ഓല വീണ്ടും 'തളിർത്തു', എതിരാളികൾക്ക് മുട്ടിടി; ഏപ്രിലിൽ 20% വളർച്ച; റോഡ്‌സ്റ്റർ X ബൈക്കിനും പ്രിയമേറുന്നു
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ കടുത്ത വെല്ലുവിളികള്‍ക്കിടയിലും കിടിലന്‍ തിരിച്ചുവരവ് നടത്തുകയാണ് ഓല ഇലക്ട്രിക് (Ola Electric). കഴിഞ്ഞ കുറച്ചു മാസങ്ങളായി നേരിട്ട ചെറിയ ഇടിവിനെ മറികടന്ന് 2026 ഏപ്രിലില്‍ മികച്ച വില്‍പ്പന വളര്‍ച്ചയാണ് കമ്പനി നേടിയത്. സര്‍ക്കാര്‍ പോര്‍ട്ടലായ വാഹന്‍ (VAHAN) നല്‍കുന്ന കണക്കുകള്‍ പ്രകാരം വാഹന രജിസ്‌ട്രേഷനില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.2021-ല്‍ വിപണിയില്‍ അരങ്ങേറിയപ്പോള്‍ ലഭിച്ച അതേ ആവേശം വീണ്ടെടുക്കാന്‍ ഓലയ്ക്ക് ഇപ്പോള്‍ സാധിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നെങ്കിലും മാര്‍ച്ചിലും ഏപ്രിലിലും കമ്പനി പ്രഖ്യാപിച്ച ആകര്‍ഷകമായ ഓഫറുകള്‍ ഉപഭോക്താക്കളെ വീണ്ടും ഷോറൂമുകളിലേക്ക് എത്തിച്ചു.
ഇത് വിപണിയില്‍ ഓലയുടെ ആധിപത്യം വീണ്ടും ഉറപ്പിക്കാന്‍ സഹായിച്ചു. വാഹന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം മാര്‍ച്ചില്‍ 10,133 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഏപ്രിലില്‍ അത് 12,166 യൂണിറ്റുകളായി ഉയര്‍ന്നു. ഏകദേശം 20 ശതമാനത്തിന്റെ പ്രതിമാസ വളര്‍ച്ചയാണ് കമ്പനി ഇതിലൂടെ സ്വന്തമാക്കിയത്. ഏപ്രില്‍ മാസത്തില്‍ മറ്റ് പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ വില്‍പ്പനയില്‍ ഇടിവ് നേരിട്ടപ്പോള്‍ ഓലയ്ക്ക് മാത്രം മുന്നേറാന്‍ സാധിച്ചു എന്നതും ശ്രദ്ധേയമാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള ഈ കമ്പനിക്ക് ഇപ്പോള്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ ഓലയുടെ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ റോഡ്സ്റ്റര്‍ X (Roadster X) വിപണിയില്‍ സജീവമായി തുടങ്ങുന്നതും വില്‍പ്പന കണക്കുകള്‍ മെച്ചപ്പെടാന്‍ കാരണമായി.
വാഹനങ്ങളുടെ നിര്‍മ്മാണ ചിലവ് കുറയ്ക്കുന്നതിനായി ഓല സ്വന്തമായി വികസിപ്പിച്ച 4680 ഭാരത് സെല്‍ (4680 Bharat Cell) എന്ന പുത്തന്‍ ബാറ്ററി സാങ്കേതികവിദ്യയും ഉടന്‍ വ്യാപകമാകും. തമിഴ്നാട്ടിലെ ഹൊസൂരിലുള്ള ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഈ ബാറ്ററികള്‍ നിര്‍മ്മിക്കുന്നത്. ഇത് വാഹനങ്ങളുടെ വില കുറയ്ക്കാനും കൂടുതല്‍ റേഞ്ച് നല്‍കാനും സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.

പുതിയ 4680 ഭാരത് സെല്‍ ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഒറ്റ ചാര്‍ജിംഗില്‍ 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ S1 X+, S1 പ്രോ, റോഡ്സ്റ്റര്‍ X+ എന്നീ മോഡലുകളിലാണ് ഈ അത്യാധുനിക ബാറ്ററി സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് മറ്റ് ഇലക്ട്രിക് ബ്രാന്‍ഡുകള്‍ക്ക് വലിയ വെല്ലുവിളിയാകും.
രാജ്യത്തെ മൊത്തത്തിലുള്ള ഇലക്ട്രിക് ഇരുചക്ര വാഹന വിപണി മൊത്തമെടുക്കുമ്പോള്‍ വില്‍പ്പന 22 ശതമാനം ഇടിഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്സിഡികള്‍ മാര്‍ച്ചോടെ അവസാനിച്ചതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും മികച്ച മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ പയറ്റി 20 ശതമാനം വളര്‍ച്ച നേടാന്‍ ഓലയ്ക്ക് കഴിഞ്ഞു.

ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും നൂതന സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്നതിലൂടെ വിപണിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാമെന്ന് ഓല തെളിയിച്ചിരിക്കുകയാണ്. വരും മാസങ്ങളില്‍ തങ്ങളുടെ പുത്തന്‍ തദ്ദേശീയ ബാറ്ററി ഘടിപ്പിച്ച ഇവികള്‍ പുറത്തിറങ്ങുന്നതോടെ ഇലക്ട്രിക് വാഹന വിപണിയില്‍ ഓല പഴയ പ്രതാപത്തിലേക്ക് മടങ്ങി വരുമെന്ന് ഉറപ്പാണ്. വില്‍പ്പനാനന്തര സേവനങ്ങളെ കുറിച്ചുള്ള നിരന്തര പരാതികളെ തുടര്‍ന്ന് അകന്നുപോയ ഉപഭോക്താക്കളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍.
അതിനായി സര്‍വീസിന് നല്‍കുന്ന അതേദിവസം തന്നെ വാഹനം തിരിച്ചുനല്‍കുന്നതടക്കം മികച്ച സേവനങ്ങള്‍ നല്‍കുന്ന ഹൈപ്പര്‍ സര്‍വീസ് പദ്ധതിക്ക് ഓല തുടക്കം കുറിച്ചിരുന്നു. ഏതായാലും ഒറ്റയടിക്കല്ല, പതിയെ ഓല തേരോട്ടം തുടങ്ങിയിരിക്കുകയാണ്. ഓലയുടെ ഈ തിരിച്ചുവരവിനെ ടിവിഎസ് മോട്ടോര്‍ കമ്പനിയും ബജാജ് ഓട്ടോയും എങ്ങിനെ നേരിടുമെന്നറിയാനാണ് ഇവി പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഓല ഇലക്ട്രിക്കിന്റെ ഈ തിരിച്ചുവരവ് നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ?. അഭിപ്രായം താഴെ കമന്റ് ചെയ്യൂ.


Click it and Unblock the Notifications