സെവൻ സമുറായ്‌സ്; ഇലക്‌ട്രിക് വേഷമണിഞ്ഞ് തിരികെയെത്താൻ ഈ അൾട്രാ ലെജൻഡ്‌സ്
ഇന്ത്യൻ വാഹന വിപണിയെ ഇന്നത്തെ നിലയിലാക്കാൻ ഐതിഹാസിക കാറുകൾ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ലെന്നു വേണം പറയാൻ. കാരണം ഇന്നുണ്ടായിരുന്ന ഒരു സ്വീകാര്യതയും ആനുകൂല്യങ്ങളും പണ്ട് വാഹനം വാങ്ങുമ്പോൾ ലഭ്യമായിരുന്നില്ല. അങ്ങനെയുള്ളൊരു കാലത്തെ വണ്ടികൾ ഇന്നും ഓർമിക്കപ്പെടണമെങ്കിൽ ഇവരുടെ റേഞ്ച് എന്താണെന്ന് ഊഹിക്കാനുള്ളതല്ലേ ഉള്ളൂ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫോർ വീലറുകളുടെ വരവോടെ ഇന്ത്യൻ വാഹന വിപണി അതിവേഗം വളർച്ച കൈവരിക്കുകയായിരുന്നു. ഹിന്ദുസ്ഥാൻ അംബാസഡർ, മാരുതി 800, ടാറ്റ സിയെറ, ഹിന്ദുസ്ഥാൻ കോണ്ടസ മാരുതി ഓമ്‌നി, മാരുതി ജിപ്‌സി, മാരുതി സെൻ തുടങ്ങിയ മോഡലുകളെല്ലാം ഇന്ത്യൻ വാഹന വിപണിയുടെ ചരിത്രത്താളുകളിൽ തങ്ങളുടെ പേര് കോറിയിട്ടവരാണ്. അംബാസഡറും കോണ്ടസയും ഒഴികെയുള്ള മറ്റ് കാറുകളെല്ലാം ഇന്നും നിരത്തുകളിൽ സജീവമാണ്. എങ്കിലും അവിടെയിവിടെയൊക്കെ ഹിന്ദുസ്ഥാൻ്റെ വണ്ടികൾ കാണാനുവുമാവും കേട്ടോ.

പുതുതലമുറയിലെ പിള്ളേർക്കുപോലും ഈ മോഡലുകളെല്ലാം സുപരിചിതമാണ്. ഇതിൽ പവരും പുതിയ കുപ്പായമണിഞ്ഞ് വിപണിയിലേക്ക് വരാനിരിക്കുകയാണെന്നതാണ് മറ്റൊരു സന്തോഷകരമായ കാര്യം. വാഹന വിപണിയുടെ ഭാവിയും വർത്തമാനവുമെല്ലാം ഇലക്ട്രിക്കുകളാണല്ലോ. തിരിച്ചുവരവിന് ഒരുങ്ങുന്നതും ഇനി ഒരു മടങ്ങിവരല്ലാതെ മടങ്ങുന്നതുമായ ഐതിഹാസിക കാറുകൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.
ഹിന്ദുസ്ഥാൻ അംബാസഡർ
ഇന്ത്യൻ നിരത്തുകളുടെ ഒരേയൊരു രാജാവായിരുന്നു ഹിന്ദുസ്ഥാൻ അംബാസഡർ. ഒരു ഫാമിലി സെഡാനായി രൂപമെടുത്ത കാർ അന്നത്തെ മന്ത്രിമാർ മുതൽ ഉന്നത പദവിയിലിരുന്നവർ വരെ സ്ഥിരം യാത്രകൾക്കായി ഉപയോഗിച്ചിരുന്നു. എന്തിന് ഏറെ പറയുന്നു ടാക്‌സികളായി വരെ സേവനം അനുഷ്‌ഠിച്ചാണ് വാഹനം മടങ്ങിയത്. 1956 മുതൽ 2014 വരെ ഹിന്ദുസ്ഥാൻ ലാൻഡ്മാസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചത്. വിൽപ്പന കുറയുകയും ഉത്പാദനം നിലക്കുകയും ചെയ്തതോടെ അംബാസഡർ കാലംചെയ്‌തു.

എന്നാൽ ദേ വീണ്ടും ഇലക്ട്രിക് രൂപത്തിൽ ഇതിഹാസം തിരികെയെത്താൻ പോവുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇലക്ട്രിക് അംബി രൂപമെടുത്തേക്കും. പുതിയ അംബാസഡർ ഇവിക്കായുള്ള ജോലികൾ നടക്കുന്നുണ്ടെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയും പ്യൂഷോയും കാറിന്റെ ഡിസൈനിലും എഞ്ചിനിലും ജോലികൾ ആരംഭിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ കോണ്ടസ
ഫാമിലി കാറുകൾ മാത്രം നിർമിക്കുന്നതിലല്ല, മസിൽ കാറുകളും തങ്ങൾക്ക് വഴങ്ങുമെന്ന് കോണ്ടസയിലൂടെ തെളിയിച്ചവരാണ് ഹിന്ദുസ്ഥാൻ. 1984 മുതൽ 2002 വരെ നിർമിച്ച ഈ മോഡൽ സിനിമ രംഗത്തും വളരെ ജനപ്രിയമായിരുന്നു. 4.84 ലക്ഷം രൂപ മുതൽ 5.42 ലക്ഷം രൂപ വരെയായിരുന്നു ഈ മോഡലിന് അക്കാലത്ത് മുടക്കേണ്ടിയിരുന്ന വില. മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള കൂടുതൽ ഇന്ധനക്ഷമതയുള്ള മോഡലുകൾ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചപ്പോൾ വിൽപ്പന കുറയാൻ തുടങ്ങി. അങ്ങനെ വിപണിയിൽ നിന്നും പിൻമാറിയ ഇതിഹാസം ഇലക്ട്രിക് അവതാരത്തിൽ പുനർജനിക്കാൻ ഒരുങ്ങുകയാണിപ്പോൾ. കോണ്ടെസയെ കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും റിപ്പോർട്ടുകൾ കേട്ട് ആരാധകർ ഇന്നും പ്രതീക്ഷയിലാണ്.

ടാറ്റ സിയെറ
അടുത്ത രംഗപ്രേവശനത്തിന് തയാറെടുക്കുന്ന ലെജൻഡാണ് ടാറ്റ സിയെറ. പ്രൊഡക്ഷന് തയാറായ എസ്‌യുവിയുടെ കൺസെപ്റ്റ് മോഡലിനെ ഇക്കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ കമ്പനി അവതരിപ്പിച്ചിരുന്നു. പണ്ട് രാജ്യത്തെ സാധാരണ ഉപഭോക്താക്കൾക്കായി നിർമിച്ചതാണ് സ്പോർട്ട് യൂട്ടിലിറ്റി വാഹനമായിരുന്നു ഇത്. സവിശേഷമായ ത്രീ-ഡോർ സംവിധാനമായിരുന്നു വാഹനത്തിന്റെ ഹൈലൈറ്റ്. പിന്നിലെ ആൽപൈൻ വിൻഡോകളും അക്കാലത്ത് ശ്രദ്ധനേടുകയുണ്ടായി. രണ്ടാംവരവിലും ഇതേ പ്രത്യേകതകളെല്ലാം നിലനിർത്തിയാവും ഈ മിടുക്കൻ്റെ വരവ്. ഇലക്ട്രിക് പതിപ്പിനൊപ്പം പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിൻ കരുത്തിലും സിയെറ ലഭ്യമാവും.
ഇനിയൊരു മടങ്ങിവരവിന് ബാല്യമില്ലാത്തവർ
മാരുതി ജിപ്‌സി
ഇനിയൊരു പിറവിയെടുക്കാതെ ചരിത്ര താളുകളിൽ തന്നെ ഉറങ്ങിക്കിടക്കാനാണ് ജിപ്‌സിയുടെ വിധി. പകരമായി ജിംനിയാവും ഇനി നിരത്തുകൾ ഭരിക്കുക. സായുധ സേന മുതൽ ഓഫ്-റോഡിംഗ് പ്രേമികൾ വരെയുള്ള എല്ലാവരുടെയും ഇഷ്ട വാഹനമാണിത്. ഭാരം കുറഞ്ഞ 4×4 ഡിസൈനും ഹൈ,ലോ ഗിയർ സെറ്റപ്പുമെല്ലാം ഏത് ഭൂമിയും കീഴടക്കാൻ ജിപ്‌സിയെ പര്യാപ്‌ത്തമാക്കി. 2018-ൽ സാധാരണ ജനങ്ങൾക്കായുള്ള ജിപ്‌സിയുടെ നിർമാണം നിർത്തിയെങ്കിലും സൈനിക ആവശ്യങ്ങൾക്കായി എസ്‌യുവി ഇപ്പോഴും നിർമിക്കുന്നുണ്ട്. എന്നിരുന്നാലും ഇവിടെയും ജിംനി ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാരുതി 800
മടങ്ങിവരവിന് ഒരു സാധ്യതയുമില്ലാത്ത മറ്റൊരു ലെജൻഡറി വാഹനമാണ് മാരുതി 800. സുസുക്കിയുടെ വിശ്വസനീയമായ 800 സിസി F8B എഞ്ചിൻ അടിസ്ഥാനമാക്കി 1983 മുതൽ 2014 വരെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ കാറാണിത്. ഹിന്ദുസ്ഥാൻ അംബാസഡറിനും പ്രീമിയർ പദ്മിനിക്കും എതിരെ ജാപ്പനീസ് കമ്പനി അവതരിപ്പിച്ച വിപ്ലവകാരിയെന്നു വേണം മാരുതി 800 ഹാച്ച്ബാക്കിനെ വിശേഷിപ്പിക്കാൻ. ഇന്ത്യൻ വാഹന വിപണിക്ക് പുതിയ മാനങ്ങൾ സൃഷ്ടിക്കാനും മോഡലിന് സാധിച്ചിട്ടുണ്ട്.
മാരുതി സെൻ
അക്ഷരാർഥത്തിൽ പോക്കറ്റ് റോക്കറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന കാറായിരുന്നു മാരുതി സെൻ. അതിന്റെ G10B എഞ്ചിനാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഒരു ഗോ-കാർട്ട് വാഹനം പോലെയാണ് ഇന്നും ഇതിനെ പലരും കൊണ്ടുനടക്കുന്നത്. സൂപ്പർ റെസ്‌പോൺസിവ് ഹൃദയം കാറിനെ ഇതിഹാസമാക്കി മാറ്റിയെടുത്തു. ഒരു ഘട്ടത്തിൽ സെൻ എസ്റ്റിലോ എന്ന പുതുലമുറ വാഹനമായി മാറിയെങ്കിലും വിപണിയിൽ പരാജയപ്പെട്ടതോടെയാണ് കളമൊഴിഞ്ഞത്. ഇനിയൊരു മടങ്ങിവരവിന് ഒരു സാധ്യതയുമില്ലാതെ ചരിത്രത്തിൽ ഇടംപിടിച്ച സെൻ എന്നും ഓർമിക്കപ്പെടും എന്നതിൽ ഒരു തർക്കവും വേണ്ട.
മാരുതി ഓമ്‌നി
ഇന്ത്യയിലെ മാരുതി സുസുക്കിയുടെ രണ്ടാമത്തെ കാറും ഇതേ എഞ്ചിൻ ഉപയോഗിച്ചുള്ള 800-ന്റെ തുടർച്ചയുമായിരുന്നു ഓമ്‌നി. മാരുതി വാൻ എന്ന പേരിൽ രാജ്യത്തിൻ്റെ മുക്കിലും മൂലയിലും വരെ ഒരു വർക്ക്ഹോഴ്‌സായി സേവനമനുഷ്ഠിച്ചാണ് കാർ മടങ്ങിയത്. ടാക്സികൾ മുതൽ ആംബുലൻസുകൾ വരെയായി എക്‌സ്പീരിയൻസും ഓമ്‌നിക്കുണ്ട്. ഒരു ഘട്ടത്തിൽ പരിസ്ഥിതി സൗഹൃദമാക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഈക്കോ എന്ന മോഡൽ ഉപയോഗിച്ച് ഓമ്‌നിയെ കമ്പനി മാറ്റി സ്ഥാപിക്കുകയായിരുന്നു. ഇതിന്റെ ഒരു ഇവി പതിപ്പ് വിപണിയിൽ എത്തിയാൽ ജനവികാരം ഉണർത്താനാവുമെങ്കിലും മാരുതിക്ക് ഇപ്പോൾ ഇതിനുള്ള പദ്ധതികളൊന്നും കമ്പനിക്കില്ലെന്നു വേണം പറാൻ.


Click it and Unblock the Notifications








