ആശ്വസിക്കാം, ഹെല്‍മറ്റുകളില്‍ ഐഎസ്‌ഐ മുദ്ര തത്കാലം നിര്‍ബന്ധമില്ല
Recommended Video

അടുത്തിടെയാണ് ഹെല്‍മറ്റ് വേട്ടയ്ക്ക് ബംഗളൂരു ട്രാഫിക് പൊലീസ് കുപ്രസിദ്ധി നേടിയത്. സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകളെ നഗരത്തില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കുകയാണ് ബംഗളൂരു ട്രാഫിക് പൊലീസ് ലക്ഷ്യമിട്ടതും.

ഹെല്‍മറ്റ് വേട്ട തുടങ്ങിയതോടെ ബംഗളൂരു പൊലീസ് പിടിച്ച പുലിവാലുകള്‍ക്കും കൈയ്യും കണക്കുമില്ലായിരുന്നു. ഐഎസ്‌ഐ മുദ്രയില്ല എന്ന കാരണത്താല്‍ ഉന്നത രാജ്യാന്തര നിലവാരമുള്ള ഹെല്‍മറ്റുകളെ പിടിച്ചെടുത്ത പൊലീസ് നടപടിയാണ് ആശയക്കുഴപ്പങ്ങള്‍ക്ക് ആധാരം.

റൈഡര്‍മാരുടെ പ്രതിഷേധം ശക്തമായതോട് കൂടി ഹെല്‍മറ്റ് വേട്ട താത്കാലികമായി ബംഗളൂരു പൊലീസ് നിര്‍ത്തി. അതായത് ഇനി മുതല്‍ ഐഎസ്‌ഐ മുദ്രയില്ലെന്ന കാരണത്താല്‍ ഇരുചക്രവാഹന യാത്രികര്‍ക്ക് എതിരെ ബംഗളൂരു പൊലീസ് നടപടിയെടുക്കില്ല.

ഒപ്പം പിഴയും താത്കാലികമായി ചുമത്തേണ്ടതില്ലെന്നാണ് ബംഗളൂരു ട്രാഫിക് പൊലീസിന്റെ തീരുമാനം. ഫെബ്രുവരി ഒന്നു മുതല്‍ ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ ബംഗളൂരുവില്‍ നിരോധിക്കാൻ അധികൃതര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കിയിരുന്നു.

എന്നാല്‍ നിരോധന അറിയിപ്പ് വന്നതിന് പിന്നാലെ ജനങ്ങള്‍ വിഷയത്തില്‍ ആശങ്ക അറിയിച്ചു. ഉന്നത നിലവാരം പുലര്‍ത്തുന്ന രാജ്യാന്തര ഹെല്‍മറ്റുകളെക്കാള്‍ക്ക് മുമ്പില്‍ ഐഎസ്‌ഐ മുദ്രയുള്ള ഹെല്‍മറ്റുകള്‍ നല്‍കുന്ന സുരക്ഷയെ ചോദ്യം ചെയ്ത് റൈഡര്‍മാരും രംഗത്തെത്തി.
ജനങ്ങളുടെ ആശയക്കുഴപ്പം കണക്കിലെടുത്ത് ബംഗളൂരു ട്രാഫിക് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ആര്‍ ഹിതേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന് വിഷയത്തില്‍ കത്തയച്ചു.
കേവലം ഒറ്റനോട്ടത്തില്‍ ഹെല്‍മറ്റുകളുടെ സുരക്ഷ വിലയിരുത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ ബ്യൂറോ ഹെല്‍മറ്റുകള്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു നല്‍കാനുള്ള നിര്‍ദ്ദേശം നല്‍കി.
ശേഷം ഐഎസ്‌ഐ മുദ്രയില്ലാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കാനുള്ള നടപടി താത്കാലികമായി നിര്‍ത്തിവെച്ചതായി ബംഗളൂരു ട്രാഫിക് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഹെല്‍മറ്റുകളുടെ സുരക്ഷ വിലയിരുത്താന്‍ സാധിക്കില്ല. അതിനാല്‍ ഇരുചക്ര വാഹനയാത്രികര്‍ക്ക് മേല്‍ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് ഹിതേന്ദ്ര പറഞ്ഞു.

അതേസമയം ഹാഫ് ഫെയ്‌സ്, ഓപ്പണ്‍ ഫെയ്‌സ് ഹെല്‍മറ്റുകള്‍ക്ക് എതിരെ നടപടി കര്‍ശനമായി തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് മാത്രം അപകടത്തില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കിയാല്‍ മതിയെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ജസ്റ്റിസ് എല്‍ നാരായണസ്വാമിയാണ് അപകടത്തില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്ന ഇരുചക്ര യാത്രികര്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് വിധിച്ചത്.

ഉത്തരവിനൊപ്പം ഐഎസ്ഐ മുദ്രയുള്ള ഹെല്‍മറ്റുകളില്‍ നിര്‍മ്മാതാക്കളുടെ പേരും, നിര്‍മ്മാണ തിയ്യതിയും, അളവും കൃത്യമായി രേഖപ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഐഎസ്ഐ മുദ്രയില്ലാത്ത ഹെല്‍മറ്റ് ധരിച്ചാണ് അപകടത്തില്‍പെടുന്നതെങ്കില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരല്ല.
Source: The Hindu


Click it and Unblock the Notifications








