Yogi Adityanath സർക്കാർ ലക്ഷ്യമിടുന്നത് സമ്പൂർണ്ണ ഇലക്ട്രിഫിക്കേഷൻ
ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ഓരോ വ്യക്തിയുടേയും പ്രിയപ്പെട്ടതും, സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതുമായ ഒന്നായി മാറി കഴിഞ്ഞിരിക്കുകയാണ്. അത് മാത്രമല്ല ഓരോ സംസ്ഥാനങ്ങളും ഇപ്പോൾ 100 ശതമാനം ഇലക്ട്രിക് വാഹനങ്ങളുളള സംസ്ഥാനമാകാൻ മത്സരിക്കുകയാണ്. 2030 -ഓടെ ഉത്തർപ്രദേശിനെ സമ്പൂർണ്ണ ഇലക്ട്രിക് വാഹന സംസ്ഥാനമാക്കാനാണ് ശ്രമം.
തുടക്കത്തിൽ സർക്കാർ വാഹനങ്ങളെല്ലാം സമ്പൂർണ്ണ ഇലക്ട്രിക് ആക്കാനുളള ശ്രമത്തിലാണ് യോഗി സർക്കാർ. ടെൻഡർ പോലും വിളിക്കാതെ വെറു നാമനിർദേശത്തിൻ്റെ പേരിലാണ് പല വകുപ്പുകൾക്കും ഇവി വാങ്ങാനുളള അനുമതി കൊടുത്തിരിക്കുന്നത്. 2022 ഒക്ടോബറിൽ ഇവി നയം സർക്കാർ അംഗീകരിച്ചിരുന്നു. ഈ നയത്തിന് കീഴിൽ, ഇവികൾ വാങ്ങുമ്പോൾ മൂന്ന് വർഷത്തേക്ക് നികുതി അത് പോലെ തന്നെ രജിസ്ട്രേഷൻ ഫീസിൽ നിന്ന് ഇളവ് എന്നിവ ലഭിക്കുന്നതാണ്.

പക്ഷേ സംസ്ഥാനത്ത് നിർമ്മിക്കുന്ന ഇവികൾ വാങ്ങുകയാണെങ്കിൽ ഈ ഇളവ് അഞ്ച് വർഷത്തേക്ക് സാധുവായിരിക്കുമെന്നാണ് സർക്കാർ അറിയിച്ചത്. ഉത്തർപ്രദേശ് ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് ആൻഡ് മൊബിലിറ്റി പോളിസി 2022 അനുസരിച്ച്, ഒക്ടോബർ 14 മുതൽ ഉത്തർപ്രദേശിൽ വിൽക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 100 ശതമാനം നികുതി ഇളവ് നൽകാനാണ് സർക്കാരിൻ്റെ അജണ്ടയിലുളളത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇതുവരെ 11340 ഇവികളാണ് ആഗ്രയിലെ ഡിവിഷണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുളളത്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വച്ചാൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് കേന്ദ്ര സർക്കാർ നൽകുന്ന സബ്‌സിഡിക്ക് പുറമെയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്ന ഇളവ്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും കൊടുക്കുന്ന ഇളവുകളെല്ലാം ചേർത്ത് നോക്കിയാൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് 15,000 മുതൽ 20,000 രൂപ വരെയും കാറുകൾക്ക് ഒരു ലക്ഷം രൂപ വരേയും കുറയും.

അത് മാത്രമല്ല സർക്കാർ ജീവനക്കാർ വഴിയും കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് എടുക്കാനും സംസ്ഥാന സർക്കാർ അനുമതി നൽകുമെന്നാണ് മുഖ്യമന്ത്രി തൻ്റെ ഉത്തരവിൽ അറിയിച്ചിരുന്നത്. മലിനീകരണം കുറവ്, വളരെ കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, താങ്ങാനാവുന്ന സര്‍വീസ് ചെലവുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇവികള്‍ക്കുണ്ട്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചില്ലറ പ്രശ്‌നങ്ങളുമുണ്ട്. ഇന്ത്യ പോലെ ഒരു രാജ്യത്ത് അവ പരിഹരിക്കപ്പെടാന്‍ കുറച്ച് സമയം എടുക്കുമെന്ന് മാത്രം.
ഇലക്ട്രിക് കാറുകള്‍ നഗരയാത്രകള്‍ക്ക് ഒരു മികച്ച ഓപ്ഷന്‍ ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നിങ്ങള്‍ ഇടക്കിടക്ക് ദൂരയാത്രകള്‍ പോകുകയോ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവരോ ആണെങ്കില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു ഇവി വാങ്ങിയിടുന്നത് അത്ര ബുദ്ധിയല്ലെന്ന് വേണം പറയാന്‍. വീട്, ഓഫീസ് എന്നിങ്ങനെ ദൈനംദിന ആവശ്യങ്ങള്‍ക്ക് മാത്രമായി ഒരു ഇലക്ട്രിക് കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ വലിയ പ്രശ്‌നമില്ല. എന്നാല്‍ നഗര പരിധി വിട്ട് പോകുമ്പോള്‍ റേഞ്ചിനെ കുറിച്ച് ചെറിയ ആശങ്ക ഉയരും.
നഗരത്തിലാണെങ്കില്‍ കൂടി ഒരുപക്ഷേ നിങ്ങള്‍ വാഹനത്തിലെ ചാര്‍ജ് തീരാറായ ഘട്ടത്തില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനില്‍ എത്തി. അപ്പോള്‍ അത് പ്രവര്‍ത്തനരഹിതമാണെങ്കില്‍ വഴിയില്‍ കുടുങ്ങിയെന്ന് ചിന്തിച്ചാല്‍ മതി. ഇന്നും നമ്മുടെ നാട്ടില്‍ അടുത്തടുത്ത് ചാര്‍ജിംഗ് സ്‌റ്റേഷന്‍ വരുന്നതേയുള്ളൂ. രാജ്യത്ത് ഇവി അടിസ്ഥാന സൗകര്യങ്ങള്‍ വലിയ രീതിയില്‍ വിപുലീകരിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും താഴേ തട്ടില്‍ അത് അങ്ങനെയല്ലെന്നതാണ് യാഥാര്‍ഥ്യം.
ഇലക്ട്രിക് കാറുകള്‍ അടക്കം ഇവികള്‍ പല കാരണങ്ങള്‍ കൊണ്ടും മികച്ചതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലിനീകരണം കുറക്കുന്ന ഈ നിശബ്ദ വാഹനങ്ങള്‍ക്ക് തീര്‍ച്ചയായും 'പരമ്പരാഗത' വാഹനങ്ങളുടെ പകരക്കാരാകാന്‍ പറ്റും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവികള്‍ വാങ്ങിയവരില്‍ നിന്നും അതിന്റെ പ്രശ്‌നങ്ങളും ഗുണങ്ങളും പഠിച്ച ശേഷം വരും വര്‍ഷങ്ങളില്‍ അത് കൂടുതല്‍ ജനകീയമാകുമ്പോള്‍ ചുവടുമാറാന്‍ നില്‍ക്കുന്നവരും നിരവധിയാകും. മുകളില്‍ സൂചിപ്പിച്ച പ്രശ്‌നങ്ങള്‍ കാലക്രമേണ പരിഹരിച്ച് വരുന്നതോടെ ഇവികള്‍ നിരത്തുകള്‍ ഭരിക്കും.


Click it and Unblock the Notifications








