അംബാനി കുടുംബത്തിലെ പാപ്പർ, ബെൻസ് വിറ്റ് രണ്ടാമതും ഇലക്‌ട്രിക് കാർ വാങ്ങിയ ആളെ കണ്ടോ
ഇന്ത്യയിലെ ഏറ്റവും ധനികരായ കുടുംബം ഏതെന്ന് ചോദിച്ചാൽ കൊച്ചുകുട്ടികൾ വരെ കണ്ണടച്ച് പറയുന്ന പേരായിരിക്കും അംബാനിയുടേത്. ഇക്കൂട്ടത്തിൽ അനിൽ, മുകേഷ് എന്നിങ്ങനെ രണ്ട് സഹോദരങ്ങളുണ്ടെങ്കിലും സമ്പന്നൻ എന്ന പേരിന് യഥാർഥ അവകാശി റിലയൻസ് ഗ്രൂപ്പ് ചെയർമാനായ മുകേഷ് അംബാനിക്കാവും. എന്നാൽ ബിസിനസില്‍ തകര്‍ന്നടിഞ്ഞ് കടംകൊണ്ട് പാപ്പരായ ആളാണ് അനില്‍ അംബാനി.
ഒരിക്കല്‍ ലോക സമ്പന്നരില്‍ ആറാമനായിരുന്ന അനില്‍ അംബാനിയെ 2020 ഫെബ്രുവരിയിലാണ് യുകെ കോടതി പാപ്പരായി പ്രഖ്യാപിക്കുന്നത്. മുകേഷ് അംബാനി ഇന്ത്യയിലെ സമ്പന്നനായി തുടരുമ്പോഴും മാധ്യമങ്ങള്‍ ആഘോഷമാക്കുമ്പോഴും ആഘോഷങ്ങള്‍ക്ക് പുറത്തായിരുന്നു അനിലിന്‍റെ സ്ഥാനം. 2008-ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ മൊത്തം ആസ്തി.

മാര്‍ക്കറ്റിലെ തിരിമറിയെ തുടര്‍ന്ന് സെബി വിലക്കേര്‍പ്പെടുത്തിയതോടെയാണ് അനിലിന്റെ പതനം തുടങ്ങിയത്. പക്ഷേ കടങ്ങള്‍ ഓരോന്നായി തീര്‍ത്ത് അനില്‍ അംബാനി ശക്തനായി തിരികെയെത്തുന്നതിന്റെ സൂചനയും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് സ്ഥാപനങ്ങള്‍ കട ബാധ്യതകള്‍ തീര്‍ക്കുകയാണെന്നാണ് വിവരം. വൈദ്യുത കമ്പനിയായ റിലയൻസ് പവറാണ് അനിൽ അംബാനി നേതൃത്വം നൽകുന്ന പ്രധാന സ്ഥാപനം.
മൂന്ന് ബാങ്കുകൾക്ക് നൽകാനുണ്ടായിരുന്ന കടം മുഴുവനും അടുത്തിടെ തിരിച്ചടച്ചതായും വാർത്തകളുണ്ടായിരുന്നു. അതേസമയം നടപ്പ് സാമ്പത്തിക വർഷത്തോടെ റിലയൻസ് പവറിന്റെ കടബാധ്യത തീർക്കുമെന്നാണ് കമ്പനി നേതൃത്വം പ്രഖ്യാപിച്ചിട്ടുള്ളത്. കടബാധ്യത തീർക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ റിലയൻസ് പവർ ഓഹരികളിൽ വൻ കുതിപ്പും രേഖപ്പെടുത്തിയിരുന്നു. അങ്ങനെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ് അനിൽ അംബാനിയെന്ന് വേണം പറയാൻ.

അത്യാഡംബര വാഹനങ്ങളിൽ മാത്രം സഞ്ചരിച്ചിരുന്ന മുൻകോടിപതി ഇപ്പോൾ സിമ്പിളായാണ് യാത്രകൾ ചെയ്യുന്നത്. ലക്ഷ്വറി കാറുകൾ ഉപേക്ഷിച്ച് ഇലക്ട്രിക് കാറുകളിലേക്ക് അനിൽ മാറിയ വിവരമെല്ലാം സോഷ്യൽ മീഡിയ വലിയ ചർച്ചയാക്കിയിരുന്നു. വലിയ ചെലവുള്ള ആഡംബര പെട്രോൾ, ഡീസൽ കാറുകൾ ഉപയോഗിക്കുന്നതിനു പകരം ഇവികളിലാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ യാത്രകളെല്ലാം.
അടുത്തിടെ ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ ഇവിയായ അയോണിക് 5 വാങ്ങിയ അനിൽ അംബാനി മറ്റൊരു ഇലക്‌ട്രിക് വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണിപ്പോൾ. മറ്റേതുമല്ല, BYD സീൽ ഇലക്ട്രിക് സെഡാനാണ് അനിലിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്ന പുതിയ അതിഥി. ആനന്ദ് അംബാനിയുടേയും രാധിക മർച്ചന്റിന്റെയും രണ്ടാമത്തെ പ്രീ-വെഡിംഗ് ചടങ്ങുകൾക്കായി ഇറ്റലിയിലേക്ക് വിമാനം കയറാൻ പുത്തൻ വാഹനത്തിൽ അനിൽ എത്തിയതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്.

ഓൺ ദി സ്പോട്ട് ഷോർട്ട്‌സ് എന്ന യൂട്യൂബ് ചാനലിലാണ് അനിൽ സീലിൽ വന്നിറങ്ങുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തുന്ന വണ്ടിയുടെ ഡ്രൈവർ സീറ്റിൽ നിന്ന് അനിൽ അംബാനി ഇറങ്ങുന്നത് ഈ വീഡിയോയിൽ കാണാം. ചിത്രങ്ങൾക്ക് പോസ് ചെയ്യാതെയും പുറത്ത് കാത്തുനിൽക്കുന്ന ഫോട്ടോഗ്രാഫർമാരെ നോക്കുകപോലും ചെയ്യാതെ അദ്ദേഹം സെക്യൂരിറ്റി ഏരിയയിലേക്ക് നടക്കുകയാണ്.
BYD സീലിൻ്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ് എന്ന പേരിൽ കാർ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്നലെയാണ് കാറിന്റെ ഡെലിവറി ആരംഭിക്കുന്നത്. ഇലക്ട്രിക് കാറിന് ഇന്ത്യക്കാര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് ബുക്കിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് മാസം കൊണ്ട് ആയിരത്തിലധികം ബുക്കിംഗ് ആണ് ഈ പുത്തൻ ഇലക്ട്രിക് സെഡാൻ വാരിക്കൂട്ടിയിരിക്കുന്നത്.

e6 എംപിവി, അറ്റോ 3 എസ്‌യുവി എന്നിവക്ക് ശേഷം ബിൽഡ് യുവർ ഡ്രീംസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ മോഡലാണിത്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്ലാൻ്റിസ് ഗ്രേ, കോസ്മോസ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് സീൽ ഇവി വാങ്ങാനാവുന്നത്. കാറിന്റെ സിഗ്നേച്ചർ ബ്ലൂ നിറമാണ് അനിൽ അംബാനി തെരഞ്ഞെടുത്തിരിക്കുന്നത്. ഡൈനാമിക്, പ്രീമിയം, പെർഫോമൻസ് എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളിൽ BYD സീൽ ലഭ്യമാണ്.
വീഡിയോയിൽ കാണുന്നത് കാർ പ്രീമിയം മിഡിൽ വേരിയന്റാണ്. 82.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന സീലിന്റെ ഈ പതിപ്പിന് 313 bhp പവറിൽ പരമാവധി 360 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് BYD പറയുന്നത്. ഫുള്‍ ചാര്‍ജില്‍ 650 കിലോമീറ്റര്‍ റേഞ്ച് വരെ നല്‍കാനും ഇതിനാവും. 45.55 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഇലക്ട്രിക് കാറിന് മുംബൈയിൽ ഏകദേശം 48.30 ലക്ഷം രൂപയാണ് ഓൺ-റോഡ് വില വരുന്നത്.


Click it and Unblock the Notifications








