പൂജ്യത്തില്‍ നിന്ന് 50 ലക്ഷത്തിലേക്ക് അതിവേഗം! ഇരട്ട നേട്ടം കൈവരിച്ച് അയല്‍സംസ്ഥാനത്തെ യമഹ പ്ലാന്റ്
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ഓട്ടോമൊബൈല്‍ നിര്‍മ്മാണം ചെലവ് കുറഞ്ഞതായതിനാല്‍ പല വിദേശ കമ്പനികളും ഇന്ത്യയെ ഒരു ഓട്ടോമൊബൈല്‍ പ്രൊഡക്ഷന്‍ ഹബ് ആയി ഉപയോഗിക്കുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. നമ്മുടെ അയല്‍സംസ്ഥാനത്തിന്റെ ജിഡിപി പാകിസ്താനേക്കാള്‍ ഉയര്‍ന്നതാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പല വമ്പന്‍ ഫോറിന്‍ ബ്രാന്‍ഡുകളും കമ്പനികളും അവരുടെ ഫാക്ടറികള്‍ക്കും ആസ്ഥാനങ്ങള്‍ക്കുമായി തമിഴ്‌നാട്ടില്‍ കോടികള്‍ നിക്ഷേപിച്ചതാണ്. ഓട്ടോമൊബൈല്‍ മേഖലയില്‍ ഹ്യുണ്ടായി, ഫോര്‍ഡ്, യമഹ തുടങ്ങിയ ഭീമന്‍മാര്‍ക്ക് ചെന്നൈയ്ക്ക് സമീപം ഫാക്ടറികളുണ്ട്.
ഇതിന് പ്രധാന കാരണം ഭരണകര്‍ത്താക്കള്‍ സിപ്‌കോട്ട് പാര്‍ക്കുകള്‍ സ്ഥാപിച്ചതാണ്. ചെന്നൈക്ക് സമീപത്തെ ഏറ്റവും വലിയ വ്യാവസായിക പട്ടണങ്ങളില്‍ ഒന്നാണ് ശ്രീപെരുമ്പുത്തൂര്‍. ലോകോത്തര ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ 2015-ലാണ്ശ്രീപെരുമ്പുത്തൂരില്‍ ഒരു ഇരുചക്ര വാഹന നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചത്. യമഹയുടെ ചെന്നൈ ഫാക്ടറി 10 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.

ശ്രീപെരുമ്പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന യമഹയുടെ ഫാക്ടറി ഏകദേശം 177 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ഇവിടെ 109 ഏക്കര്‍ യമഹക്കും 68 ഏക്കര്‍ വെണ്ടര്‍ പങ്കാളികള്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഈ സംയോജിത 'വണ്‍ ഫാക്ടറി' മോഡല്‍ നിര്‍മ്മാണ കാര്യക്ഷമതയും വിതരണ ശൃംഖല സംയോജനവും വര്‍ദ്ധിപ്പിക്കുന്നു. ചെന്നൈ പ്ലാന്റ് ഉയര്‍ന്ന പ്രകടനമുള്ള ഇരുചക്ര വാഹനങ്ങള്‍ വിതരണം ചെയ്യുക മാത്രമല്ല സുസ്ഥിര ഉല്‍പ്പാദനത്തിന്റെ ഒരു മാതൃകയായി നിലകൊള്ളുന്നു.
4,450 kW ശേഷിയുള്ള സൗരോര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ ഈ പ്ലാന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൂതന വാട്ടര്‍ റീസൈക്ലിംഗ് സംവിധാനങ്ങള്‍, സൗരോര്‍ജ്ജ-അനുയോജ്യമായ വാസ്തുവിദ്യ, കേന്ദ്രീകൃത യൂട്ടിലിറ്റികള്‍ എന്നിവ പ്ലാന്റിനെ യമഹയുടെ പരിസ്ഥിതി സൗഹൃദ ഉല്‍പ്പാദന ലക്ഷ്യങ്ങളുമായി കൂടുതല്‍ യോജിപ്പിക്കുന്നു. ആഭ്യന്തര വിപണിയിലേക്കുള്ള വാഹനങ്ങള്‍ക്കൊപ്പം കഴിഞ്ഞ 10 വര്‍ഷമായി, ആഗോള ഡിമാന്‍ഡ് നിറവേറ്റുന്നതിനായി യമഹയുടെ ചെന്നൈ ഫാക്ടറി കൂടുതലായി ഉപയോഗിച്ചുവരുന്നു.
ചെന്നൈ യമഹ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന യമഹ ഇരുചക്രവാഹനങ്ങളുടെ 30 ശതമാനവും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു. ശ്രീപെരുമ്പത്തൂര്‍ ചെന്നൈ പോര്‍ട്ടുമായി അടുത്ത് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത് ഏറെ സൗകര്യപ്രദമാണ്. ഇപ്പോള്‍ 10-ാം വാര്‍ഷികം ആഘോഷിക്കുന്ന ചെന്നൈ പ്ലാന്റില്‍ നിന്ന് 50 ലക്ഷം ഇരുചക്രവാഹനങ്ങള്‍ പണിതിറക്കിയതിന്റെ നാഴികക്കല്ലും യമഹ ആഘോഷിച്ചു. യമഹ എയറോക്സ് 155 വേര്‍ഷന്‍ എസ് പണിതിറക്കിയാണ് യമഹ 50 ലക്ഷം പ്രൊഡക്ഷന്‍ എന്ന അസുലഭ നേട്ടം കൈവരിച്ചത്.
നീല നിറത്തിലുള്ള എയറോക്സ് 155 സ്‌കൂട്ടറിനൊപ്പം യമഹ ഫാക്ടറി ജീവനക്കാര്‍ എടുത്ത ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യമഹയുടെ ചെന്നൈ ഫാക്ടറിയില്‍ റേZR 125, ഫാസിനോ 125,എയ്‌റോക്‌സ് 155 എന്നീ സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നു. FZ, സല്യൂട്ടോ ബൈക്കുകള്‍, ആല്‍ഫ സ്‌കൂട്ടറുകള്‍ എന്നിവയും കയറ്റുമതി ചെയ്യാന്‍ വേണ്ടിയും ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നു. ഇന്ത്യയിലെ യമഹയുടെ വളര്‍ച്ചയില്‍ ചെന്നൈ ഫാക്ടറി വഹിച്ച പങ്ക് ചെറുതല്ല.
ആഫ്രിക്കയിലേക്കും മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും വാഹനങ്ങള്‍ കയറ്റി അയയ്ക്കുന്നതിന് യമഹ ചെന്നൈ ഫാക്ടറിയെ വളരെയധികം ആശ്രയിക്കുന്നു. 10-ാം വാര്‍ഷികം ആഘോഷിക്കുന്ന ഫാക്ടറി ഇനിയും വര്‍ഷങ്ങളോളം യമഹ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ ആണിക്കല്ലാകുമെന്ന് പ്രതീക്ഷിക്കാം. കര്‍ശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം ഡിജിറ്റല്‍ സംവിധാനങ്ങളിലും നൂതന സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ആഗോള ഇരുചക്ര വാഹന നിര്‍മ്മാണത്തിന്റെ ഭാവി മാറ്റങ്ങള്‍ക്കായി ഫാക്ടറി സുസജ്ജമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








