ഭൂട്ടാൻ വാഹനക്കടത്ത്, താരങ്ങൾക്ക് പിന്നാലെ ഇഡി; മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിൽ റെയ്‌ഡ്
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റംസിന് പിന്നാലെ പരിശോധനയുമായി കേന്ദ്രസർക്കാരിന്റെ സ്വന്തം ഇഡിയും രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഒരേസമയം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തിവരികയാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്‌തു. താരങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ 19 ഇടങ്ങളിലാണ് പരിശോധന നടക്കുന്നതെന്നാണ് വാർത്തകൾ. രാവിലെ ആറരയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഇന്ത്യയിലേക്ക് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂസർ, ഡിഫെൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന സംഘത്തെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് ഇഡി പറയുന്നത്.
ഭൂട്ടാനില്‍ നിന്നുള്ള കാര്‍ ഇറക്കുമതിയിൽ പ്രഥമദൃഷ്ട്യ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് നിയമങ്ങളുടെ മൂന്ന്, നാല്, എട്ട് എന്നീ വകുപ്പുകളുടെ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാരണത്താലാണ് കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് വാഹനങ്ങള്‍ പിടിച്ചെടുത്ത വീടുകളില്‍ ഇഡിയും പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്.

കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖലയാണ് ഭൂട്ടാൻ, നേപ്പാൾ റൂട്ടുകളിലൂടെ വാഹനക്കടത്ത് നടത്തിയിരിക്കുന്നത്. ഇവർ വ്യാജ രേഖകളും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റു സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു.
ഭൂട്ടാനില്‍ നിന്ന് ഏകദേശം ഇരുനൂറോളം വാഹനങ്ങളാണ് ഇന്ത്യയിലേക്ക് കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് നടത്തിയ പരിശോധനയില്‍ 39 വാഹനങ്ങളാണ് കേരളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ നിന്ന് വാഹനം കണ്ടുകെട്ടിയിരുന്നു. ഇതിനെ തുടർന്ന് ദുൽഖർ വണ്ടി വിട്ടുകിട്ടാൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ അന്വേഷണം നടക്കുകയല്ലേയെന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചിട്ടുണ്ട്. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
എന്തായാലും താരങ്ങളുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവുകളിലേക്ക് പോകുമോയെന്നത് കണ്ടറിയണം. ഐക്കണിക്കായിട്ടുള്ള പല വാഹനങ്ങളും ഏറ്റവും കൂടുതൽ വാങ്ങുന്നത് മലയാള സിനിമയിലെ മുൻനിര താരങ്ങൾ ഉൾപ്പടെയാണ്. വണ്ടി ഭ്രാന്തൻമാർ ഇത്രത്തോളമുള്ള മറ്റൊരു സ്ഥലം ഉണ്ടോയെന്ന് വരെ സംശമാണ്. ദുൽഖറിന്റെ ലക്കി ഭാസ്ക്കറിൽ പ്രധാന വേഷത്തിലെത്തിയ നിസാൻ പട്രോൾ വരെ ഇത്തരത്തിൽ നാട് കടന്നെത്തിയിരിക്കുന്നതാവാം എന്നാണ് നിഗമനം.
മമ്മൂട്ടി ഹൗസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ഡിക്യുവിന്റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം ഇഡി റെയ്‌ഡ് നടക്കുന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുന്ന മണിക്കൂറുകളിൽ അറിയാനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








