സാധാരണ ബൈക്കുകളെ വേട്ടയാടി ഹണ്ടർ! ഒറ്റ പാദത്തിൽ വിറ്റത് 60,000 ബൈക്കുകൾ
ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ സാധാരണ കമ്മ്യൂട്ടര്‍ ബൈക്കുകളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വമ്പന്‍ വില്‍പ്പന കണക്കുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 (Royal Enfield Hunter 350) ജൈത്രയാത്ര തുടരുന്നു. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ ഈ റോഡ്സ്റ്റര്‍ പതിപ്പ് കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ യഥാക്രമം 20,329 യൂണിറ്റുകളും 20,234 യൂണിറ്റുകളുമാണ് വിറ്റഴിച്ചത്. ഒരു പ്രീമിയം 350 സിസി ബൈക്ക് മോഡല്‍ ഒറ്റ ക്വാര്‍ട്ടറില്‍ മാത്രം 60,000-ല്‍ പരം യൂണിറ്റുകള്‍ വിറ്റഴിക്കുന്നത് ഇന്ത്യന്‍ വിപണിയില്‍ ഇതാദ്യമായാണ്.
ഒരു മാസം 10000 യൂണിറ്റ് വില്‍പ്പന തന്നെ മിക ച്ചതായി കണക്കാക്കപ്പെടുന്ന സെഗ്‌മെന്റിയാണ് പ്രീമിയം ടാഗുമായി ഹണ്ടറിന്റെ വേട്ട. വ്യത്യസ്ത വേരിയന്റുകളില്‍ വിപണിയില്‍ ലഭ്യമാകുന്ന ഹണ്ടര്‍ 350 റോഡ്‌സ്റ്ററിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില നിലവില്‍ 1.50 ലക്ഷം രൂപയാണ്. ടോപ്‌സ്‌പെക് വേരിയന്റിന് 1.73 ലക്ഷം രൂപ മുടക്കണം.

റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക്, മീറ്റിയോര്‍ മോഡലുകള്‍ക്ക് കരുത്ത് പകരുന്ന അതേ അത്യാധുനിക ജെ-സീരീസ് (J-Series) 349 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇതിലും ഘടിപ്പിച്ചിരിക്കുന്നത്. ഈ പവര്‍ഫുള്‍ എഞ്ചിന്‍ പരമാവധി 20.2 bhp പവറും 27 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ കരുത്തുറ്റ എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ട്യൂബുലാര്‍ സ്റ്റീല്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇതിന്റെ ബോഡി ഘടന നിര്‍മ്മിച്ചിട്ടുള്ളത്. ക്ലാസിക് 350 മോഡലില്‍ നിന്നും വ്യത്യസ്തമായി ഹണ്ടറിന്റെ മുന്നിലും പിന്നിലും 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്. ഇത് നഗരങ്ങളിലെ കനത്ത ട്രാഫിക്കില്‍ ബൈക്ക് കൂടുതല്‍ അനായാസമായി വെട്ടിച്ചുമാറ്റാനുംറൈഡര്‍ക്ക് മികച്ച നിയന്ത്രണം നല്‍കാനും സഹായിക്കുന്ന സവിശേഷതയാണ്.

മറ്റ് പ്രമുഖ ബ്രാന്‍ഡുകളുടെ 150-200 സിസി കമ്മ്യൂട്ടര്‍ ബൈക്കുകള്‍ വാങ്ങാന്‍ എത്തുന്ന യുവാക്കളെ ആകര്‍ഷിക്കുന്ന സ്‌റ്റൈലിംഗ് ആണ് ഹണ്ടറിനുള്ളത്. കുറഞ്ഞ സീറ്റ് ഉയരവും നേരായ റൈഡിംഗ് പോസ്ചറും ദീര്‍ഘദൂര യാത്രകള്‍ക്കും ദൈനംദിന നഗരയാത്രകള്‍ക്കും ഒരുപോലെ സൗകര്യപ്രദമാക്കി മോഡലാക്കി ഇതിനെ മാറ്റുന്നു. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ന് 195 കിലോഗ്രാം ഭാരമുള്ളപ്പോള്‍ ഹണ്ടര്‍ 350-ന്റെ ആകെ കര്‍ബ് വെയ്റ്റ് വെറും 181 കിലോഗ്രാം മാത്രമാണ്.
ലൈറ്റ്‌വെയിറ്റും കുറഞ്ഞ വിലയുമാണ് ആദ്യമായി ഒരു റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പ് വിവരങ്ങള്‍ പ്രകാരം ഹണ്ടര്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 150 സിസി ബൈക്കുകളില്‍ നിന്നും അപ്ഗ്രേഡ് ചെയ്യുന്ന പുതിയ ഉപഭോക്താക്കളാണ്. ലൈറ്റ്‌വെയിറ്റ് ഡിസൈനും. ബജറ്റില്‍ ഒതുങ്ങുന്ന വിലയുമാണ് ക്ലാസിക് മോഡലുകളില്‍ നിന്നും ഹണ്ടറിനെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച വില്‍പ്പന വളര്‍ച്ചയാണ് ഹണ്ടര്‍ ഓരോ മാസവും വിപണിയില്‍ നിന്ന് നേടിക്കൊണ്ടിരിക്കുന്നത്. 2025 ജനുവരിയിലെ 15,914 യൂണിറ്റുകളില്‍ നിന്നും 27.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെയാണ് 2026 ജനുവരിയില്‍ ബൈക്കിന്റെ വില്‍പ്പന 20000 കടന്നത്. ഫെബ്രുവരി മാസത്തിലും വില്‍പ്പനയില്‍ 22 ശതമാനത്തിന്റെ സ്ഥിരതയാര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഡിമാന്‍ഡ് നിലനിര്‍ത്തിപ്പോരുന്നത് ഹണ്ടര്‍ 350 ഒരു താല്‍ക്കാലിക ട്രെന്‍ഡ് മാത്രമല്ലെന്ന് തെളിയിക്കുന്നു.
വിപണിയില്‍ ഇറങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിമാസം 20,000 യൂണിറ്റുകള്‍ എന്ന വമ്പന്‍ വില്‍പ്പന നേട്ടം നിലനിര്‍ത്താന്‍ സാധിച്ചത് കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാക്കി ഹണ്ടറിനെ മാറ്റുന്നു. നിലവില്‍ റോയല്‍ എന്‍ഫീല്‍ഡ് ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 64 ശതമാനവും ക്ലാസിക് 350, ബുള്ളറ്റ് 350 എന്നീ ഐതിഹാസിക മോഡലുകളാണ് സംഭാവന ചെയ്യുന്നത്.
ഇവയ്ക്ക് പിന്നാലെ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡലായി ഹണ്ടര്‍ 350 മാറിയിരിക്കുകയാണ്. പതിറ്റാണ്ടുകളുടെ ബ്രാന്‍ഡ് മൂല്യമുള്ള മറ്റ് മോഡലുകള്‍ക്കൊപ്പം വിപണിയില്‍ തുല്യശക്തിയായി വളരാന്‍ ഹണ്ടറിന് സാധിച്ചത് അതിന്റെ ആധുനിക രൂപഭംഗി കൊണ്ടാണ്. കുറഞ്ഞ വിലയില്‍ ഒരു പ്രീമിയം ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഓപ്ഷനാണ് ഹണ്ടര്‍ 350.


Click it and Unblock the Notifications