യുട്യൂബ് വക 'എട്ടിൻ്റെ'പണി സഞ്ജുവിന്! എട്ട് വീഡിയോകൾ നീക്കം ചെയ്ത് യുട്യൂബ്
മോട്ടോർ വാഹന വകുപ്പിനിപ്പോൾ സഞ്ജുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനമാക്കാനുളള പണിയിലായിരുന്നു. നിയമലംഘനം നടത്തിയ വീഡിയോകൾ യുട്യൂബിൽ നിന്ന് നീക്കം ചെയ്യുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് യുട്യൂബിന് കത്ത് എഴുതിയിരുന്നു. അതിൻ പ്രകാരം സഞ്ജുവിൻ്റെ എട്ട് വീഡിയോകളാണ് നീക്കം ചെയ്തത്. ഇനി, നിയമലംഘന വീഡിയോകള്‍ അപ്ലോഡ് ചെയ്യരുതെന്ന് യൂട്യൂബ് സജുവിനോടു നിര്‍ദേശിച്ചിട്ടുണ്ട്. കാറിലെ കുളത്തില്‍ സജുവും സുഹൃത്തുക്കളും യാത്രചെയ്യുന്ന വീഡിയോ ഇട്ടതിനാലാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. നടപടികളുടെ ഭാഗമായി ഇയാളുടെ ലൈസന്‍സ് ആലപ്പുഴ എന്‍ഫോഴ്മെന്റ് ആര്‍.ടി.ഒ. ആജീവനാന്തം റദ്ദാക്കുകയും കുളം നിർമിച്ച കാറിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും കാറോടിച്ച സുഹൃത്തിന്റെ ലൈസന്‍സ് ഒരുവര്‍ഷത്തേക്കു സസ്‌പെന്‍ഡും ചെയ്തിരുന്നു.
മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തം ലൈസന്‍സ് റദ്ദാക്കിയെങ്കിലും, സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ പോകാനുളള സാഹചര്യമുണ്ട് ഇത്തരത്തില്‍ കോടതിയില്‍ പോയി റദ്ദാക്കല്‍ കാലവധിയില്‍ ഇളവ് തേടാനുള്ള സാധ്യതയുണ്ട്. എന്നാൽ കോടതിയിൽ പോയാൽ നിയമം ആയി കോടതി ഇറക്കിയാൽ അത് മറ്റുളളവർക്കെല്ലാം പണിയാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ വരുന്ന കമൻ്റുകൾ.

160 കിലോ മീറ്ററിൽ ഡ്രൈവിംഗ്, മൊബൈലിൽ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് അതോടൊപ്പം തന്നെ ആഡംബര വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിരത്തിലിറക്കുക എന്നീ കുറ്റങ്ങളും സഞ്ജുവിനെതിരെയുണ്ട്. യുട്യൂബ് ചാനലിൽ RTO നടത്തിയ പരിശോധനയിലാണ് കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. സുപ്രീംകോടതി ആജീവനാന്ത വിലക്കിൽ ഇളവ് നൽകിയേക്കാം. വിലക്ക് ഒന്ന് മുതൽ രണ്ട് വർഷത്തേക്കായി കുറച്ചേക്കാം. വിലക്ക് ലഭിച്ചാൽ ഇതൊക്കെയാണ് സഞ്ജുവിൻ്റെ മുന്നിലുളള മറ്റ് മാർഗങ്ങൾ.
എന്ത് കോപ്രായം കാണിച്ചിട്ടാണെങ്കിലും പ്രശസ്തിയും വരുമാനവും ലഭിക്കുക എന്നതാണ് ഇപ്പോഴത്തെ യുവതലമുറയുടെ ലക്ഷ്യം. കാറിൻ്റെ എയർബാഗ് ഓപ്പൺ ആയപ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റി വലിയ അപകടങ്ങൾ സംഭവിക്കാത്തത് ഭാഗ്യം. ടാറ്റയുടെ നിലവിലെ മുൻനിര മോഡലായ സഫാരിയുടെ പ്രീ ഫെയ്സ്‌ലിഫ്റ്റ് മോഡലാണ് ഇവര്‍ വെള്ളം നിറച്ച് പൂൾ ഒരുക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

പിന്നിലെ പാസഞ്ചര്‍ സീറ്റിന്റെ ഭാഗത്ത് ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് പ്ലാസ്റ്റിക് കയറുകൊണ്ട് ഫ്രണ്ട് സീറ്റിലും പിന്നിലുമെല്ലാം കെട്ടിയ ശേഷമാണ് പൈപ്പ് ഉപയോഗിച്ച് ഇതിൽ വെള്ളം നിറക്കുന്നത്. ഈ വെള്ളത്തില്‍ ഡ്രൈവര്‍ ഒഴികെയുള്ള ബാക്കിയുള്ളവര്‍ ഇരുന്നും കിടന്നുമൊക്കെയാണ് വാഹനത്തിൽ സഞ്ചരിക്കുന്നത് എന്ന് വിഡിയോയിൽ കാണാം. പൊതു നിരത്തിലൂടെ ഈ കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങളും ഇതിലുണ്ട്. പകല്‍ സമയം നല്ല ഗതാഗത തിരിക്കുള്ളപ്പോഴാണ് ഇവര്‍ സ്വിമ്മിംഗ് പൂള്‍ കാറുമായി പുറത്തിറങ്ങുന്നത് എന്നതാണ് ഇവർ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം.
വഴിയിലുള്ള യാത്രക്കാര്‍ പല തരത്തില്‍ കാറിനുള്ളിലേക്കു നോക്കുന്നതും കാണാം. ഇതിനിടെ കയർ ലൂസായി വെള്ളം ചോര്‍ന്ന് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് പോവുകയും സൈഡ് എയര്‍ബാഗ് പുറത്തേക്കു വരികയും ചെയ്യുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതായി കാണാം. എയർബാഗ് ഓപ്പൺ ആയതോടെ പിന്നിലെ ഡോര്‍ തുറന്ന് ഇവർ വെള്ളം പൊതു നിരത്തിലേയ്ക്കാണ് ഒഴുക്കി വിടുന്നതും.

പണമുള്ളവന്‍ കാറിലല്ല സ്വിമ്മിങ് പൂള്‍ പണിയേണ്ടത്, പകരം വീട്ടില്‍ പണിയണം. ഭ്രാന്തന്മാര്‍ സമനില തെറ്റി കാണിക്കുന്ന വേലകള്‍ക്ക് നമ്മളായി റീച്ച് ഉണ്ടാക്കിക്കൊടുക്കരുതെന്നും മോട്ടോര്‍ വാഹന വകുപ്പിനെതിരെയുള്ള വെല്ലുവിളി വേണ്ട, പഴയ കാലമല്ലെന്നും ഗണേഷ് കുമാര്‍ ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. കാറിന്റെ മാത്രമല്ല കാറിനുള്ളിലും പുറത്തുമുള്ളവരുടെ വരെ സുരക്ഷയെ ബാധിക്കുന്ന വിധത്തിലുളള യുട്യൂബറിൻ്റെ ഈ പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു.


Click it and Unblock the Notifications








