അമേരിക്ക വിടുമെന്ന് ഹാര്‍ലി, എന്നാല്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കുമെന്ന് ട്രംപ്
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പരസ്യപിന്തുണ. ബൈക്ക് ഉത്പാദനം അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള ഹാര്‍ലിയുടെ ഉറച്ചതീരുമാനമാണ് ട്രംപിനെ വീണ്ടും ചൊടിപ്പിച്ചത്. അമേരിക്കന്‍ നിര്‍മ്മിത ഇരുചക്ര വാഹനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇറക്കുമതി തീരുവ കൂട്ടിയതിനെ തുടര്‍ന്നാണ് അമേരിക്ക വിടാനുള്ള ഹാര്‍ലിയുടെ തീരുമാനം.

നേരത്തെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഉരുക്കിനും അലൂമിനിയത്തിനും പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തോടുള്ള പ്രതിഷേധാര്‍ഹമാണ് യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടിയത്.

അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ മാറ്റമില്ലെന്നു കണ്ട ട്രംപ് ട്വിറ്ററിലൂടെയാണ് ഹാര്‍ലിയോടുള്ള രോഷം പ്രകടമാക്കിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ ബഹിഷ്‌കരിക്കാനുള്ള ഉടമകളുടെ നീക്കത്തിന് ട്വിറ്ററില്‍ ട്രംപ് പിന്തുണയര്‍പ്പിച്ചു.

ഉത്പാദനം അമേരിക്കയ്ക്ക് പുറത്തേക്ക് മാറ്റുകയാണെങ്കില്‍ ഹാര്‍ലി ബൈക്കുകള്‍ ഉടമകള്‍ ബഹിഷ്‌കരിക്കുമെന്നു ട്രംപ് കുറിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഭീഷണിക്ക് മുന്നില്‍ അമേരിക്കന്‍ കമ്പനികള്‍ മുട്ടുമടക്കിയിട്ടില്ല. ഇതില്‍ ഹാര്‍ലിയുടെ എതിരാളികളും പെടുമെന്നു ട്രംപ് പറഞ്ഞു.
അതേസമയം ഹാര്‍ലി പോയാലും അമേരിക്കന്‍ ബൈക്ക് ലോകത്തിന് ആഘാതമേല്‍ക്കില്ലെന്നു ട്രംപ് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ട്വീറ്റില്‍ അമേരിക്കന്‍ കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണ്‍ മറുപടി നല്‍കിയിട്ടില്ല.

യൂറോപ്യന്‍ യൂണിയന്‍ നികുതി കൂട്ടിയതോടുകൂടി ഓരോ മോഡലിനും 2,200 ഡോളറോളം അധികമടച്ചാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ബൈക്കുകളെ കമ്പനി വില്‍പനയ്ക്ക് എത്തിക്കുന്നത്. 500 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള അമേരിക്കന്‍ ബൈക്കുകളില്‍ 25 ശതമാനമാണ് നികുതി വര്‍ധനവ്.

നികുതി കൂട്ടിയ യൂറോപ്യന്‍ യൂണിയന്‍ നടപടിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം മൂന്നു കോടി ഡോളറിന്റെ അധികബാധ്യത കമ്പനി നേരിടുമെന്നാണ് വിലയിരുത്തല്‍. യൂറോപ്പിലേക്ക് ബൈക്ക് ഉത്പാദനം മാറ്റില്ലെന്നു ഹാര്‍ലി ഡേവിഡ്‌സണ്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ബ്രസീല്‍, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ഉത്പാദനം വിപലുപ്പെടുത്താനുള്ള നീക്കത്തിലാണ് ഹാര്‍ലി. വിദേശ വിപണികളില്‍ ഹാര്‍ലി ബൈക്കുകള്‍ക്ക് ആവശ്യക്കാരേറുന്നതിനാല്‍ തായ്‌ലാന്‍ഡില്‍ പുതിയ നിര്‍മ്മാണശാല സ്ഥാപിക്കുമെന്നു കഴിഞ്ഞവര്‍ഷം അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കൻ വിപണിയിൽ ഹാര്‍ലി ഡേവിഡ്സൺ ബൈക്കുകളുടെ വില്‍പന മന്ദഗതിയിലാണ് തുടരുന്നത്. നേരത്തെ ഹാര്‍ലി ഡേവിഡ്സണ്‍ മോഡലുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു ട്രംപ് തന്നെ രംഗത്തുവന്നിരുന്നു.

അടുത്തിടെ ഇറക്കുമതി ബൈക്കുകള്‍ക്ക് 25 ശതമാനം നികുതിയിളവ് ഇന്ത്യ പ്രഖ്യാപിച്ചെങ്കിലും ട്രംപ് സന്തുഷ്ടാനായിരുന്നില്ല. ഹാര്‍ലി ബൈക്കുകളുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ ഇതിനിടയിലാണ് പുറംരാജ്യങ്ങളിലേക്കു ബൈക്ക് ഉത്പാദനം മാറ്റുമെന്ന ഹാര്‍ലിയുടെ പ്രഖ്യാപനം വന്നത്.


Click it and Unblock the Notifications