ഈ ഡെലിവറി അൽപ്പം റിച്ചാണ്; ഹയാബൂസയിൽ സൊമാറ്റോ ഡെലിവറി നടത്തുന്ന വീഡിയോ
ഭക്ഷണ വിതരണത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചതാണ് സൊമാറ്റോയും ഊബറും ഒക്കെ. ഒരുപാട് യുവാക്കൾ ഡെലിവറി ഏജൻ്റായി ജോലി ചെയ്യുന്നുമുണ്ട്. എന്നാൽ കുറച്ച് റിച്ച് ആയി ഡെലിവറി ചെയ്യുന്നത് കണ്ടിട്ടുണ്ടോ. നിങ്ങളുടെ ഓർഡർ ഒരാൾ സുസുക്കി ഹയാബൂസയിൽ കൊണ്ടുതന്നാൽ എങ്ങനെയുണ്ടായിരിക്കും. ഇതൊക്കെ എങ്ങനെ മുതലാകുന്നു എന്നല്ലേ ആദ്യം മനസിലേക്ക് വരുന്ന ചോദ്യം. എന്നാൽ അങ്ങനെ ഒരാളുണ്ട്.
ഹർപ്രീത് സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ ഒരാൾ സുസുക്കി ഹയബൂസ സൂപ്പർബൈക്ക് ഓടിക്കുന്നത് കാണാം. സോമാറ്റോ എന്ന് എഴുതിയ ഒരു ടി-ഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഭക്ഷണം എത്തിക്കാൻ ഉപയോഗിക്കുന്ന ഒരു ബാഗും പുറകിൽ വെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആ വ്യക്തി ടി-ഷർട്ടും പാഴ്‌സൽ ബോക്സും ഉപയോഗിച്ചിരുന്നതായി തോന്നുന്നു.

നിങ്ങൾ ഈ വീഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ, ആ വ്യക്തി സൊമാറ്റോയിൽ നിന്നുള്ള യഥാർത്ഥ ഡെലിവറി പങ്കാളിയെപ്പോലെയല്ലെന്ന് നിങ്ങൾ വ്യക്തമായി മനസിലാകും. സൂപ്പർബൈക്കിന്റെ ORVM-ൽ ഒരു Insta 360 ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്, അവൻ ബൈക്ക് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനായിരിക്കാം. ഈ വീഡിയോയിൽ മോട്ടോർസൈക്കിളിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമല്ല.
പ്രശസ്തിക്ക് വേണ്ടി എല്ലാവരും ഇപ്പോൾ സൊമാറ്റോയുടെ ടീ ഷർട്ടും ബാഗും ധരിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. അടുത്തിടെ ഒരു പെൺകുട്ടി ഹെൽമറ്റ് പോലും ധരിക്കാതെ യമഹ R15 -ൽ ട്രാഫിക്കിൽ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ അത് വെറു പ്രശസ്തിക്ക് വേണ്ടിയാണെന്നും സൊമാറ്റോയുമായി ആ കുട്ടിക്ക് ഒരു ബന്ധമില്ലെന്നും അധികൃതർ തന്നെ അറിയിച്ചിരുന്നു.

സൂപ്പർ ബൈക്കുകളിൽ ആളുകൾ യഥാർത്ഥത്തിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോകളും സോഷ്യൽ മീഡിയയിലുണ്ട്, കൂടാതെ വിദേശത്ത്, ഊബർ ബുക്ക് ചെയ്യുന്നവരെ സൂപ്പർകാറുകളിലും സ്‌പോർട്‌സ് കാറുകളിലും കൂട്ടാൻ വരുന്ന വീഡിയോകളുമുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ അതൊക്കെ എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. എന്നാലും സോഷ്യൽ മീഡിയയിൽ ഇനി അത് പോലെയുളള വീഡിയോകൾ വരാതിരിക്കില്ല.
ടൂ വീലർ ഓടിക്കുമ്പോൾ തീർച്ചയായും ഹെൽമറ്റ് ധരിക്കാൻ മറക്കരുത്. രണ്ട് വീലിൽ മാത്രം ഓടുന്നതിനാൽ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച നിരവധി നിയമങ്ങളും നിലവിലുണ്ട്. കേരളത്തിലാണെങ്കിൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന രണ്ട് യാത്രക്കാരും നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നതാണ് അടിസ്ഥാനമായ കാര്യം. എന്നാൽ പലരും ഇക്കാര്യത്തിൽ മടികാണിക്കാറുണ്ട്. ലഭിക്കുന്ന പിഴയും ചലാനുമെല്ലാം പേടിച്ചാണ് മിക്കവരും ഇത് ധരിക്കുന്നത് തന്നെ. നിയമ പാലകര്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവരും അനേകമാണ്.
പക്ഷേ ബൈക്കിലും സ്‌കൂട്ടറിലുമെല്ലാം യാത്ര ചെയ്യുമ്പോൾ ശരിയായ സേഫ്റ്റി ഗിയറുകൾ ധരിച്ചാൽ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ഹൈ-എൻഡ് സ്‌പോർട്‌സ് ബൈക്ക് അല്ലെങ്കിൽ മിഡ് റേഞ്ച് മോട്ടോർസൈക്കിൾ ഓടിക്കുന്നവരെല്ലാം ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടെന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. പക്ഷേ സാധാരണ ബൈക്കുകളും സ്കൂട്ടറുകളുമെല്ലാം ഉപയോഗിക്കുന്നവർ നിയമപാലകരിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രം ഗുണനിലവാരമില്ലാത്ത ഹെൽമെറ്റുകൾ ഉപയോഗിക്കുന്നതാണ് പതിവ്.
1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ സെക്ഷൻ 129 അനുസരിച്ച് നാല് വയസിന് മുകളിലുള്ള എല്ലാ ഇരുചക്ര വാഹന യാത്രക്കാരും ഹെൽമെറ്റ് ധരിക്കേണ്ടതുണ്ട്. ഇതേ കാരണത്താൽ, എല്ലാ ഇരുചക്ര വാഹന നിർമാതാക്കളും ഒരു പുതിയ മോട്ടോർസൈക്കിൾ അല്ലെങ്കിൽ സ്കൂട്ടർ വിൽക്കുമ്പോൾ കോംപ്ലിമെന്ററിയായി ഹെൽമെറ്റ് ഉപഭോക്താവിന് നൽകേണ്ടതുണ്ട്. പക്ഷേ ഇവയുടെ ഗുണനിലവാരവും ചോദ്യംചെയ്യേണ്ടതുണ്ട്.
പുതിയ ഹെൽമെറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ സർട്ടിഫിക്കേഷനാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകരിച്ചിട്ടുള്ള ഹെല്‍മെറ്റുകള്‍ക്ക് ISI മുദ്രണമുണ്ടാകും. ഇന്ത്യയിൽ നിർമിക്കുന്നഗുണനിലവാരമുള്ള ഏത് ഹെൽമെറ്റിന്റെയും പുറകിലോ വശങ്ങളിലോ ഈ അടയാളം രേഖപ്പെടുത്തണം. വ്യാജമായി ISI സ്റ്റിക്കറുകള്‍ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെല്‍മെറ്റുകള്‍ വിപണിയിലുണ്ട്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ വിൽക്കുന്ന ഹെൽമെറ്റുകൾക്ക് DOT സർട്ടിഫിക്കേഷൻ ബാധകമാണ്. അത് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) പരിഗണിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു. ഇവ സ്വയം സർട്ടിഫിക്കേഷൻ തത്വത്തിൽ പ്രവർത്തിക്കുന്നുവെന്നതിനാൽ DOT സർട്ടിഫിക്കേഷൻ പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഹെൽമറ്റ് നിർമാതാക്കൾ അവരുടെ ഹെൽമെറ്റുകൾ സ്വയം പരീക്ഷിക്കുകയും സർക്കാർ ഏജൻസിയുടെ ഇടപെടലോ നിരീക്ഷണമോ കൂടാതെ തന്നെ DOT സർട്ടിഫൈഡ് എന്ന് ലേബൽ ചെയ്യുകയും ചെയ്യുന്നതാണ് പതിവ്.


Click it and Unblock the Notifications








