കാർ വാങ്ങാനാളില്ല, തകര്‍ന്നടിഞ്ഞ് പാക് വാഹന വിപണി! കാരണങ്ങൾ ഇതൊക്കെ
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിലെ വാഹന വ്യവസായവും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് അഭിമുഖീകരിക്കുന്നത്. കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപ്പന ഈ വർഷം ഭൂരിഭാഗം സമയങ്ങളിലും ഇടിവാണ് രേഖപ്പെടുത്തിയത്.
പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് പാകിസ്ഥാനിലെ കാർ വിൽപ്പന 51 ശതമാനം കുറഞ്ഞ് 47,178 യൂണിറ്റുകളായി മാറിയെന്നാണ്. 2022 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ PKR 66 ബില്ല്യണിൽ നിന്ന് അറ്റ വിൽപ്പന PKR 37 ബില്യണായി കുറഞ്ഞു.

ഏകദേശം 43 ശതമാനം ഇടിവാണ് ഈ രംഗത്തുണ്ടായിരിക്കുന്നതെന്ന് സാരം. നികുതിക്കു ശേഷമുള്ള ലാഭത്തിലും ഇടിവുണ്ടായതായാണ് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വാഹന ധനസഹായവും ഇടിഞ്ഞു. പാകിസ്ഥാനിലെ വാഹന വ്യവസായത്തിനുള്ളിലെ നിലവിലെ സ്ഥിതി ഗുരുതരമായിരിക്കുന്നതിന് ഒന്നിലധികം കാരണങ്ങളാണുള്ളത്. അത് എന്തെല്ലാമെന്ന് ഒന്നു നോക്കിയാലോ?
വിതരണ ശൃംഖലയിലെ തടസങ്ങൾ
ആഗോള വാഹന വ്യവസായത്തിന് സെമി കണ്ടക്‌ടർ ചിപ്പ് ഉൾപ്പെടുന്ന പ്രധാന ഘടകങ്ങളുടെ നിർണായകമായ ക്ഷാമം നേരിടേണ്ടി വന്നിട്ടുണ്ടെന്നത് അയൽരാജ്യത്തെ വാഹന വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. രാജ്യത്ത് നിർണായക വാഹന ഭാഗങ്ങളുടെ ഇറക്കുമതി കുറഞ്ഞു. ഉദാഹരണത്തിന് പാക് സുസുക്കി മോട്ടോർ കമ്പനിക്ക് ഓഗസ്റ്റിനും ഒക്‌ടോബറിനും ഇടയിൽ 28 ദിവസത്തേക്ക് അവരുടെ നിർമാണ കേന്ദ്രം അടച്ചിടേണ്ടി വന്നു.
കൂടാതെ പാകിസ്ഥാനിലെ ടൊയോട്ട വാഹനങ്ങളുടെ അസംബ്ലറായ ഇൻഡസ് മോട്ടോർ കമ്പനി, ഹോണ്ട അറ്റ്‌ലസ് കാർസ് എന്നിവയും താൽക്കാലികമായി ഉത്പാദനം നിർത്തിവച്ച കാലയളവ് പ്രഖ്യാപിച്ചു. അന്തിമ ഉപഭോക്താക്കൾക്ക് ലഭ്യമായ പുതിയ വാഹനങ്ങൾ കുറവായതാണ് ഇതിന്റെ നേരിട്ടുള്ള വീഴ്ച്ചയ്ക്ക് കാരണമായത്. വിതരണ ശൃംഖലയിലെ തടസങ്ങൾ നമ്മുടെ ഇന്ത്യയിലും ചെറിയ തോതിലെങ്കിലും പ്രകടമാണ്. ഇതിനാലാണ് ബുക്കിംഗ് പിരീഡ് ഇപ്പോഴും ഉയർന്നു തന്നെ നിൽക്കാൻ കാരണമാവുന്നത്.
സാമ്പത്തിക പ്രതിസന്ധികൾ
പാകിസ്ഥാനിലെ വാഹന വ്യവസായത്തിനുള്ളിലെ നിലവിലെ സ്ഥിതി ഗുരുതരമായിരിക്കുന്നതിന് പിന്നിലുള്ള മറ്റൊരു കാരണം രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളാണ്. പാകിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കുറച്ച് കാലമായി വളരെ പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായ അഭൂതപൂർവവും ദാരുണവുമായ വെള്ളപ്പൊക്കവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൊവിഡ് മഹാമാരിയും സ്ഥിതി കൂടുതൽ വഷളാക്കി.
വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിൽ കനത്ത നാശനഷ്ടങ്ങളുണ്ടായിരുന്നു. 30 ബില്യണിലേറെ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഉയർന്ന പണപ്പെരുപ്പവും കുറഞ്ഞ വാങ്ങൽ ശേഷിയും വാഹന വിപണിയെ പ്രതികൂലമായി ബാധിക്കാനും കാരണമായി. വാഹന ഘടകങ്ങളുടെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ എടുത്തുകളയണമെന്ന ആവശ്യം ഉയർന്നുവെങ്കിലും ഇത് ചെവിക്കൊള്ളാനും സർക്കാർ തയാറായില്ല.
കറൻസിയുടെ മൂല്യ തകർച്ചയും സാധ്യതകളെ ബാധിച്ചുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. എന്നാൽ സാമ്പത്തിക നില ഭദ്രമാക്കുന്നതിലടക്കം പാകിസ്ഥാന് നൽകുന്ന സഹായം ചൈന തുടരുമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് വ്യക്തമാക്കിയത് വാഹന വിപണിക്കും ആസ്വാസമാവുന്ന കാര്യമാണ്. 2019 മുതൽ പാകിസ്ഥാനിലെ വാഹന വിൽപ്പന കുത്തനെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയത്.
ദീർഘ നാളായി വാഹന വ്യവസായം വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ ചില കാർ അസംബ്ലർമാരും നിർമാതാക്കളും പാകിസ്ഥാൻ വിപണിയിൽ നിന്ന് പിൻമാറാനുള്ള വഴികളും ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. എസ്ബിപിയുടെ അഭൂതപൂർവമായ മൂല്യത്തകർച്ചയും ഇറക്കുമതി നിയന്ത്രണങ്ങളും കാരണം ഓട്ടോമൊബൈൽ മേഖല അപ്രതീക്ഷിതമായ ബാഹ്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മാനേജ്‌മെന്റ് ബ്രീഫിംഗിൽ ഇൻഡസ് മോട്ടോർസ് കഴിഞ്ഞ ദിവസം അറിയിച്ചു.


Click it and Unblock the Notifications








