ചേട്ടൻ ഭൂലോക കോടീശ്വരൻ, സഹോദരൻ കടംകേറി മുടിഞ്ഞ പാപ്പർ; അനിയൻ അംബാനിയുടെ ഇപ്പോഴത്തെ കാറുകൾ കണ്ടോ
അംബാനിയെന്ന് കേട്ടാൽ ശതകോടീശ്വരനായ കുടുംബത്തെയാണ് പർക്കും ഓർമ വരിക. ജിയോയും റിലയൻസും പോലുളള വലിയ കമ്പനികൾ പടുത്തുയർത്തിയ സാമ്രാജ്യത്തിൽ എന്നാൽ കടംകയറി മുടിഞ്ഞൊരു പുത്രൻ കൂടിയുണ്ട്. മുകേഷ് അംബാനി ഓരോന്നായി വെട്ടിപ്പിടിക്കുമ്പോൾ മറുവശത്ത് അനിയൻ അനിൽ അംബാനി കടങ്ങൾ കൂമിഞ്ഞുകൂടി നാശത്തിന്റെ വക്കിലായിരുന്നു. ഒരു സമയത്ത് ലോകത്തിലെ അതി സമ്പന്നന്‍മാരില്‍ ഒരാളായിരുന്നു അംബാനി കുടുംബത്തിലെ ഇളയമകൻ അനിൽ. ഒരിക്കല്‍ ലോക സമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനിയെ 2020 ഫെബ്രുവരിയിലാണ് യുകെ കോടതി പാപ്പരായി പ്രഖ്യാപിക്കുന്നത്. 42 ബില്ല്യൺ ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ മൊത്തം ആസ്തിയായി കണക്കാക്കിയിരുന്നത്.
മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി വിലക്കേര്‍പ്പെടുത്തിയതോടെയാണ് അനിലിന്റെ പതനം തുടങ്ങിയത്. ഇതോടൊപ്പം സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയും അവതരിപ്പിച്ചതോടെ അനിൽ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷൻസും പ്രതിസന്ധി നേരിടുകയായിരുന്നു. ഒരു കാലത്ത് നിരക്കിലൂടെ ആളുകളെ കൈയിലെടുത്തവരായിരുന്നു റിലയൻസ്. മറ്റ് എതിരാളികളെ അപേക്ഷിച്ച് നിരക്കുകൾ ഗണ്യമായി കുറച്ചാണ് ഇന്ത്യയിലെ ടെലികോം രംഗത്ത് അനിലിന്റെ ആർകോം വിപ്ലവമുണ്ടാക്കിയത്.

എന്നാൽ ജിയോയുടെ വരവോടെ സംഗതിയെല്ലാം അവതാളത്തിലായി. കടം കുമിഞ്ഞുകൂടി ആർകോമിന്റെ ഭൂരിഭാഗം ടെലികോം സർവീസുകളും അടച്ചുപൂട്ടേണ്ടി വന്നു. ഇതോടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു 47,000 കോടി രൂപയുടെ കടത്തിലായി. അങ്ങനെ പാപ്പരത്തത്തിലേക്ക് പോയ അനിൽ അംബാനി ഇതുവരെ കരകയറിയിട്ടില്ല. പക്ഷേ കടങ്ങള്‍ ഓരോന്നായി തീര്‍ത്ത് അനില്‍ അംബാനി ശക്തനായി തിരികെയെത്തുന്നതിന്റെ സൂചനയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.
എന്നിരുന്നാലും ബാധ്യതകൾ മുഴുവനായും തീർക്കാൻ ഇദ്ദേഹത്തിനായിട്ടില്ല. വലിയ ആഡംബര കാറുകളെല്ലാം വിറ്റ് സാധാരണ ഇലക്ട്രിക് കാറുകളിലേക്ക് വരെ അനിൽ അംബാനി യാത്രകൾ മാറ്റിയത്. അത്യാഡംബര വാഹനങ്ങളിൽ മാത്രം സഞ്ചരിച്ചിരുന്ന മുൻകോടിപതി ഇപ്പോൾ സിമ്പിളായാണ് യാത്രകൾ ചെയ്യുന്നത്. ലക്ഷ്വറി കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് അനിൽ മാറിയ വിവരമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അംബാനിയുടെ ഇളയ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള ഇപ്പോഴത്തെ വാഹനങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ?

മുകേഷ് അംബാനിയുമായി താരതമ്യപ്പെടുത്തുമ്പോൾ വിലകൂടിയ കാറുകൾ അനിലിന് സ്വന്തമായി ഇപ്പോഴില്ല. ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെർസിഡീസ് ബെൻസ് എസ്-ക്ലാസ്, റോൾസ് റോയ്‌സ് ഫാൻ്റം, ലംബോർഗിനി ഗല്ലാർഡോ തുടങ്ങിയ ആഡംബര കാറുകളായിരുന്നു ഒരുകാലത്തെ അതിസമ്പന്നനായ ഇദ്ദേഹത്തിന്റെ മുറ്റത്തുണ്ടായിരുന്നത്. ഇതെല്ലാം ഓരോന്നായി വിറ്റ അനിൽ അംബാനി അവസാനം ബെൻസ് വിറ്റ് യാത്രകൾക്കായി വാങ്ങിയത് ഹ്യുണ്ടായിയുടെ ഇലക്ട്രിക് കാറായിരുന്നു.
അയോണിക് 5 ഇവിയാണ് അനിൽ അടിക്കടി യാത്രകൾക്കായി ഉപയോഗിക്കുന്നത്. 72.6kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്ന ഈ പ്രീമിയം ഇവിക്ക് സിംഗിൾ ചാർജിൽ 631 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവും.ഇന്ത്യയിൽ 215 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന റിയർ-മൌണ്ടഡ് ഇലക്ട്രിക് മോട്ടോറുള്ള ഹ്യുണ്ടായി അയോണിക് 5 ഒരു റിയർ-വീൽ ഡ്രൈവ് വെഹിക്കിളായി മാത്രമാണ് വിൽക്കപ്പെടുന്നത്. അയോണിക് കാറിന് കിലോമീറ്ററിന് വെറും 75 പൈസയാണ് റണ്ണിംഗ് കോസ്റ്റ് വരുന്നത്.

ഇലക്ട്രിക് എസ്‌യുവിക്ക് പ്രതിമാസ ചാർജിംഗ് ചെലവ് 1125 രൂപ മാത്രമാണ് വരികയെന്നും കമ്പനി പറയുന്നുണ്ട്. അങ്ങനെ യാത്രാ ചെലവുകൾ ഗണ്യമായി കുറക്കാൻ ഈ വാഹനത്തിലൂടെ അനിലിനായിട്ടുണ്ടാവും. ഇപ്പോൾ 46.05 ലക്ഷം രൂപയാണ് മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വില. 18 മിനിറ്റിനുള്ളിൽ 10- 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇവിക്ക് സാധിക്കും. അതേസമയം 100 കിലോമീറ്റർ റേഞ്ച് ലഭിക്കാൻ ഒരാൾക്ക് അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ മതിയാകുമെന്നതും നേട്ടമാണ്.
അടുത്തിടെ രണ്ടാമതൊരു ഇലക്‌ട്രിക് വാഹനം കൂടി അനിൽ അംബാനി വീട്ടിലേക്ക് വാങ്ങിയിരുന്നു. BYD സീൽ എന്ന വൈദ്യുത സെഡാനാണ് ഇദ്ദേഹം സ്വന്തമാക്കിയത്. അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾക്കായി ഈ കാറിലെത്തുന്ന അനിൽ അംബാനിയുടെ വീഡിയോയും ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന്റെ പേരിലാണ് ഇവി രജിസ്റ്റർ ചെയ്‌തിരിക്കുന്നതും.
ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ വിപണനത്തിന് എത്തുന്ന ഇലക്ട്രിക് സെഡാന്റെ പ്രീമിയം മിഡിൽ വേരിയന്റാണ് ഇദ്ദേഹം വാങ്ങിയിരിക്കുന്നത്. 82.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന സീലിന് ഫുള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ റേഞ്ച് വരെ സഞ്ചരിക്കാനാവും. 5.55 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇലക്ട്രിക് കാറിന് മുംബൈയിൽ ഏകദേശം 48.30 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നത്.


Click it and Unblock the Notifications








