കേരളത്തിന്റെ വിനോദസഞ്ചാരത്തിന് പുതുമുഖം; കാരവന്‍ ടൂറിസത്തിനായി ഭാരത്ബെന്‍സിന്റെ കാരവന്‍ എത്തി
കേരള ടൂറിസം വകുപ്പിനായുള്ള പുതിയ കസ്റ്റമൈസ്‌ഡ് കാരവൻ പുറത്തിറക്കി ട്രക്ക്, ബസ് നിർമാതാക്കളായ ഭാരത്ബെൻസ്. സംസ്ഥാനത്ത് കാരവന്‍ ടൂറിസം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പുതിയ കാരവന്റെ വരവ്.

ഓട്ടോബാൻ ട്രക്കിംഗ് ഡീലർഷിപ്പും ജെസിബിഎൽ ഗ്രൂപ്പും സഹകരിച്ച് നിർമിച്ച റെഡി-ഫോർ-റോഡ് ക്യാമ്പർ വാൻ കേരളത്തിന്റെ ഏറ്റവും പുതിയ സംരംഭമായ കാരവൻ കേരളയ്ക്കായി ഉപയോഗിക്കും. ആധുനിക സൗകര്യങ്ങളോടെയുള്ള കാരവന്‍ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് പുറത്തിറക്കിയത്.

അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ ടൂറിസ്റ്റ് കാരവന്‍ നിർമിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്ക് ടൂറിസം കേന്ദ്രത്തില്‍ ലഭിക്കുന്ന സൗകര്യങ്ങളാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. കൊവിഡിന് ശേഷമുള്ള യാത്രാ മുൻഗണനകൾക്ക് അനുസൃതമായി സംസ്ഥാനത്തെ ക്യാമ്പിംഗ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ സംരംഭത്തിന് കീഴിൽ കേരള ടൂറിസം വകുപ്പ് ആഗ്രഹിക്കുന്നത്.

ഇന്ത്യ-ബിൽറ്റ് ഫീച്ചറുകളുള്ള ആഢംബര ക്യാമ്പർ കാരവൻ നിർമിക്കാൻ ഭാരത്ബെൻസിനെയാണ് സർക്കാർ സമീപിച്ചതും. സമ്പന്നരുടെ പ്രതീകമായിരുന്നു കാരവനുകൾ. എന്നാൽ ഇത് കുറഞ്ഞ ചെലവിൽ സാധാരണക്കാർക്കും ഉപയോഗിക്കാനാകും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന, പ്രകൃതിയോട് തികച്ചും ഇണങ്ങിയ നയമാണിതെന്നും വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു.

ഭാരത്ബെൻസിന്റെ 1017 ചാസിയിലാണ് ഈ ആഢംബര കാരവാനുകൾ നിർമിച്ചിരിക്കുന്നത്. ഇത് രണ്ട് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. അതിൽ രണ്ട് മുതൽ നാല് വരെ യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. വിശാലമായ ലോഞ്ച് ഏരിയയും റെക്ലൈനർ സീറ്റുകളും ടെലിവിഷനും പോലുള്ള ആധുനിക സൗകര്യങ്ങളും വരെ ഈ വാഹനത്തിലുണ്ട്.

റഫ്രിജറേറ്റർ, മൈക്രോവേവ്, ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, ടേബിൾവെയറുകൾക്കായി കസ്റ്റമൈസ് ചെയ്‌ത് നിർമിച്ച സംഭരണം എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉൾക്കൊള്ളുന്ന ഒരു അടുക്കള വരെ ഈ കാരവനിലുണ്ട്. പൂർണമായും എയർകണ്ടീഷൻ ചെയ്ത കാരവനിൽ കിടപ്പുമുറിയിൽ സുഖപ്രദമായ ഡബിൾ-ബങ്ക് കിടക്കകളും ഷവർ ഉള്ള ഒരു ബാത്ത്റൂമും ഉണ്ട്.

പ്രത്യേക സുരക്ഷാ ആവരണത്തോടുകൂടിയ ഔട്ട്ഡോര്‍ സീറ്റിംഗാണ് കാരവനിലെ മറ്റൊരു ആകര്‍ഷണം. പൂർണമായും മലിനീകരണ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ഈ വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നതും. മാത്രമല്ല ഭാരത്ബെൻസ് 1017 ഒരു ഇന്ധനക്ഷമതയുള്ള ബിഎസ്-VI എഞ്ചിനോടൊപ്പം അതിന്റെ പാരബോളിക് സസ്പെൻഷനുമായി സുഖകരവും സുരക്ഷിതവുമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നതും.

ഡെയിംലർ ഇന്ത്യ കൊമേഴ്‌സ്യൽ വാഹന ഒറഗഡത്തെ അത്യാധുനിക നിർമാണ പ്ലാന്റിലാണ് ബസ് ചാസി നിർമിക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ രജിസ്റ്റര്‍ ചെയ്ത കാരവനുകള്‍ക്ക് പ്രത്യേക ലോഗോയും കേരള സർക്കാർ അനുവദിക്കും. അനാവശ്യ പരിശോധനകളിൽ നിന്ന് ടൂറിസം കാരവനുകളെ ഒഴിവാക്കാനാണ് ഈ നടപടി സഹായിക്കുക.

മൂന്ന് ദശാബ്‍ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം തുടക്കം കുറിക്കുന്നത് എന്ന കാര്യമാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം. . പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി പ്രാവർത്തികമാക്കുക. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രാദേശിക സമൂഹവുമാണ് ഇതിലെ പ്രധാന പങ്കാളികൾ.

കാരവൻ നടത്തിപ്പുകാർക്ക് പ്രോത്സാഹനത്തിനായി നിക്ഷേപത്തിനുള്ള സബ്‌സിഡി നൽകും. എണ്‍പതുകളുടെ അവസാനത്തോടെ നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവന്ന ടൂറിസം പദ്ധതിയായിരുന്നു കെട്ടുവെള്ളം. അതുപോലെ തന്നെയുള്ള മറ്റൊരു മോഡലായാകും ഈ കാരവന്‍ ടൂറിസവും ഇനിയുള്ള നാളുകളിൽ അറിയപ്പെടുക.

കൊവിഡാനന്തര ടൂറിസ വികസനത്തിനായി മന്ത്രി മുഹമ്മദ് റിയാസ് ഏറ്റെടുക്കുന്ന സുപ്രധാന തീരുമാനങ്ങളിൽ ഒന്നാകും ഇതെന്നാണ് വിലയിരുത്തൽ. പ്രകൃതി സൗന്ദര്യവും ടൂറിസം സൗഹൃദ സംസ്‌കാരവും പ്രത്യേകതയായ കേരളത്തിൽ കാരവൻ ടൂറിസത്തിന് മികച്ച സാധ്യതകളാണ് തുറക്കുന്നതും.

കാരവനിലെ വിനേദ സഞ്ചാരികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വാഹനങ്ങൾ ഐടി അധിഷ്ഠിത ലൈവ് നിരീക്ഷണ പരിധിയിലായിരിക്കുമെന്നതും സ്വീകാര്യമായ നടപടിയാണ്. വരും ദിവസങ്ങളിൽ കേരള സർക്കാർ നടപ്പിലാക്കുന്ന കാരവന്‍ ടൂറിസം ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








