ദീപക്കിന്റെ മരണം: പ്രതി ഷിംജിത ഒളിവിൽ പോയെന്ന് സൂചന
കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നു. ഇൻസ്റ്റാഗ്രാം റീലിലൂടെ ദീപക്കിനെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ച വടകര സ്വദേശിനി ഷിംജിത മുസ്തഫ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന. ദീപക്കിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് ഷിംജിത പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോ ദീപക്കിനെ മാനസികമായി തകർക്കുകയും, താൻ നിരപരാധിയാണെന്ന് സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞതിന് പിന്നാലെ അദ്ദേഹം ജീവനൊടുക്കുകയുമായിരുന്നു. ഷിംജിതയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ദീപക്കിനെ അപകീർത്തിപ്പെടുത്താനാണ് വീഡിയോ പങ്കുവെച്ചതെന്നും കുടുംബം ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ ഷിംജിത തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ യുവതി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ്. ഇതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
അതിനിടെ, ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവത്തെക്കുറിച്ച് വടകര പോലീസിൽ പരാതി നൽകിയിരുന്നു എന്ന ഷിംജിതയുടെ അവകാശവാദം കള്ളമാണെന്ന് തെളിഞ്ഞു. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ഉത്തരമേഖലാ ഡിഐജിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ദീപക്കിന്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ഉയരുന്നത്. നിരപരാധിയായ ഒരു യുവാവിനെ പരസ്യമായി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. ഒളിവിലുള്ള പ്രതിയെ ഉടൻ കണ്ടെത്തുമെന്നും നിയമനടപടികൾ വേഗത്തിലാക്കുമെന്നും പോലീസ് അറിയിച്ചു. സിനിമ താരങ്ങളായ ഹരീഷ് കണാരൻ, ഭാഗ്യലക്ഷ്മി തുടങ്ങിയവരും ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Credit: Oneindia


Click it and Unblock the Notifications








