ബജാജ് പള്‍സർ കാത്തിരിപ്പ് വര്‍ധിക്കുമോ?
ബജാജിന്റെ ഛക്കന്‍ പ്ലാന്റില്‍ സമരം ഇപ്പോഴും തുടരുകയാണ്. ജൂണ്‍ 25നാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. ഒരു മാസം പിന്നിടാറായെങ്കിലും തൊഴിലാളികളുടെ ഒരാവശ്യവും പരിഗണിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് രാജീവ് ബജാജ്. 500 ദിവസം സമരം നീണ്ടാലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
അതെസമയം, മിക്കവാറും തൊഴിലാളികള്‍ സമരരംഗത്താണെങ്കിലും ഉല്‍പാദന ടാര്‍ഗറ്റ് കണ്ടെത്താന്‍ ബജാജിന് കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പലതും പറയുന്നത്. ഇതിനായി ട്രെയിനീ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കഴിഞ്ഞ ദിവസം 757 തൊഴിലാളികള്‍ കമ്പനിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ തൊഴിലാളികളെ വെച്ച് ദിവസം 2000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു. സമരത്തെ മുന്‍നിര്‍ത്തി ഔറംഗബാദ് പ്ലാന്റിലെ ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടുള്ളതായും ബജാജ് അറിയിക്കുന്നു.

ബജാജ് ഓഹരികള്‍
തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ബജാജിന്റെ ഓഹരികളാണ്. 500 ഷെയറുകള്‍ ഒന്നിന് 500 രൂപ നിരക്കില്‍ നല്‍കുവാന്‍ തയ്യാറാകണമെന്ന് ബജാജ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനിയുടെ നിലപാട്. തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ പ്രദേശത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തിനിറങ്ങുമെന്ന് ബജാജ് തൊഴിലാളി സംഘടന (വിശ്വകല്യാണ്‍ കാമ്കര്‍ സംഘടന) പറയുന്നു.

22 പൈസ
1450 തൊഴിലാളികളാണ് ബജാജ് ഛക്കന്‍ പ്ലാന്റിലുള്ളത്. ബജാജ് യൂണിയന്‍ വ്യക്തമാക്കുന്നത് പ്രകാരം ഓരോ പള്‍സര്‍ വിറ്റുപോകുമ്പോഴും തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 22 പൈസ മാത്രമാണ്. മൊത്തം തൊഴിലാളികള്‍ക്ക് ഒരു പള്‍സറില്‍ നിന്ന് ലഭിക്കുന്ന വിഹിതം വെറും 300 രൂപയാണെന്നും ബജാജ് യൂണിയന്‍ പറയുന്നു.

രാജീവ് ബജാജ്
എന്നാല്‍ ഇത് തെറ്റാണെന്ന് രാജീവ് ബജാജ് അവകാശപ്പെട്ടു. തങ്ങളുടെ കോസ്റ്റിംഗ് പരസ്യമാക്കാറില്ലെന്നും അങ്ങനെ വന്നാല്‍ തങ്ങള്‍ക്ക് വിപണിമത്സരത്തില്‍ പങ്കാളികളാകുന്നതിന് ബുദ്ധിമുട്ട് നേരിടുമെന്നും ബജാജ് വ്യക്തമാക്കി.

അരവിന്ദ് കെജ്രിവാള്‍
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുമായി രംഗത്തു വന്നിട്ടുണ്ട്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതിരിക്കുന്നത് നിരാശാജനകമാണെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. കെജ്രിവാള്‍ നല്‍കുന്ന കണക്ക് ഇപ്രകാരമാണ്: 70,000 രൂപ ശരാശരി വിപണിവിലയുള്ള ഓരോ പള്‍സര്‍ ബൈക്കില്‍ നിന്നും ഓഹരിയുടമകള്‍ക്കും മാനേജ്‌മെന്റിനും സ്റ്റാഫിനും 16,700 രൂപ ലഭിക്കുന്നു. സര്‍ക്കാരിന് 10,000 രൂപ പോകുന്നു. അതെസമയം 1450 തൊഴിലാളികള്‍ക്കുമായി ലഭിക്കുന്നത് 300 രൂപ മാത്രമാണ്.

കാത്തിരിപ്പ് സമയം
സമരം തുടങ്ങിയതിനു ശേഷം 20,000 യൂണിറ്റിന്റെ ഉല്‍പാദന നഷ്ടമാണ് ബജാജിന് സംഭവിച്ചിരിക്കുന്നത്. നാലോ അഞ്ചോ ആഴ്ചകള്‍ പിടിച്ചു നില്‍ക്കാനാവശ്യമായ സ്റ്റോക്ക് കമ്പനിക്കുണ്ടായിരുന്നതിനാല്‍ വിപണിയില്‍ വലിയ ഇടിവ് സംഭവിച്ചിട്ടില്ല ഇതുവരെ. സമരം ഇനിയും തടരുകയാണെങ്കില്‍ അത് തീര്‍ച്ചയായും കാത്തിരിപ്പ് സമയം കൂട്ടാതിരിക്കില്ല എന്നാണ് കരുതേണ്ടത്.


Click it and Unblock the Notifications








