ഓഫറില്‍ ഇന്ത്യക്കാര്‍ 'വീണു', ദിവസവും 1000+ ബുക്കിംഗ്! ഓലയുടെ വമ്പന്‍ തിരിച്ചുവരവ്
ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്രവാഹന (Electric Two-Wheeler) വിപണിയില്‍ അവിശ്വസനീയമായ കുതിച്ചുചാട്ടവുമായി ഓല ഇലക്ട്രിക് (Ola Electric) വീണ്ടും കരുത്തറിയിച്ചു. വില്‍പ്പനാനന്തര മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൂടെയും ആകര്‍ഷകമായ ഓഫറുകളിലൂടെയും ഉപഭോക്താക്കളുടെ മനം കവര്‍ന്ന ഓല 2026 മാര്‍ച്ചില്‍ മാത്രം രജിസ്‌ട്രേഷനില്‍ 150 ശതമാനത്തിലധികം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ മൊത്തം വില്‍പ്പന 10 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതിന് പിന്നാലെ ഓല നടത്തിയ വമ്പന്‍ തിരിച്ചുവരവ് വാഹനലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.2026 മാര്‍ച്ച് ഓല ഇലക്ട്രിക്കിനെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റം നടത്തിയ മാസമായിരുന്നു.
ഫെബ്രുവരിയില്‍ വെറും 3,973 യൂണിറ്റായിരുന്ന രജിസ്‌ട്രേഷന്‍ മാര്‍ച്ചില്‍ 10,117 ആയി ഉയര്‍ന്ന് 150 ശതമാനത്തിലധികം പ്രതിമാസ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മാര്‍ച്ചിലെ അവസാന വാരത്തില്‍ പ്രതിദിനം ആയിരത്തിലധികം ഓര്‍ഡറുകള്‍ ലഭിച്ചത് ഉപഭോക്താക്കള്‍ക്ക് വീണ്ടും കമ്പനിയോ് താല്‍പ്പര്യം തോന്നിത്തുടങ്ങിയതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു. പരാതികള്‍ പരിഹരിക്കാനായി സര്‍വീസിംഗില്‍ വരുത്തിയ ഘടനാപരമായ മാറ്റങ്ങളാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായത്.

ഇപ്പോള്‍ 80 ശതമാനത്തിലധികം വാഹനങ്ങളും നല്‍കുന്ന അതേ ദിവസം തന്നെ സര്‍വീസ് ചെയ്ത് നല്‍കാന്‍ കമ്പനിക്ക് സാധിക്കുന്നുണ്ട്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ മതിയായ ലഭ്യതയും വേഗത്തില്‍ തകരാര്‍ കണ്ടെത്താനുള്ള സംവിധാനങ്ങളും ഉപഭോക്താക്കളുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ 10 ലക്ഷം യൂണിറ്റ് വില്‍പ്പ നേടുന്ന ആദ്യ ഇലക്ട്രിക് വാഹന ബ്രാന്‍ഡായി ഓല ഇലക്ട്രിക് മാറിയത്.
വാഹന്‍ ഡേറ്റ പ്രകാരമുള്ള ഈ നേട്ടം ഇന്ത്യന്‍ ഇവി വിപണിക്ക് മൊത്തത്തില്‍ അഭിമാനമായി. കഴിഞ്ഞ മാസത്തെ മികച്ച വില്‍പ്പനയിലൂടെ ഓല വിപണി വിഹിതം തിരിച്ച്പിടിക്കുന്ന കാഴ്ച കണ്ടു. മാര്‍ച്ച് 31-ാം തീയതി കേന്ദ്ര സര്‍ക്കാര്‍ ഇവികള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി കാലാവധി കഴിയുമെന്നതിനാല്‍ പൊതുവേ വില്‍പ്പന കൂടുമെന്ന് പ്രതീക്ഷിച്ചിരുന്നു. കൂടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി #EndICEAge ക്യാമ്പയിനും ക്ലിക്കായി.

ഇതിന്റെ ഭാഗമായി എട്ട് വര്‍ഷത്തെ വിപുലീകൃത വാറണ്ടി, ബൈബാക്ക് ഗ്യാരണ്ടി എന്നിവയ്‌ക്കൊപ്പം സര്‍വീസ് വൈകുകയാണെങ്കില്‍ സൗജന്യ ഓല ക്യാബ് സൗകര്യം ഒരുക്കിക്കൊടുക്കുന്ന 'സര്‍വീസ് ട്രസ്റ്റ് ഗ്യാരണ്ടി'യും ഇതില്‍ ഉള്‍പ്പെടുന്നു. ഓണര്‍ഷിപ്പ് മെച്ചപ്പെട്ടതോടെ വരും മാസങ്ങളിലും വിപണിയില്‍ മികച്ച പ്രകടനം തുടരാനാകുമെന്ന് കമ്പനി അധികൃതര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപഭോക്താക്കള്‍ക്കക് ഓലയിലുള്ള വിശ്വാസം കൂടിയത് എല്ലാ മോഡലുകളുടെയും വില്‍പ്പനയില്‍ പ്രതിഫലിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ഓല ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് നിലവില്‍ ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററി സെല്ലുകളുടെയും നിര്‍മ്മാണം നടക്കുന്നത്. ബെംഗളൂരുവിലെ ബാറ്ററി ഇന്നൊവേഷന്‍ സെന്റര്‍ (BIC) സെല്‍ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഇന്ത്യക്ക് പുറമെ യുകെയിലും യുഎസിലും ഓലയ്ക്ക് ഗവേഷണ കേന്ദ്രങ്ങളുണ്ട്. രാജ്യത്തുടനീളം ആയിരക്കണക്കിന് സ്റ്റോറുകളുള്ള വിതരണ ശൃംഖലയാണ് ഓല ഇലക്ട്രിക്കിന്റേത്.

രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പീരിയന്‍സ് സെന്റര്‍ ശൃംഖലകളില്‍ ഒന്നായി ഇത് മാറിയിട്ടുണ്ട്. ഇതിന്റെ കൂടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ശക്തമായ സാന്നിധ്യം കൂടിയാകുന്നതോടെ ഭൂമിശാസ്ത്രപരമായ തടസങ്ങളില്ലാതെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് വേഗത്തില്‍ എത്താന്‍ കമ്പനിക്ക് സാധിക്കുന്നു. ബാറ്ററി സെല്ലുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഓല വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
വെര്‍ട്ടിക്കല്‍ ഇന്റഗ്രേഷന്‍ വഴിയാണ് കമ്പനി ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇവി ഹബ്ബായി തമിഴ്നാട്ടിലെ പ്ലാന്റിനെ മാറ്റാനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ നൽകിയ ഓഫറുകളും വില വർദ്ധനവ് പേടിച്ച് ജനം ഇവി വാങ്ങിക്കൂട്ടിയതുമാണോ ഓലയുടെ വിൽപ്പന ഉയരാനുള്ള കാരണം?. ഓലക്ക് വരുംമാസങ്ങളിൽ ഈ പ്രകടനം തുടരാനാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.


Click it and Unblock the Notifications








