റോൾസ് റോയ്‌സും ലാൻഡ് റോവറും കൂടുതൽ ചീപ്പാവും, വില കുത്തനെ കുറയാൻ പോവുന്നത് ഈ കമ്പനിയുടെ മോഡലുകൾക്ക്
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വാഹന വിപണിയായ ഇന്ത്യയിൽ ഇല്ലാത്ത കാർ നിർമാതാക്കൾ വളരെ കുറവാണെന്ന് തന്നെ പറയാം. എന്നാൽ ഉയർന്ന രീതിയിൽ ഈടാക്കുന്ന നികുതി എന്നും വാഹന നിർമാതാക്കൾക്ക് വലിയൊരു തലവേദന തന്നെയാണ്. ഇക്കാര്യം പല ബ്രാൻഡുകളും പലതവണ കേന്ദ്രത്തെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഇനി മുതൽ ബ്രിട്ടീഷ് നിർമിത ആഡംബര കാറുകളുടെ വില കുത്തനെ കുറയാൻ പോവുകയാണ്. അതായത് റോൾസ് റോയ്‌സ് ഉൾപ്പടെയുള്ള കമ്പനികളുടെ മോഡൽ നിരയിൽ വമ്പൻവിലക്കുറവിന് സാധ്യത തെളിഞ്ഞു. എങ്ങനെയാണന്നല്ലേ, ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരമായതോടെയാണ് ഈയൊരു സന്തോഷ വാർത്ത ജനങ്ങളിലേക്ക് എത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പുവെച്ചത്. 10 വര്‍ഷത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ ഉഭയകക്ഷി വ്യാപാര കരാറാണിത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുടെയും സാന്നിധ്യത്തില്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് വാണിജ്യമന്ത്രി ജോനാഥന്‍ റെയ്നോള്‍ഡ്സും ആണ് കരാറില്‍ ഒപ്പുവെച്ചത്.

2030 ഓടെ ബ്രിട്ടണും ഇന്ത്യയ്ക്കുമിടയിലെ വ്യാപാരമൂല്യം 120 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാര്‍. കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും വലിയ നേട്ടമാണ്. ഇതോടൊപ്പം ആഡംബര ബ്രിട്ടീഷ് കാറുകൾ ഇന്ത്യയിൽ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുകയും ചെയ്യുമെന്നാണ് ഹൈലൈറ്റ്.
ഈ കരാർ പ്രകാരം യുകെയിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 100 ശതമാനത്തിൽ നിന്ന് വെറും 10 ശതമാനമായി കുറയ്ക്കാനും ഉയർന്ന നിലവാരമുള്ള വാഹനങ്ങളുടെ വില ഗണ്യമായി കുറയ്ക്കാനും കഴിയും. പക്ഷേ ഈ കുറഞ്ഞ നികുതി ഒരു നിശ്ചിത എണ്ണം കാറുകൾക്ക് മാത്രമേ ബാധകമാകൂവെന്നതും പ്രത്യേകം പറയാം കേട്ടോ. കാരണം ഒരു ക്വാട്ട ഉണ്ടാകും. ഈ ആനുകൂല്യത്തിന് കീഴിൽ അനുവദനീയമായ വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇനി ഏതൊക്കെ ബ്രിട്ടീഷ് കാറുകൾക്കാണ് ഇന്ത്യയിൽ വില കുറയുകയെന്ന് നോക്കിയാലോ? ജാഗ്വർ, ലാൻഡ് റോവർ, റോൾസ് റോയ്‌സ്, ബെന്റ്‌ലി, ആസ്റ്റൺ മാർട്ടിൻ, മിനി തുടങ്ങിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ആഡംബര കാർ ബ്രാൻഡുകളുടെ ആസ്ഥാനം യുകെയാണ്. അതിനാൽ ഈ ബ്രാൻഡുകളുടെ കാറുകൾക്ക് കാര്യമായി വിലക്കുറവ് അധികം വൈകാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
ഈ കാറുകളിൽ ഭൂരിഭാഗവും നിലവിൽ ഇന്ത്യയിലേക്ക് കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റുകൾ (CBU) ആയിട്ടാണ് കൊണ്ടുവരുന്നത്. അതായത് അവ എത്തുന്നതിനുമുമ്പ് പൂർണമായും അസംബിൾ ചെയ്തിരിക്കും. ആയതിനാൽസാധാരണയായി വളരെ ഉയർന്ന ഇറക്കുമതി നികുതികൾ ഈടാക്കുന്നുണ്ട്. അതാണ് ഇത്തരം വാഹനങ്ങൾക്ക് രാജ്യത്ത് ഇത്രയും ഉയർന്ന വില നിലവിൽ മുടക്കേണ്ടതായി വരുന്നത്.

എന്നാൽ പുതിയ FTA നിലവിൽ വരുന്നതോടെ, പൂർണമായും വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്ന ഈ കാറുകൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ക്വാട്ടയെ അടിസ്ഥാനമാക്കി പരിമിതമായ എണ്ണം മാത്രമേ നികുതി ഇളവിന് അർഹതയുള്ളൂവെങ്കിലും സംഭവം വണ്ടിഭ്രാന്തൻമാർക്ക് സന്തോഷം നൽകുന്ന തീരുമാനമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ അത്യാഡംബര വാഹനങ്ങൾക്കുള്ള ഡിമാന്റ് വർധിച്ചിട്ടുണ്ട്.
പ്രത്യേകിച്ച് സമ്പന്നരായ ആളുകൾക്കിടയിലും യുവ ഉപഭോക്താക്കളിലും ലക്ഷ്വറി കാറുകളുടെ ഉപയോഗം കൂടിവരുന്നുണ്ട്. ഇതിൽ സിനിമാ മേഖലയിലുള്ള സെലിബ്രിറ്റികളും ഉൾപ്പെടുന്നുണ്ട്. ഈ കരാറോടെ കൂടുതൽ ബ്രിട്ടീഷ് കാറുകൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഉപഭോക്താക്കൾക്ക് ഇപ്പോൾ മുമ്പത്തേക്കാൾ താങ്ങാവുന്ന വിലയിൽ വാങ്ങാൻ കഴിയുന്നത് വിപണിക്കും ഉണർവ് നൽകും.


Click it and Unblock the Notifications








