ഇത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം! ചാണകം ഇന്ധനമാക്കുന്ന ട്രാക്‌ടറുമായി ബ്രിട്ടീഷ് കമ്പനി
പശുവിസർജ്യം അല്ലെങ്കിൽ ചാണകംപരമ്പരാഗതമായി ജൈവവളമായി ഉപയോഗിച്ചുവരുന്ന ഒരു കാര്യമാണല്ലോ. നാം പല ആകവശ്യങ്ങൾക്കായി ചാണകം ഉപയോഗിക്കാറുണ്ടെങ്കിലും ഇത് വാഹനങ്ങൾക്ക് ഇന്ധനമായാൽ എങ്ങനെയിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മൾ ചിന്തിച്ചില്ലെങ്കിലും സായിപ്പുമാർ ഇത് പണ്ടേ നടപ്പിലാക്കി കഴിഞ്ഞുവെന്ന് വേണം പറയാൻ.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ പോരാടാൻ ബ്രിട്ടീഷ് ഫാമുകളിൽ ഇന്ന് ചാണകമാണ് പ്രധാന ഇന്ധനമായി ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് കമ്പനി പശുവിന്റെ ചാണകത്തിൽ പ്രവർത്തിക്കുന്ന 'ന്യൂ ഹോളണ്ട് T7' ട്രാക്ടർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. യുണൈറ്റഡ് കിംഗ്ഡത്തിൽ സ്ഥാപിതമായ ബെന്നമാൻ എന്ന സ്ഥാപനമാണ് പുതിയ തുടക്കത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഫാമിലെ മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന ബയോഗ്യാസ് ഉപയോഗിച്ച് മാത്രം പ്രവർത്തിക്കുന്ന ആദ്യത്തെ ട്രാക്ടറായാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നതു തന്നെ.

കാർബൺ പുറന്തള്ളൽ കുറയ്ക്കുകയെന്ന ബൃഹത് ലക്ഷ്യമാണു പ്രമുഖ രാജ്യങ്ങളുടെ പദ്ധതികളെ നിലവിൽ നയിക്കുന്നത്. ഗ്രീൻ ഹൈഡ്രജനായി വൻ പദ്ധതികളാണ് ഇന്ത്യയിൽ ഒരുങ്ങുന്നത്. പുതിയ കണ്ടുപിടിത്തത്തോടെ നമ്മുടെ രാജ്യത്തും ചാണകം ഇന്ധനമാക്കി ഉപയോഗിക്കുന്ന നാളുകൾ പിന്നിലല്ലെന്നു വേണം പറയാൻ. കാർഷിക മേഖലയെ കാർബൺ മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ബെന്നമാൻ നിർമിച്ച ട്രാക്ടർ ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. പശുവിന്റെ ചാണകത്തിൽ നിന്ന് 'ഫ്യൂജിറ്റീവ് മീഥേൻ' ആഗിരണം ചെയ്ത് ജൈവ ഇന്ധനമാക്കി മാറ്റിയാണ് ട്രാക്ടർ പ്രവർത്തിക്കുന്നത്.
വിശദമായി പറഞ്ഞാൽ പശുക്കളിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ഒരു ബയോമീഥേൻ സ്റ്റോറേജ് യൂണിറ്റിലേക്ക് ശേഖരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പശു മാലിന്യ ഉൽപ്പന്നം ഫ്യൂജിറ്റീവ് മീഥേൻ എന്നറിയപ്പെടുന്ന ഒരു വാതകം പുറത്തുവിടുന്നു. അത് സംസ്കരിച്ച് കംപ്രസ് ചെയ്ത് ഒരു പ്രോസസ്സിംഗ് യൂണിറ്റ് ഉപയോഗിച്ച് കുറഞ്ഞ എമിഷൻ ഇന്ധനമാക്കി മാറ്റുന്നു. ട്രാക്ടറിൽ ഘടിപ്പിച്ചിരിക്കുന്ന ക്രയോജനിക് ടാങ്ക് -162 ഡിഗ്രിയിൽ ദ്രവരൂപത്തിൽ മീഥേൻ നിലനിർത്തുന്നത് ട്രാക്ടറിന് ഗണ്യമായ ശക്തിയും മലിനീകരണ ലാഭവും നൽകുന്നു. കൂടാതെ, ക്രയോജനിക് സ്റ്റോറേജ് ടാങ്ക് ഉപയോഗിച്ച് ഡീസലിന് സമാനമായി മീഥേൻ കൊണ്ടുപോകാനുമാവും.

ഇതിനായി ബെന്നമാൻ പേറ്റന്റ് നേടിയ നോൺ-വെന്റിങ് ക്രയോജനിക് സ്റ്റോറേജ് ടാങ്കാണ് ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകളായി ബയോമീഥേൻ ഉൽപ്പന്നങ്ങൾ ഗവേഷണം ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്ന കോർണിഷ് കമ്പനിയാണ് ബെന്നമാൻ. 270 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്തമാണ് ഈ ന്യൂ ഹോളണ്ട് T7 ട്രാക്ടർ എന്നാണ് ബെന്നമാൻ പറയുന്നത് തന്നെ. വളരെ ശക്തമായ ഹരിതഗൃഹ വാതകം സംസ്‌കരിച്ച് ദ്രവ ഇന്ധനമായി കംപ്രസ് ചെയ്താണ് ട്രാക്ടർ പ്രവർത്തിപ്പിക്കുന്നതെന്ന് ബെന്നമാനിന്റെ സഹസ്ഥാപകനായ ക്രിസ് മാൻ പറയുന്നു. വലിയ തോതിൽ അന്തരീക്ഷ മലനീകരണം ഒഴിവാക്കാൻ ഈ സാങ്കേതിക വിദ്യയ്ക്ക് കഴിവുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.
20 വർഷത്തെ കാലയളവിൽ കാർബൺ ഡൈ ഓക്സൈഡിനേക്കാൾ (CO2) 84 മടങ്ങ് ശക്തിയുള്ളതാണ് മീഥേൻ എന്ന് ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി കണക്കാക്കുന്നു. ആയതിനാൽ ലിക്വിഡ് മീഥേനിൽ പ്രവർത്തിക്കുന്ന T7 ട്രാക്ടറിന് ലോകമെമ്പാടുമുള്ള കാർഷിക മേഖലയെ ഡീ കാർബണൈസ് ചെയ്യാൻ സാധിക്കുമെന്നാണു വിലയിരുത്തൽ. കമ്പനി അവകാശപ്പെടുന്നത് പോലെ വിദൂരമായി പോലും പ്രവർത്തിക്കുന്നുവെങ്കിൽ, കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് ചാണകത്തിന് ഡീസൽ ബദലുകളെ വരെ വെല്ലുവിളിക്കാനാവും.

2022-ൽ ബെന്നമാൻ നടത്തിയ ഒരു പൈലറ്റ് പഠനത്തിൽ T7 പ്രോട്ടോടൈപ്പ് ട്രാക്ടറിന് കാർബൺ ഉദ്‌വമനം 2,500 ടണ്ണിൽ നിന്ന് 500 ടണ്ണായി കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാർബൺ ബഹിർഗമനം കുറയ്ക്കാൻ യുകെ ഗവൺമെന്റ് ഫാമുകൾക്കു മേൽ കടുത്ത സമ്മർദം ചെലത്തുന്ന സമയത്താണ് കമ്പനിയുടെ കണ്ടുപിടിത്തം എന്നത് കാർഷിക മേഖലയ്ക്ക് മൈലേജാവും. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താനുള്ള ശ്രമത്തിൽ, യുകെയും മറ്റ് ചില പ്രമുഖ രാജ്യങ്ങളും 2050 -ഓടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യം സമ്മതിച്ചു കഴിഞ്ഞു.
നിലവിൽ ലോകത്ത് ഗ്രീൻ ഹൗസ് വാതകങ്ങൾ പുറന്തള്ളുന്നതിൽ മൂന്നാം സ്ഥാനക്കാരായ ഇന്ത്യ 2070 ഓടെ സീറോ കാർബൺ ലക്ഷ്യമിടുന്നു. ഈ പുതിയ ഇന്ധന സാങ്കേതികവിദ്യ കർഷകർക്ക് താങ്ങാനാവുന്ന ഊർജ്ജ ഓപ്ഷനായിരിക്കും. കന്നുകാലികളിൽ നിന്നുള്ള മാലിന്യ ഉൽപ്പന്നങ്ങൾ പണമാക്കുന്നതിന് പുതിയ അവസരങ്ങളും വരുമാന മാതൃകകളും ഇത് നൽകും. ഇതുകൂടാതെ, 100 ശതമാനം പ്രകൃതിദത്ത വളങ്ങൾ ഉപയോഗിക്കുന്നതിനും അധിക മീഥേൻ വൈദ്യുതിയാക്കി മാറ്റുന്നതിനും ഇത് വിദൂര, ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഊർജം പകരാനും ഭാവിയിൽ ഉപയോഗിക്കും.


Click it and Unblock the Notifications








