സ്വർണ വില സർവ്വകാല റെക്കോഡിൽ; ഇന്ന് പവൻ വില 1.30 ലക്ഷത്തിന് മുകളിൽ,ഗ്രാം വില 16000 കടന്നു
സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡിൽ. ചരിത്രത്തിലാദ്യമായി വില 1.30 ലക്ഷം കടന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ കുതിപ്പാണ് ഇന്ന് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചത്. ഒരുഘട്ടത്തിൽ ഔൺസിന് 500 ഡോളറിനുമുകളിലേക്ക് ഒറ്റക്കുതിപ്പിൽ രാജ്യാന്തരവില 5,578.85 എന്ന സർവകാല റെക്കോഡ് തൊട്ടു. ഇറാൻ-അമേരിക്ക സംഘർഷങ്ങൾ, യുഎസ് ഫെഡിന്റെ പലിശനയം, ട്രംപ്-ജെറോം പവൽ ഭിന്നത എന്നിവയെല്ലാമാണ് സ്വർണ വിലയെ സ്വാധീനിച്ചത്.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ധനനയയോഗത്തിൽ പലിശനിരക്ക് 3.50%-3.75% ആയി മാറ്റമില്ലാതെ നിലനിർത്തിയതോടെ ട്രംപും ഫെഡ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള പോരിന് ആക്കം കൂട്ടി. പലിശ നിരക്ക് കുറക്കണമെന്നതായിരുന്നു ട്രംപിൻ്റെ സമ്മർദ്ദം. എന്നാൽ അതിന് പവൽ തയ്യാറായില്ലെന്ന് മാത്രമല്ല ഷട്ട് ഡൌണ്‍ ഉൾപ്പെടെയുള്ള ട്രംപിൻ്റെ നയങ്ങൾക്കെതിരെ അദ്ദേഹം തുറന്നടിച്ചു. ഈ നടപടികൾ അമേരിക്കയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നും പവൽ വിമർശിച്ചുു. ഇതെല്ലാം നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചു.

അതിനിടെ ജെറോം പവലിനെതിരായ ക്രിമിനൽ അന്വേഷണം ഫെഡിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചിട്ടുണ്ട്, ഇത് ധനനയത്തിൽ രാഷ്ട്രീയ ഇടപെടലിനുള്ള സാധ്യതയെക്കുറിച്ചുള്ള ഭയം ശക്തമാക്കിയിരിക്കുകയാണ്. മെയ് മാസത്തിലാണ് ജെറോം പവൽ സ്ഥാനമൊഴിയുക. ഈ സ്ഥാനത്തേക്ക് തൻ്റെ വിശ്വസ്തന നിയമിക്കാനുള്ള നീക്കങ്ങൾ ട്രംപ് നടത്തുന്നുണ്ട്. ഇത് ഫെഡിൻ്റെ വിശ്വാസ്യത തകർക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങളും ഇന്ന് സ്വർണ വിലയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ആണവകരാറിൽ ഭാഗമാകാൻ ഇറാൻ സമ്മതിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാം ലിങ്കണിന്റെ നേതൃത്വത്തിൽ ഒരു വലിയ കപ്പൽവ്യൂഹം ഇറാനിലേക്ക് ഇതിനോടകം പുറപ്പെട്ടിട്ടുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഈ യുദ്ധഭീതി സുരക്ഷിത താവളമെന്ന നിലയിൽ സ്വർണത്തിനുള്ള ആവശ്യം ഏറാൻ കാരണമായി. ദുർബലമാകുന്ന യുഎസ് ഡോളറും സ്വർണ്ണത്തിന്റെ ആകർഷണം വർദ്ധിപ്പിച്ചു. ഡോളറിലാണ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത് എന്നതിനാൽ, ഇത് ദുർബലമാകുമ്പോൾ അന്താരാഷ്ട്ര വാങ്ങലുകാർക്ക് വിലകുറഞ്ഞതാകുന്നു.
ഇന്നത്തെ വില
കേരളത്തിൽ ഇന്ന് പവന് ഒറ്റയടിക്ക് 8,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായി വില. ഗ്രാമിന് 16395 രൂപയാണ്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13550 രൂപയും. അതേസമയം 22 കാരറ്റ് ഒരു പവൻ സ്വർണം ലഭിക്കണമെങ്കിൽ ഇന്ന് 1.40 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും. 5 ശതമനാം പണിക്കൂലിയും 3 ശതമാനം ജി എസ് ടിയും ചേർത്താണ് ഇത്.
ജനവരിയിൽ വർധിച്ചത്
ഈ മാസം ഇതുവരെ സ്വർണ വിലയിൽ വലിയ കുതിപ്പാണ് കേരളത്തിൽ രേഖപ്പെടുത്തിയത്. ജനുവരി ഒന്നിന് 99,040 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ആദ്യ പകുതിയിൽ, നേരിയ ഏറ്റക്കുറച്ചിലുകളോടെ വില വർദ്ധിച്ച് ജനുവരി 18ഓടെ 1,05,440 രൂപയിലെത്തി. ഈ ഘട്ടത്തിൽ ഏകദേശം 6.5%ന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ജനുവരി 19 മുതൽ സ്വർണവില കുത്തനെ ഉയർന്നു. അന്ന് 1,07,000 രൂപയും ജനുവരി 20ന് 1,09,840 രൂപയും കടന്നു. ജനുവരി 21ന് ഒറ്റദിവസം 5,000 രൂപ വർദ്ധിച്ച് വില 1,14,840 രൂപയിലെത്തി; ഇത് മാസത്തെ റെക്കോർഡ് വർദ്ധനവായിരുന്നു. തുടർന്ന് ജനുവരി 22ന് 1,680 രൂപയുടെ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവോടെ തിരുത്തൽ രേഖപ്പെടുത്തി.
ഈ തിരുത്തലിന് ശേഷം സ്വർണവില ശക്തിയായി തിരിച്ച് കയറുന്നതായിരുന്നു കാഴ്ച. ജനുവരി 23ന് 2,080 രൂപയും, 24ന് 1,080 രൂപയും വർദ്ധിച്ചു. ജനുവരി 26ന് 3,000 രൂപയുടെ വലിയ കുതിപ്പോടെ ഒരു പവന് 1,19,320 രൂപയിലെത്തി, ജനുവരി 27 വരെ ഈ വില തുടർന്നു. ഇന്നലെ 3670 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാം വില 15,315 രൂപയായി. പവൻ വില 1,22,520 രൂപയും. ഒറ്റമാസം കൊണ്ട് 20 ശതമാനത്തിലധികം വർധനവാണ് വിലയിൽ ഉണ്ടായത്.
Credit: Oneindia


Click it and Unblock the Notifications








