കേന്ദ്രം മനസില്‍ കണ്ടത് മാനത്ത് കണ്ട ബജാജ്; 10 വർഷം പഴക്കമുള്ള ബൈക്കുകൾ വരെ E20 റെഡി, ഒപ്പം വാറണ്ടിയും
രാജ്യത്തെ പമ്പുകളില്‍ പുതിയ E20 പെട്രോള്‍ വ്യാപകമാകുമ്പോള്‍ തങ്ങളുടെ പഴയ ബൈക്കുകളുടെ എഞ്ചിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകളോ വലിയ കേടുപാടുകളോ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ലക്ഷക്കണക്കിന് സാധാരണക്കാരായ ഉപഭോക്താക്കള്‍. എന്നാല്‍ കസ്റ്റമേഴ്‌സിന് ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ആഭ്യന്തര ബ്രാന്‍ഡ് ആയ ബജാജ് ഓട്ടോ. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ച് വിറ്റ എല്ലാ മോട്ടോര്‍സൈക്കിളുകളും E20 ഇന്ധനത്തില്‍ വളരെ സുഗമമായി ഓടുമെന്ന് കമ്പനി വ്യക്തമാക്കി.
ബജാജിന്റെ വിഖ്യാത മോഡലുകളായ പള്‍സര്‍, ഡൊമിനാര്‍, പ്ലാറ്റിന എന്നിവ വിശ്വസിച്ച് വാങ്ങി ഉപയോഗിക്കുന്ന രാജ്യത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകള്‍ക്ക് കമ്പനിയുടെ ഈ പുതിയ പ്രഖ്യാപനം വലിയ ആശ്വാസമാണ് പകരുന്നത്. ഇതോടൊപ്പം എഥനോള്‍ കലര്‍ന്ന പുതിയ പരിസ്ഥിതി സൗഹൃദ ഇന്ധനം ഉപയോഗിക്കുന്നത് മൂലം ബൈക്കുകളുടെ എഞ്ചിനുകള്‍ക്ക് ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവിധ സാങ്കേതിക തകരാറുകള്‍ക്കും വാറണ്ടി പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പഴയ വാഹന ഉടമകള്‍ക്കും ഇനി പുതുതായി ബജാജ് ബൈക്കുകള്‍ വാങ്ങാന്‍ പോകുന്നവര്‍ക്കും ഒരുപോലെ ഈ വാറണ്ടി ആനുകൂല്യങ്ങള്‍ കമ്പനി ലഭ്യമാക്കുമെന്ന് ബജാജ് അറിയിച്ചു. ബജാജിന്റെ ഗവേഷണ വികസന (R&D) വിഭാഗം നടത്തിയ നിരന്തരമായ ശാസ്ത്രീയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളുമാണ് ഈ നേട്ടത്തിലേക്ക് ഇന്ത്യന്‍ കമ്പനിയെ എത്തിച്ചത്. ഇതുകൂടാതെ ബജാജ് ഇന്ത്യയില്‍ നിര്‍മിക്കുന്ന കെടിഎം, ട്രയംഫ്, ഹസ്ഖ്വര്‍ണ തുടങ്ങിയ ഗ്ലോബല്‍ ബ്രാന്‍ഡുകളുടെ പ്രീമിയം സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകളും E20 ഇന്ധനത്തില്‍ സുരക്ഷിതമായി ഓടും.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ വിപണിയില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് എഥനോള്‍ ഫ്യുവലുമായി ബന്ധപ്പെട്ട ടെക്‌നോളജി സ്വായത്തമാക്കാന്‍ ബജാജിന് സാധിച്ചത്. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പോ ഇന്ത്യന്‍ വിപണിയിലും വളരെ വിജയകരമായി നടപ്പിലാക്കാന്‍ ബജാജ് കമ്പനിയെ ഏറെ സഹായിച്ചു. വര്‍ഷങ്ങളായി 27 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ പെട്രോളാണ് ബ്രസീലില്‍ ഉപയോഗത്തിലുള്ളത്.
അതുകൊണ്ട് തന്നെ ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ന്ന പെട്രോളുമായി പൊരുത്തപ്പെടുന്ന എഞ്ചിന്‍ പരിഷ്‌കാരം കമ്പനി മുമ്പേ നടപ്പാക്കിപ്പോരുന്നു. പഴയ വാഹനങ്ങള്‍ എഥനോള്‍ ഇന്ധനത്തിന് അനുയോജ്യമാക്കാന്‍ വേണ്ടി ഉപഭോക്താക്കള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി റെട്രോഫിറ്റ് കിറ്റുകള്‍ വാങ്ങുകയോ മറ്റ് മെക്കാനിക്കല്‍ പരിഷ്‌കാരങ്ങള്‍ വരുത്തുകയോ വേണ്ടെന്ന് ബജാജ് അറിയിച്ചു.
അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബജാജ് ബൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കും വലിയ അധികച്ചെലവുകള്‍ ഇല്ലാതെ തന്നെ ഈ പുതിയ ഇന്ധനം ഉപയോഗിക്കാന്‍ സാധിക്കും. എഥനോള്‍ ഇന്ധനം ഉപയോഗിക്കുമ്പോള്‍ വാഹനങ്ങളുടെ മൊത്തത്തിലുള്ള മൈലേജില്‍ വളരെ നേരിയ തോതില്‍ കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാഹന നിര്‍മാതാക്കള്‍ മുന്‍കൂട്ടി തന്നെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
എങ്കിലും ഒരാളുടെ റൈഡിംഗ് സ്‌റ്റൈല്‍, കൃത്യമായ പരിപാലനം, ടയര്‍ പ്രഷര്‍, ട്രാഫിക് തുടങ്ങിയ പ്രായോഗികമായ പല ഘടകങ്ങളെ കൂടി ആശ്രയിച്ചാണ് ഓരോ വാഹനത്തിന്റെയും ഇന്ധനക്ഷമത കണക്കുകള്‍ എന്ന കാര്യം കൂടി നാം ഓര്‍മിക്കണം. വിദേശരാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാനും അതുവഴി വിദേശനാണ്യം ലാഭിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് എഥനോള്‍ കലര്‍ത്തിയ ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുന്നത്.
സര്‍ക്കാരിന്റെ ഹരിത ഊര്‍ജ്ജ നയത്തെ പൂര്‍ണമായി പിന്തുണച്ചുകൊണ്ട് ഭാവിയില്‍ ഇതിലും ഉയര്‍ന്ന തോതിലുള്ള എഥനോള്‍ മിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന കരുത്തുറ്റ വാഹനങ്ങള്‍ വികസിപ്പിക്കാനാണ് ബജാജ് പ്രധാനമായും ലക്ഷ്യമിടുന്നത്. എതിരാളികളായ ഹീറോ മോട്ടോകോര്‍പ്പ് E85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പ്ലെന്‍ഡര്‍ HF ഡീലക്‌സ് എന്നീ മോഡലുകളുടെ ഫ്ലക്സ് ഫ്യുവല്‍ മോഡലുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു. ബജാജും ഈ പാതയില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നേക്കാം.


Click it and Unblock the Notifications