ഓല മാത്രമല്ല ഞങ്ങളുമുണ്ട്; ചാര്‍ജറിന്റെ പൈസ തിരിച്ചുകൊടുക്കാന്‍ ഈ കമ്പനികളും
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ കമ്പനികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. എന്നാല്‍ ഇവികള്‍ക്കൊപ്പം നല്‍കേണ്ട ചാര്‍ജറിന് പണം ഈടാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഇവി നിര്‍മാതാക്കള്‍ക്കുള്ള സബ്‌സിഡി തടഞ്ഞുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുനിഞ്ഞതോടെ അവര്‍ മുട്ടുമടക്കിയിരിക്കുകയാണ്. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ദ ഇലക്ട്രിക് വെഹിക്കിള്‍സ് (FAME) പദ്ധതിക്ക് കീഴിലാണ് നിര്‍മാതാക്കള്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുന്നത്.
ഫെയിം പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് അധിക വിലയ്ക്ക് ആക്‌സസറികള്‍ വില്‍ക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാറിന്റെ കടുത്ത തീരുമാനം. രാജ്യത്തെ ഒന്നാം നമ്പര്‍ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളായ ഓല ഇലക്ട്രിക് ആണ് ചാര്‍ജറിന് ഈടാക്കിയ പണം തിരിച്ചുനല്‍കാന്‍ ആദ്യം തീരുമാനിച്ചത്. ഓല ഇലക്ട്രിക്കിന് പിന്നാലെ കുറഞ്ഞത് മൂന്ന് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ കൂടി ഉപഭോക്താക്കള്‍ക്ക് ചാര്‍ജറിന് ഈടാക്കിയ തുക മടക്കി നല്‍കാനൊരുങ്ങുന്നു.

ഏഥര്‍ എനര്‍ജി, ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ് ഉപഭോക്താക്കള്‍ക്കാണ് പണം തിരികെ ലഭിക്കാന്‍ പോകുന്നത്. മൊത്തം തുക ഏകദേശം 290 കോടി രൂപ വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. റീഫണ്ട് നല്‍കാന്‍ തീരുമാനിച്ചതോടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന ഫെയിം II ഇന്‍സെന്റീവുകള്‍ക്ക് ഇവി നിര്‍മാതാക്കള്‍ വീണ്ടും അര്‍ഹത നേടും.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ ഹോം ചാര്‍ജറുകള്‍ക്കായി പ്രത്യേകം ചാര്‍ജ് ഈടാക്കിയ ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുമെന്ന് രംഗത്തെ വമ്പന്‍മാരായ ഏഥര്‍ വ്യക്തമാക്കി. ഏഥര്‍ ഏകദേശം 140 കോടി രൂപ തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. 2023 ഏപ്രില്‍ 12 വരെ വിറ്റ ഏഥര്‍ 450X മോഡല്‍ വാങ്ങിയ 95,000 പേര്‍ക്കാണ് റീഫണ്ട് ലഭിക്കുക.

2022 മെയ് മുതല്‍ 2023 മാര്‍ച്ച് വരെ ഐക്യൂബ് S മോഡല്‍ വാങ്ങിയ ടിവിഎസ് കസ്റ്റമേഴ്‌സിനും പണം തിരികെ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 87,000 ടിവിഎസ് കസ്റ്റമേഴ്‌സിനാണ് റീഫണ്ടിന് അര്‍ഹത. 15.6 കോടി രൂപ തിരികെ നല്‍കാനാണ് ടിവിഎസ് സമ്മതിച്ചത്. വിഡ V1 പ്ലസ്, പ്രോ മോഡലുകള്‍ വാങ്ങിയ 1,100 പേര്‍ക്കായി 2.2 കോടി രൂപ തിരിച്ചുനല്‍കാന്‍ തയാറായിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്.
ഹീറോയുടെ ഇലക്ട്രിക് വാഹന ഡിവിഷനാണ് വിഡ. ഓല ഇലക്ട്രിക് ആണ് ചാര്‍ജറിന് പണം ഈടാക്കിയ വകയില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. 2023 മാര്‍ച്ച് 30 വരെ ഓല S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയ ഒരു ലക്ഷം ഉപഭോക്താക്കള്‍ക്ക് 130 കോടി രൂപ തിരികെ നല്‍കാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓല ഇലക്ട്രിക് തീരുമാനിച്ചിരുന്നു. ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് മറ്റ് കമ്പനികള്‍ ഈ തീരുമാനത്തിലെത്തിയത്.

മാനദണ്ഡങ്ങള്‍ പാലിച്ച് ഫെയിം II ആനുകൂല്യങ്ങള്‍ വിതരണമെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ ശ്രമം. നവീകരിച്ച സോഫ്റ്റ്വെയര്‍ വാങ്ങാത്തതിന്റെ പേരില്‍ ബാറ്ററി ശേഷി കുറച്ചതിന് ഏഥറില്‍ നിന്ന് 25 കോടി രൂപ തിരിച്ചുപിടിക്കും. ഇവി വ്യവസായത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളാണ് ചാര്‍ജര്‍ റീഫണ്ടിന് പിന്നിലെന്നാണ് ഓല ഇലക്ട്രിക് പറയുന്നത്.
ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം നിലനിര്‍ത്താന്‍ മാത്രമാണ് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഇവി നിര്‍മ്മാതാവ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. 'സാങ്കേതിക കാര്യങ്ങള്‍ മാറ്റിവെച്ച് യോഗ്യരായ എല്ലാ ഉപഭോക്താക്കള്‍ക്കും ചാര്‍ജര്‍ പണം തിരികെ നല്‍കി മറ്റുള്ളവര്‍ക്ക് മാതൃകയാകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഈ നീക്കം ഇവി വിപ്ലവത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുക മാത്രമല്ല, വിശ്വാസ്യത ശക്തിപ്പെടുത്താനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യം നല്‍കാനും സഹായിക്കും' ഓല പറഞ്ഞു.
ഇവി സബ്സിഡി ഇനത്തില്‍ ഇവി നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 1,200 കോടി രൂപ നല്‍കാനുണ്ടെന്ന് സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എസ്എംഇവി) നേരത്തെ പറഞ്ഞിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവി നിര്‍മ്മാതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ കേന്ദ്രം തടഞ്ഞുവെച്ചത. ഫെയിം സബ്സിഡി ചട്ടങ്ങളുടെ ഭാഗമായ പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ഫെയിം ഇന്‍സെന്റീവ് സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു.


Click it and Unblock the Notifications








