ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചിട്ടില്ല എങ്കിൽ ഒരു അപകടം ഉണ്ടായാൽ ഇൻഷുറൻസ് പരിരക്ഷയോ ക്ലെയിമോ കിട്ടുകയില്ല എന്ന ചട്ടം പലതരത്തിലുള്ള ചർച്ചകൾക്കും വഴിയൊരുക്കിയ ഒന്നാണ്. പലപ്പോഴും ഈ കാരണം ചൂണ്ടിക്കാട്ടി പല ഇൻഷുറൻസ് കമ്പനികളും ഉപഭോക്താക്കളുടെ ക്ലെയിം തള്ളിക്കളയുകയോ അല്ലെങ്കിൽ വൻ തുക വെട്ടിക്കുറച്ചതിന് ശേഷം ഒരു ചെറിയ ശതമാനത്തിന് ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതുമായ പതിവുകൾ ഉണ്ടായിരുന്നു.
എന്നാൽ, ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കാരണം കാണിച്ച് ഇരുചക്ര വാഹന അപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്കോ കുടുംബത്തിനോ നഷ്ടപരിഹാരം നൽകുന്നത് നിഷേധിക്കാനാവില്ല എന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഒരു വാഹന അപകടത്തിൽ ഒന്നിലധികം അവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണ കാരണം എങ്കിൽ മുഴുവൻ നഷ്ടപരിഹാരവും നൽകണം എന്നും കോടതി ഉത്തരവിട്ടു.

2010 ഈറോഡിൽ നടന്ന ഒരു ബൈക്ക് അപകടത്തിൽ മരിച്ച എൻജിനിയറിംഗ് വിദ്യാർഥിയുടെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാര തുക ഇൻഷുറൻസ് കമ്പനി വൻതോതിൽ വെട്ടിക്കുറച്ച കേസ് തീർപ്പാക്കുന്നതിനിടെ ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷാണ് ഇക്കാര്യം പരാമർശിച്ചത്. ഇരുചക്ര വാഹനം ഓടിക്കുമ്പോൾ അല്ലെങ്കിൽ അതിൽ സഞ്ചരിക്കുമ്പോൾ അപകടമരണം ഉണ്ടാകുന്നത് ഹെൽമറ്റ് ധരിക്കാത്തതിന്റെ പേരിൽ മാത്രമാണ് എന്ന് കണക്കാക്കാൻ ആവില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
ഈ കേസിൽ, ബൈക്കിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ പുറപ്പെടുവിച്ച രേഖകളിൽ ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന് പരാമർശിച്ചിട്ടുണ്ട്. ഇതേ തുടർന്ന് മൊത്തം ഉപഭോക്താവിന്റെ നോമിനിക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിൽ നിന്ന് ഗണ്യമായ തുക ഇൻഷുറൻസ് കമ്പനി വെട്ടിക്കുറച്ചിരുന്നു. ഇതിൻമേൽ വിദ്യാർഥിയുടെ കുടുംബം നൽകിയ പരാതിയിലാണ് കോടതിയുടെ ഈ വിധി. ഇത് ഈ കുടുംബത്തിന് വലിയ ഒരു ആശ്വാസമായിട്ടുണ്ട്.

അപകടത്തിൽ മരണപ്പെട്ട് വിദ്യാർഥിയുടെ ശരീരത്തിൽ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയ്ക്ക് ഏറ്റ പരുക്ക് മാത്രമല്ല മരണത്തിനു കാരണം എന്ന് പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ നിന്നും വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ ഹെൽമറ്റ് ധരിച്ചില്ല എന്നും അശ്രദ്ധയാണ് എന്നുമൊക്കെ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നിഷേധിക്കാൻ കഴിയില്ല എന്നാണ് കോടതി പറയുന്നത്.
കോടതിയുടെ വിധി അല്പം മാനുഷിക പരിഗണനയോടെ നാം ചിന്തിച്ചു നോക്കിയാൽ ശരിയാണ് എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പിന്നെ ഈ കേസിൽ മരിച്ചത് ഒരു കോളേജ് വിദ്യാഥി ആയായതിനാൽ ട്രിബ്യൂണൽ അയാളുടെ സാങ്കൽപിക വരുമാനം പ്രതിമാസം വെറും 12,000 രൂപയാണ് നിശ്ചയിച്ചിരുന്നത്.

എന്നാൽ ഈ വരുമാനം നിശ്ചയിക്കുമ്പോൾ ഭാവിപ്രതീക്ഷകൾ കൂടി കണക്കാക്കേണ്ടതുണ്ട്, അതിനാൽ വരുമാനം പ്രതിമാസം 16,800 രൂപയായി കണക്കാക്കണം എന്നും നഷ്ടപരിഹാര തുക ആറാഴ്ചയ്ക്കകം കുടുംബത്തിന് കൈമാറണം എന്നും കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹന യാത്രക്കാർ നിശ്ചയമായി ഹെൽമെറ്റ് ധരിക്കണം എന്ന അഭിപ്രായമുള്ള ഒരു വ്യക്തി തന്നെയാണ് ഞാനും.
എന്നാൽ നിർഭാഗ്യവശാൽ ഒരു അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ കോടതി ചൂണ്ടിക്കാട്ടിയതു പോലെ പലവിധ കാരണങ്ങളാൽ ഒരു ജവൻ നഷ്ടമായാൽ അല്ലെങ്കിൽ ഗുരുതരമായ പരുക്ക് സംഭവിച്ചാൽ ഹെൽമെറ്റ് ധരിച്ചിരുന്നില്ല എന്ന പേരിൽ അവരുടെ ആശ്രിതരെ ചൂഷണം ചെയ്യുകയും കബിളിപ്പിക്കുകയും ചെയ്യുന്ന ചില ഇൻഷുറൻസ് കമ്പനികളുടെ നയങ്ങൾക്ക് ഒരു വമ്പൻ തിരിച്ചടിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി എന്ന് നിസംശയം പറയാം.


Click it and Unblock the Notifications








