കത്തിയിട്ടില്ല, വെറും പുക മാത്രം... ചേതക് വിവാദത്തില്‍ ബജാജിന്റെ പ്രതികരണം
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മടിച്ച് നില്‍ക്കാന്‍ ഒത്തിരി കാരണങ്ങളുണ്ട്. റേഞ്ച്, ചാര്‍ജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, സേഫ്റ്റി എന്നിവ അതില്‍ ചിലതാണ്. ഇതില്‍ ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവി വാങ്ങാന്‍ ഒരുങ്ങുന്നവരെ പിന്തിരിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു സംഭവം ഉണ്ടായി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറില്‍ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക ഉയര്‍ന്നതായിരുന്നു സംഭവം. ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചുവെന്ന തരത്തില്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടര്‍ന്നു.
ഇവികളുടെ സുരക്ഷ വീണ്ടും ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപ്പോള്‍ വിവാദ സംഭവത്തില്‍ നിര്‍മാതാക്കളായ ബജാജ് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടുണ്ട്. മുമ്പ് ഔറംഗാബാദ് എന്നറിയപ്പെട്ടിരുന്ന ഛത്രപതി സംഭാജി നഗറില്‍ ഡിസംബര്‍ അഞ്ചിനായിരുന്നു സംഭവം. ഇവിടെയുള്ള ജല്‍ന റോഡിലെ തിരക്കേറിയ ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്നു കര്‍ഷകരായ രണ്ടുപേര്‍. അതിനിടെ ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടു.

സമയോചിതമായ ഇടപെടലില്‍ ആളപായം ഒന്നുമുണ്ടായില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്നുയര്‍ന്ന പുക ശമിപ്പിച്ചത്. വിഷയം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഡീലര്‍ പാര്‍ട്ണറുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിനായി വാഹനം സര്‍വീസ് സെന്ററിലേക്ക് മാറ്റാന്‍ അതിവേഗം നടപടി സ്വീകരിച്ചതായി ബജാജ് ഓട്ടോ പ്രതികരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ തീപിടുത്തം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് ഘടകത്തില്‍ നിന്ന് പുക ഉയരുകയായിരുന്നുവെന്ന് ബജാജ് വ്യക്തമാക്കി.
ബാറ്ററിയും മോട്ടോറും കേടുകൂടാതെയിരിക്കുന്നുവെന്നും ബാറ്ററി പാക്കില്‍ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കള്‍ അത്തരം അവസ്ഥകളിലും വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നുവെന്നും ഇരുചക്ര വാഹന ഭീമന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ ഉപഭോക്തൃ സുരക്ഷ ഉറപ്പാക്കുന്നതിന് ഉയര്‍ന്ന നിലവാരം നിലനിര്‍ത്താന്‍ ബജാജ് ഓട്ടോ പ്രതിജ്ഞാബദ്ധണെന്നും ഈ ഒറ്റപ്പെട്ട സംഭവത്തിന്റെ മൂലകാരണം കണ്ടെത്താന്‍ തങ്ങള്‍ സമഗ്രമായ അന്വേഷണം നടത്തി വരികയാണെന്നും ബജാജ് കൂട്ടിച്ചേര്‍ത്തു.

ചേതക്കുകളുടെ സുരക്ഷയും ഗുണനിലവാരവും നിലനിര്‍ത്തുന്നതിന് ഞങ്ങളുടെ അംഗീകൃത സര്‍വീസ് ശൃംഖല മാത്രം ഉപയോഗിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഉപഭോക്താക്കളുടെയും പങ്കാളികളുടെയും സുരക്ഷയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും കമ്പനി പറഞ്ഞു. നിലവില്‍ ഇന്ത്യയിലെ ടോപ് 3 ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളില്‍ ഒന്നാണ് ബജാജ്. ഇതിനോടകം കമ്പനി ഇന്ത്യയില്‍ 3 ലക്ഷത്തിലധികം ചേതക് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിറ്റിട്ടുണ്ട്.
എന്നാല്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഉപഭോക്തൃ സംതൃപ്തിക്കും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്ന കമ്പനിക്ക് രാജ്യവ്യാപകമായി 3,800-ലധികം സര്‍വീസ് സെന്ററുകളുണ്ട്. ചേതക് ഇലക്ട്രിക് സ്‌കൂട്ടറില്‍ നിന്ന് പുക ഉയരാനുണ്ടായ കൃത്യമായ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇവിടെ സ്‌കൂട്ടര്‍ ഉടമകള്‍ പുറത്തെ വര്‍ക്‌ഷോപ്പില്‍ നിന്ന് അറ്റുകുറ്റപ്പണികളോ മറ്റോ ചെയ്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

ബജാജ് നടത്തുന്ന വിശദമായ അന്വേഷണത്തില്‍ മാത്രമേ ഇത് കണ്ടെത്താന്‍ കഴിയൂ. മുന്‍കാലങ്ങളില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ തീപിടിത്തം പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്. ഏതായാലും നിങ്ങള്‍ ഒരു ഇവി ഉടമയാണെങ്കില്‍ കമ്പനി ഓണേഴ്‌സ് മാനുവലില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ ശ്രമിക്കുക. വാഹനം അംഗീകൃത സര്‍വീസ് സെന്ററില്‍ നിന്ന് മാത്രം അറ്റകുറ്റപ്പണികള്‍ ചെയ്യുക. അങ്ങനെ വരുമ്പോള്‍ ദൗര്‍ഭാഗ്യകരമായ പല സംഗതികളും ഒഴിവാക്കാന്‍ സാധിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








