'വീണിതല്ലോ കിടക്കുന്നു ധരണിയില്‍'; സബ്‌സിഡി കുറച്ചതോടെ മൂക്കുംകുത്തി വീണ് ഇലക്ട്രിക് ടൂവീലര്‍ വില്‍പ്പന
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഫാസ്റ്റര്‍ അഡാപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം) II പദ്ധതിയെ കുറിച്ച് ഇപ്പോള്‍ ഒട്ടുമിക്ക ആളുകള്‍ക്കും അറിയാം. കാരണം അടുത്ത കാലത്തായി ഇത് പത്രമാധ്യമങ്ങളിൽ തലക്കെട്ടുകളിൽ സ്ഥിരമായി സ്ഥാനം പിടിക്കുന്നു.
2023 ജൂണ്‍ ഒന്ന് മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് ഫെയിം II പദ്ധതിക്ക് കീഴില്‍ നല്‍കി വന്നിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചത് ഇടിത്തീ വീണ പോലെയാണ് ഇവി വ്യവസായത്തിന് അനുഭവപ്പെട്ടത്. ഫെയിം സബ്സിഡി കുറച്ചത് ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും വില കുറയ്ക്കുന്നതിനായി ഉപായങ്ങള്‍ തേടേണ്ടി വരുമെന്നാണ് കെയര്‍ റേറ്റിംഗ്‌സ് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇലക്ട്രിക് ടുവീലറുകളും ഉള്‍പ്പെടുന്ന ഇരുചക്രവാഹനങ്ങളുടെ സ്ഥിതിയും സമാനമാണ്. ഇരുചക്രവാഹനങ്ങളുടെ പ്രധാന സെഗ്മെന്റുകളായ 75 സിസി - 110 സിസി ശ്രേണിയും സ്‌കൂട്ടറുകളിലെ 75 സിസി - 125 സിസി ശ്രേണിയും 2019 മുതല്‍ 22 വരെ വില്‍പ്പനയില്‍ വന്‍ ഇടിവ് നേരിട്ടതായാണ് കെയര്‍ റേറ്റിംഗ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേരിയ പുരോഗതി കണ്ടു. ചില ഇലക്ട്രിക് വാഹന നിര്‍മാതാക്കളുടെ സബ്‌സിഡി കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെക്കുക കൂടി ചെയ്തതോടെ 2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. ഇന്‍സെന്റീവുകള്‍ നേടാനായി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു സര്‍ക്കാറിന്റെ ഇത്തരമൊരു നീക്കം.

ജൂണ്‍ ഒന്ന് മുതില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്സിഡി കിലോവാട്ടിന് 15,000 രൂപയില്‍ നിന്ന് 10,000 രൂപയായും എക്സ്-ഫാക്ടറി വിലയുടെ 40 ശതമാനത്തില്‍ നിന്ന് 15 ശതമാനമായും കുറച്ചത് തിരിച്ചടി ഇരട്ടിയാക്കി. ഇവി വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി 75 കോടി രൂപ നീക്കിവെച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 2015-ല്‍ ഫെയിം പദ്ധതി ആരംഭിച്ചത്. ഉപഭോക്താക്കളെ ഇവികളിലേക്ക് അടുപ്പിക്കാന്‍ വാഹനം വാങ്ങുന്നവര്‍ക്കുള്ള ഏറ്റെടുക്കല്‍ ചെലവ് കുറയ്ക്കുകയായിരുന്നു ഇതുവഴി ഉദ്ദേശ്യം.
സബ്‌സിഡി ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. പദ്ധതിയുടെ വിപുലീകരണത്തോടൊപ്പം ബജറ്റ് വിഹിതം വാര്‍ഷികാടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ചു. 2020 ഏപ്രിലിലാണ് ഫെയിം IIപദ്ധതി കൊണ്ടുവന്നത്. ബജറ്റില്‍ 10,000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുന്നിയത്. 2021 ജൂണില്‍ വാഹനത്തിന്റെ എക്സ്-ഫാക്ടറി വിലയുടെ 20 ശതമാനത്തില്‍ നിന്ന് പരമാവധി പരിധി 40 ശതമാനമായി ഉയര്‍ത്തുകയും സബ്‌സിഡി കിലോവാട്ടിന് 10,000 രൂപയില്‍ നിന്ന് 15,000 രൂപയാക്കി ഉയര്‍ത്തി.

2022 മാര്‍ച്ച് 31 വരെ ആയിരുന്നു പദ്ധതിയുടെ കാലാവധിയെങ്കിലും പിന്നാലെ 2024 മാര്‍ച്ച് 31 വരെ നീട്ടുകയായിരുന്നു. കേന്ദ്ര സബ്‌സിഡികള്‍ക്കൊപ്പം വിവിധ സംസ്ഥാന സര്‍ക്കാറുകളും ഇവികള്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചു. സബ്സിഡിക്കൊപ്പം ചില സംസ്ഥാനങ്ങള്‍ റോഡ് നികുതി മൊത്തമായി ഒഴിവാക്കുകയോ കിഴിവുകള്‍ നല്‍കുകയോ ചെയ്തു.
സംസ്ഥാന സബ്സിഡികള്‍ക്കും ഇന്‍സെന്റീവുകള്‍ക്കും പുറമെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഫെയിം II-ന് കീഴില്‍ 60,000 രൂപ വരെ സബ്സിഡിയും ലഭിച്ചതോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ നിരത്തിലെത്തിക്കാന്‍ പെട്രോള്‍ ടൂവീലയറുകളുടെ വില മതിയെന്നായി. അതോടെ വില്‍പ്പന കൂടുകയും ചെയ്തു. എന്നാല്‍ സബ്‌സിഡിയുടെ പ്രയോജനം കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനായി കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചു.
സബ്‌സിഡി കുറച്ചതോടെ ഇലക്ട്രിക് ഇവികളുടെ വിലയും കൂടി. സര്‍ക്കാറിന്റെ ഈ നടപടി ഇലക്ട്രിക് ഇരുചക്രവാഹന വില്‍പ്പനയില്‍ ഉടനടി സ്വാധീനം ചെലുത്തിയതായി റേറ്റിംഗ് ഏജന്‍സി പറഞ്ഞു. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും ടൂവീലര്‍ വില്‍പ്പനയെ വരുംകാലങ്ങളില്‍ നയിക്കുക ഇലക്ട്രിക് ടൂവീലറുകള്‍ ആയിരിക്കുമെന്ന് കെയര്‍ റേറ്റിംഗ്‌സ് അഭിപ്രായപ്പെട്ടു. അതിനായി ബാറ്ററി ചെലവുകള്‍ കുറക്കുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കൂടി അവര്‍ പറയുന്നു.
സബ്‌സിഡി വെട്ടിച്ചുരുക്കലിന്റെ പ്രതിഫലനമെന്നോണം ഉപഭോക്താക്കള്‍ അകന്നതോടെ വില്‍പ്പന തിരിച്ചുപിടിക്കാന്‍ നിര്‍മാതാക്കളും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌പെസിഫിക്കേഷനുകളില്‍ മാറ്റം വരുത്തിയും ഫീച്ചറുകള്‍ വെട്ടിക്കുറച്ചും താങ്ങാവുന്ന വിലയില്‍ പുതിയ എന്‍ട്രി ലെവല്‍ മോഡലുകള്‍ കൊണ്ടുവരുന്നതാണ് അതില്‍ ഒന്ന്. വിപണിയിലെ മുമ്പന്‍മാരായ ഓലയും ഏഥറും ഇത് നടപ്പിലാക്കി കഴിഞ്ഞു. ബാക്കി നിര്‍മാതാക്കളും ഇതേവഴിയിലാണെന്നാണ് സൂചന.


Click it and Unblock the Notifications








