2 വര്‍ഷമായി 'ലോക തോല്‍വി'യാണ് ഈ കമ്പനി; എന്നിട്ടും, 10 ലക്ഷം കടന്ന് ഇലക്ട്രിക് ടൂവീലർ വിൽപ്പന
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ 1 മില്യണ്‍ ക്ലബ് തുറന്ന് ഓല ഇലക്ട്രിക് (Ola Electric). രാജ്യത്ത് മൊത്തം 10 ലക്ഷം യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി ചരിത്രം കുറിച്ചിരിക്കുകയാണ് കമ്പനി. വെറും അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഭവിഷ് അഗര്‍വാളും സംഘവും ഈ നേട്ടത്തിലെത്തിയത്. 2021-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഓല ഇലക്ട്രിക് വളരെ വേഗത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചത്. വാഹന്‍ പോര്‍ട്ടലില്‍ നിന്നുള്ള ഏറ്റവും പുതിയ റീട്ടെയില്‍ വില്‍പ്പന കണക്കുകള്‍ പ്രകാരം ഓലയുടെ ഇതുവരെയുള്ള വില്‍പ്പന 10,00,846 യൂണിറ്റുകളാണെന്ന് ഓട്ടോകാര്‍ പ്രഫഷനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2026 മാര്‍ച്ച് 23 വരെയുള്ള കണക്കുകളാണ് ഇത്. തുടക്കം മുതല്‍ കൃത്യമായ ഇടവേളകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഓല വില്‍പ്പന റെക്കോഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയിരുന്നു. 2022 കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ 1 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് ഓല തങ്ങളുടെ കരുത്ത് തെളിയിച്ചിരുന്നു. 1 വര്‍ഷത്തിന് ശേഷം വില്‍പ്പന രണ്ട് ലക്ഷം യൂണിറ്റുകള്‍ കടന്നു. എന്നാല്‍ 2024-ലായിരുന്നു ഓല സര്‍വരെയും ഞെട്ടിച്ചത്.

എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒറ്റ വര്‍ഷം 4 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. നിലവില്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ടിവിഎസ് മോട്ടോര്‍ കമ്പനി, ബജാജ് ഓട്ടോ, ഏഥര്‍ എനര്‍ജി, ഹീറോ മോട്ടോര്‍കോര്‍പ്പ് എന്നിവരാണ് ഓലയുടെ പ്രധാന എതിരാളികള്‍. ഇതില്‍ ടിവിഎസ് കഴിഞ്ഞ രണ്ട് കലണ്ടര്‍ (CY2024, CY2025) വര്‍ഷങ്ങളിലും 2 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയിരുന്നു.
ബജാജും ഏഥറും (CY2025) ഒരോ തവണ വീതം ഈ നേട്ടം കൈവരിച്ചു. 1 ദശലക്ഷം ഇവികള്‍ വിറ്റ ഓലക്ക് നിലവില്‍ ടിവിഎസുമായി 1.50 ലക്ഷം യൂണിറ്റുകളുടെയും ബജാജുമായി 3.50 ലക്ഷം യൂണിറ്റുകളുടെയും ലീഡ് ഉണ്ട്. ഓല ഇലക്ട്രിക്കിനെ സംബന്ധിച്ചിടത്തോളം 2024 ആയിരുന്നു ഏറ്റവും മികച്ച വര്‍ഷം. ആ വര്‍ഷം വെറും 12 മാസം കൊണ്ട് 4,07,707 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ഏകദേശം 52 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് അന്ന് രേഖപ്പെടുത്തിയത്.
അക്കാലത്ത് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയുടെ 35 ശതമാനം വിഹിതവും കൈവശം വെച്ചിരുന്നത് ഓലയായിരുന്നു. സെഗ്‌മെന്റില്‍ ഓലയ്ക്കുണ്ടായിരുന്ന മൃഗീയാധിപത്യത്തിന് തെളിവാണ് അത്. എന്നാല്‍ 2025 മുതല്‍ ഇങ്ങോട്ട് ഓലയ്ക്ക് അത്ര സുഖകരമായ യാത്രയായിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ ഓലയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 4 ലക്ഷത്തില്‍ നിന്ന് 2025-ല്‍ വില്‍പ്പന 2.08 ലക്ഷം യൂണിറ്റായി ഇടിഞ്ഞ് 52 ശതമാനം ഇടിവ് രേഖപ്പെടുത്തി.
തുടര്‍ച്ചയായി മൂന്ന് വര്‍ഷം മാര്‍ക്കറ്റ് ലീഡറായി വിലസിയ ഓലക്ക് കഴിഞ്ഞ വര്‍ഷം സിംഹാസനം ടിവിഎസിന് ഒഴിഞ്ഞ് കൊടുക്കേണ്ടി വന്നു. കമ്പനിയുടെ വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ക്കൊപ്പം എതിരാളികള്‍ താങ്ങാവുന്ന വിലയില്‍ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളിച്ച പുതിയ മോഡലുകള്‍ വിപണിയിലിറക്കിയതും ഓലക്ക് തിരിച്ചടിയായി.

വിപണിയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ സര്‍വീസ് മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതിനൊപ്പം ആകര്‍ഷകമായ ഓഫറുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. 2026 ജനുവരി 1 മുതല്‍ മാര്‍ച്ച് 23 വരെയുള്ള കാലയളവില്‍ 16,714 യൂണിറ്റുകള്‍ മാത്രമാണ് ഓലയ്ക്ക് വില്‍ക്കാന്‍ സാധിച്ചത്. ഇതോടെ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ കമ്പനിയുടെ വിപണി വിഹിതം 5 ശതമാനത്തിലേക്ക് താഴ്ന്നു.
വിപണിയില്‍ മത്സരം കടുക്കുകയും ഉപഭോക്തൃ താല്‍പര്യങ്ങള്‍ മാറിയതും ഓലയുടെ വില്‍പ്പന ഇടിയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളും റോഡ്‌സ്റ്റര്‍ X ഇ-ബൈക്കും അവയുടെ ആകര്‍ഷകമായ ഡിസൈനും സാങ്കേതിക സവിശേഷതകളും വഴി യൂത്തിനെ ആകര്‍ഷിക്കുന്നുണ്ട്. എങ്കിലും വില്‍പ്പന വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ സര്‍വീസ് സംബന്ധമായ പരാതികള്‍ പരിഹരിച്ച് ജനങ്ങളില്‍ പഴയ വിശ്വാസം വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്.

രാജ്യം സുസ്ഥിര ഗതാഗത സംവിധാനങ്ങളിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഓലയുടെ 1 മില്യണ്‍ നേട്ടം വിപണിക്ക് മുഴുവന്‍ ആത്മവിശ്വാസം പകരുന്നു. പരാതികള്‍ പരിഹരിക്കുന്നതോടൊപ്പം കൂടുതല്‍ നൂതനമായ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി വിപണി വിഹിതം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ഇനി ഓലയുടെ ഭാഗത്ത് നിന്നുണ്ടാകുക. ഓല ഇലക്ട്രിക് സ്‌കൂട്ടറുകളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ താഴെ കമന്റ് ചെയ്യൂ.


Click it and Unblock the Notifications








