എയർബാഗ് പ്രവർത്തിച്ചില്ല, മാരുതി വാഹനത്തിന്റെ വില തിരിച്ചുനൽകണം; സംഭവം മലപ്പുറത്ത്
അപകടങ്ങളിൽ നിന്നും ജീവൻ രക്ഷിക്കാനായി വാഹനങ്ങളിൽ നൽകിയിരിക്കുന്ന ഫീച്ചറാണ് എയർബാഗുകൾ. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ കാറുകളിലും അടിസ്ഥാനപരമായി ഫ്രണ്ട് ഡ്യുവൽ എയർബാഗുകൾ എങ്കിലും ഉണ്ടാവണമെന്നാണ് നിയമം. ഇത് 6 വരെയാക്കി അടുത്തിടെ പുതുക്കുകയും ചെയ്‌തിരുന്നു. എന്നാൽ അപകസമയത്ത് എയർബാഗുകൾക്കുണ്ടാവുന്ന തകരാറുകളും നാം പലതവണ കേട്ടിട്ടുണ്ട്.
അത്തരമൊരു സംഭവത്തിൽ കാറിന്റെ വില പൂർണമായും തിരിച്ചു നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് കോടതി. അതും സംഭവം ഇങ്ങ് കേരളത്തിൽ കൂടിയാണെന്ന് അറിയുമ്പോൾ പലർക്കും ഞെട്ടലുണ്ടായേക്കാം. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ എയർബാഗ് പ്രവർത്തിക്കാത്ത സംഭവത്തിൽ വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ ഉത്തരവ്. മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്.

ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസ്ല്യാര്‍ നല്‍കിയ പരാതിയിലാണ് മാരുതി സുസൂക്കി ഇന്ത്യാ ലിമിറ്റഡ് കമ്പനിക്കെതിരെയുള്ള വിധി. 2021 ജൂണ്‍ 30 ന് പരാതിക്കാരന്റെ വാഹനം തിരൂരില്‍ വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഇതിൽ വാഹനത്തിനും യാത്രക്കാരനും ഗുരുതരമായ പരിക്കേറ്റു. എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതിനാലാണ് ഗുരുതരമായ പരിക്ക് പറ്റാന്‍ കാരണമെന്നും എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തത് വാഹന നിര്‍മാണത്തിലെ പിഴവു കാരണമാണെന്നും ആരോപിച്ചാണ് ഉപഭോക്ത്യ കമ്മീഷനെ സമീപിച്ചത്.
അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബാഗ് പ്രവര്‍ത്തിക്കാന്‍ മാത്രം ആഘാതമുള്ളതായിരുന്നു അപകടമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വാഹനത്തിന് നിര്‍മാണ പിഴവുണ്ടായിരുന്നുവെന്ന് കണ്ട് ഉപഭോക്ത്യ കമ്മീഷന്‍ സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വാഹനത്തിന്റെ വിലയായ 4,35,854 രൂപ തിരിച്ചു നല്‍കുന്നതിനും കോടതി ചെലവായി 20,000 രൂപ നല്‍കുന്നതിനും കമ്മീഷന്‍ ഉത്തരവിൽ പറയുന്നുണ്ട്.

ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം 9 ശതമാനം പലിശ നല്‍കണമെന്നും കെ മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സിവി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. നേരത്തെയും സമാനമായ പല സംഭവങ്ങളും ഇത്തരത്തിൽ വാഹന നിർമാതാക്കൾക്കെതിരെ നടപടികളുണ്ടായിട്ടുണ്ട്. പറഞ്ഞ മൈലേജ് കിട്ടാത്തതിലും എയർബാഗ് പ്രവർത്തിക്കാത്തതിനാലുമെല്ലാം ഇത്തരം സംഭവങ്ങൾ ഏറെയുണ്ടായിട്ടുണ്ട്.
അതിനാൽ എന്തെങ്കിലും തകരാറുകൾ മനസിലാക്കി കഴിഞ്ഞാൽ കമ്പനി സ്വമേധയാ വാഹനങ്ങൾ തിരിച്ചുവിളിക്കാറുമുണ്ട്. 2023 ജൂലൈയിൽ വാഹനത്തിൻ്റെ സ്റ്റിയറിംഗ് ടൈ റോഡിലെ തകരാർ കാരണം കമ്പനി 87,599 യൂണിറ്റ് എസ്-പ്രെസോ, ഈക്കോ മോഡലുകൾ തിരിച്ചുവിളിച്ചിരുന്നു. കൂട്ടിയിടി സമയത്ത് എയർബാഗുകളുടെയും സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകളുടെയും വിന്യാസത്തെയും ബാധിക്കുന്ന പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ് 2022 സെപ്റ്റംബറിലും കമ്പനി ഇത്തരം കാറുകൾ തിരികെ കമ്പനിയിലെത്തിക്കാ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.

കൂട്ടിയിടിച്ചാൽ കാറിലെ യാത്രക്കാരെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത വായുസഞ്ചാരമുള്ള സുരക്ഷാ ഉപകരണമാണ് എയർബാഗുകൾ എന്ന് വളരെ ലളിതമായി പറയാം. ഇനി എങ്ങനെയാണ് എയർബാഗ് പ്രവർത്തിക്കുന്നതെന്ന് നോക്കിയാൽ സീറ്റ് ബെൽറ്റുകൾ നൽകുന്ന അടിസ്ഥാന സംരക്ഷണത്തിന് എയർബാഗുകൾ സപ്ലിമെന്റ് നൽകുകയാണ് ചെയ്യുന്നത് എന്നുവേണം പറയാൻ. എയർബാഗുകളുടെ ഫലപ്രാപ്തി നേരിട്ട് സീറ്റ് ബെൽറ്റിനെ ആശ്രയിച്ചാണ് വിന്യസിക്കുന്നതും.
എയർബാഗിന്റെ പരമാവധി കാര്യക്ഷമത ഉറപ്പാക്കാൻ സീറ്റ് ബെൽറ്റ് അപടകസമയത്തുണ്ടാവുന്ന ആഘാതത്തിൽ നിന്നും കാറിൽ ഇരിക്കുന്നയാളെ പിടിച്ചു നിർത്തണം. അപകടമുണ്ടായാൽ, എയർബാഗ് വളരെ വേഗത്തിൽ തുറക്കുകയും കാറിലുള്ള ആളുകൾക്ക് അപകടസമയത്ത് അവർ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു കുഷ്യൻ നൽകുകയും ചെയ്യുന്നു. ഇത്തരത്തിൽ അപകട സമയത്ത് എയർബാഗുകൾ വികസിച്ച് വരികയും യാത്രക്കാരന്റെ തലക്കും നെഞ്ചിനുമേല്‍ക്കുന്ന ക്ഷതം കുറക്കുകയും ചെയ്യും.

ഡയഗ്നോസ്റ്റിക് മോണിറ്ററിംഗ് യൂണിറ്റ്, ഒരു സ്റ്റിയറിംഗ് വീൽ കണക്റ്റിംഗ് കോയിൽ, ഒരു എയർ ബാഗ് മൊഡ്യൂൾ, ഒരു ഇൻഡിക്കേറ്റർ ലാമ്പ്, ക്രാഷ് സെൻസറുകൾ എന്നിവയെല്ലാം സംയോജിച്ച് പ്രവർത്തിച്ചാണ് എയർബാഗുകളിൽ സാധാരണയായി പ്രവർത്തിക്കുന്നത്. ബാറ്ററി പ്രവർത്തിക്കുന്നില്ലെങ്കിലും എയർബാഗുകൾ പ്രവർത്തിക്കാൻ ഒരു ബാക്കപ്പ് പവർ നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
കൂടാതെ എയർബാഗ് സിസ്റ്റത്തിന് ഒരു ക്രാഷ് സെൻസർ ഉണ്ട്. അത് കാർ ഒരു കുഴിയിലോ ബമ്പിലോ അല്ലെങ്കിൽ ചെറിയ കൂട്ടിയിടിയോ ഉണ്ടായാൽ പോലും എയർബാഗുകൾ തുറക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇവയുടെ ധർമം. അപകടസമയത്ത് ഒരു സെക്കൻഡിന്റെ ഇരുപതിലൊന്നിൽ താഴെ സമയത്തിനുള്ളിൽ എയർബാഗ് വിന്യസിക്കും. ഒരു സെക്കൻഡിന്റെ പത്തിലൊന്ന് സമയത്തേക്ക് ബാഗ് വീർത്തിരിക്കുകയും ആഘാതത്തിന് ശേഷം സെക്കൻഡിന്റെ മൂന്ന് പത്തിലൊന്ന് സമയത്തിനുള്ളിൽ ചുരുങ്ങുകയും ചെയ്യും വിധമാണ് ക്രമീകരിച്ചിരിക്കുന്നതും.


Click it and Unblock the Notifications








