യയില്‍ വില്പനയ്ക്കെത്തിയത് ലോ ടോര്‍ഖ് മോഡലുകളായിരുന്നു.
ഇന്ത്യയ്ക്ക് പുറത്ത് RD350 ബൈക്കുകള്‍ 40 bhp വരെ കരുത്തു സൃഷ്ടിക്കാന്‍ ശേഷിയുണ്ടായിരുന്നെങ്കിലും മൈലേജും ഇന്ധന നിലവാരവും മുന്‍നിര്‍ത്തി ഇന്ത്യന്‍ മോഡലില്‍ കമ്പനി വെട്ടിച്ചുരുക്കലുകള്‍ നടത്തി. 25 കിലോമീറ്ററാണ് ഇന്ത്യയില്‍ ബൈക്ക് കാഴ്ചവെച്ച മൈലേജ്.
വിസ്മയിപ്പിച്ച വേഗം
കേവലം ആറു സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗം പിന്നിട്ട RD350 ഇന്ത്യക്കാരെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുകയായിരുന്നു. 150 കിലോമീറ്റര്‍ വേഗം പിന്നിടാന്‍ യമഹയുടെ ടൂ സ്ട്രോക്ക് RD350 യാതൊരു മടിയും കാട്ടിയില്ല.
ബൈക്ക് വന്ന കാലത്തു RD350 -യുടെ കരുത്തിനെ കുറിച്ചു ധാരണയില്ലാതിരുന്ന ഉടമകള്‍ മോഡലിന് വലിയ പേരുദോഷം വരുത്തിവെച്ചതും വിപണിയുടെ ചരിത്രം (ഇന്നത്തെ കെടിഎം ഡ്യൂക്കുകളുടെ അവസ്ഥ). റാപിഡ് ഡെത്തെന്ന് (ഉടനടി മരണം) RD -യെ വിമര്‍ശകര്‍ വിളിക്കാന്‍ കാരണവുമിതാണ്.
രാജ്യാന്തര മോഡലില്‍ നിന്നും വ്യത്യസ്തമായി 150 mm ഡ്രം യൂണിറ്റുകളാണ് ഇന്ത്യന്‍ നിര്‍മ്മിത RD350 -കളില്‍ ബ്രേക്കിംഗ് നിറവേറ്റിയത്. ഇക്കാരണത്താല്‍ ബൈക്കുകളുടെ വേഗതയ്ക്ക് കടിഞ്ഞാണിടാന്‍ ഉടമകള്‍ക്ക് പലപ്പോഴും കഴിഞ്ഞില്ല.
കാലങ്ങള്‍ക്ക് മുമ്പെത്തിയ ബൈക്ക്
അത്യാധുനിക നിര്‍മ്മിതി. റേസ് ബൈക്കുകള്‍ക്ക് സമാനമായ പ്രകടനം. ദൈനംദിന ഉപയോഗത്തിനു പറ്റിയതും അറ്റകുറ്റപ്പണി കുറവുള്ളതുമായ RD350 -യ്ക്ക് പ്രചാരം പെട്ടെന്നു ലഭിച്ചു. എന്നാല്‍ മോഡല്‍ വിപണിയിലെത്തിയത് കുറച്ചേറെ നേരത്തെയായി പോയെന്നു മാത്രം.
യമഹയുടെ ടോര്‍ഖ് ഇന്‍ഡക്ഷന്‍ ടെക്നോളജിയാണ് RD350 -യിലെ മുഖ്യവിശേഷം. കരുത്തുത്പാദനത്തെ ബാധിക്കാതെ കുറഞ്ഞ ആര്‍പിഎമ്മിലും ഉയര്‍ന്ന ടോര്‍ഖ് കാഴ്ചവെക്കാന്‍ ടോര്‍ഖ് ഇന്‍ഡക്ഷന്‍ ടെക്നോളജി RD350 -യെ സഹായിച്ചു. ടാക്കോമീറ്റര്‍ ഒരുങ്ങിയ ആദ്യ ഇന്ത്യന്‍ ബൈക്ക് കൂടിയാണിത്.
റേസിംഗ് പാരമ്പര്യം
യമഹ RD350, ഇന്ത്യന്‍ മോട്ടോര്‍സ്പോര്‍ട്സ് മേഖലകളില്‍ ഈ ഐതിഹാസിക പേരു ഇന്നും ശക്തമായി മുഴങ്ങികേള്‍ക്കാം. RD350 -യില്‍ നിന്നും 65 bhp വരെ കരുത്തു ഊറ്റിയെടുത്ത 'വീരന്മാരുടെ' നാടാണിത്.
രാജ്യത്തു അരങ്ങേറുന്ന സുപ്രധാന ഡ്രാഗ് റേസുകളില്‍ ഇന്നും RD350 -കള്‍ നിറസാന്നിധ്യമാണ്. റേസ് 350 -കളെന്നാണ് കസ്റ്റം നിര്‍മ്മിത RD350 ബൈക്കുകള്‍ പൊതുവേ അറിയപ്പെടാറ്. റേസ് 350 -കള്‍ ട്രാക്കില്‍ ഇറങ്ങുമ്പോള്‍ തന്നെ നിറഞ്ഞ കൈയ്യടികള്‍ ചുറ്റുപാടുമുയരുന്നത് ഏതൊരു യമഹ RD350 പ്രേമിയിലും രോമാഞ്ചമുണര്‍ത്തും.
അതേസമയം ഉയര്‍ന്ന ശേഷിയുള്ള ഫോര്‍ സ്ട്രോക്ക് ബൈക്കുകളുമായി മത്സരിക്കാന്‍ ഇപ്പോഴുംറേസ് 350 -കൾക്ക് അനുവാദം ലഭിച്ചിട്ടില്ല. മുപ്പതു വര്‍ഷത്തിലേറെ പഴക്കമുള്ള ബൈക്ക് വിജയിച്ചേക്കുമെന്ന ഭയം തന്നെ ഇതിന് കാരണം.
അകാലചരമം
വിപണിയില്‍ പേരും പ്രശസ്തിയും യമഹ RD350 കൈയ്യടക്കിയെങ്കിലും വില്പനയില് കാര്യമായ നേട്ടങ്ങള്‍ ബൈക്കുണ്ടാക്കിയില്ല. മൈലേജ് കുറവായിരുന്നതു തന്നെ കാരണം. അക്കാലത്തു സ്പെയര്‍ പാര്‍ട്സുകള്‍ക്കുള്ള ഉയര്‍ന്ന വിലയും ബൈക്കിന്റെ പ്രചാരത്തിന് തിരിച്ചടിയായി.
ഇതിനെല്ലാം പുറമെ കൊലയാളി ബൈക്കെന്ന പേരും RD350 -യുടെ നിറംകെടുത്തി. യഥാര്‍ത്ഥത്തില്‍ യമഹ RD350 -യെ ഇന്ത്യന്‍ ജനത അര്‍ഹിച്ചിരുന്നില്ലെന്നു ബൈക്കിന്റെ ചരിത്രം പരിശോധിച്ചാല്‍ ആരും പറയും. കാലത്തിന് മുമ്പെ സഞ്ചരിക്കുകയായിരുന്നു യമഹ RD350.
1990 -ലാണ് RD350 ഉത്പാദനം യമഹ പൂര്‍ണമായും നിര്‍ത്തിവെച്ചത്. ഇനിയൊരു തിരിച്ചുവരവ് ടൂ സ്ട്രോക്ക് RD350 -യ്ക്കുണ്ടാകില്ല. ഇന്ത്യയില്‍ കര്‍ശനമായിട്ടുള്ള മലിനീകരണ നിര്ദ്ദേശങ്ങളാണിതിന് കാരണം. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ അണയാതെ കിടപ്പുണ്ട് RD350 -യെന്ന കനല്.
ചില RD350 ചരിത്രങ്ങള്‍
- റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, യെസ്ഡി റോഡ്കിംഗ്, ജാവ 350 എന്നിവര്‍ക്ക് എതിരെയാണ് യമഹ RD350 വിപണിയില്‍ എത്തിയത്.
- ഇന്ത്യയില്‍ ഇതുവരെ വിറ്റുപോയത് ഏഴായിരത്തോളം RD350 -കള്‍.
- കുഴപ്പങ്ങളൊന്നുമില്ലാത്ത യമഹ RD350 -യ്ക്ക് മൂന്നു ലക്ഷത്തിന് മേലെയാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില.
- ഘടകങ്ങളുടെ ലഭ്യതക്കുറവാണ് RD350 ഉടമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ജപ്പാനില്‍ നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ബൈക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നവരുമുണ്ട് കൂട്ടത്തില്‍.