12 റോൾസ് റോയ്‌സ് ഉൾപ്പടെ കൊതിപ്പിക്കുന്ന സൂപ്പർകാറുകൾ വരെ, എല്ലാം ബാക്കിയാക്കി സിജെ റോയ്
പ്രമുഖ വ്യവസായിയും റിയൽ എസ്‌റ്റേറ്റ് രംഗത്തെ അതികായനുമായ സിജെ റോയ് സ്വയം വെടിവെച്ച് മരണത്തിന് കീഴടങ്ങിയ വാർത്ത ഇന്നലെ ലോകം മുഴുവൻ ഞെട്ടലോടെയാണ് കേട്ടത്. ഇന്നും ഈ ഷോക്ക് മാറാതെ വാർത്ത ചാനലുകളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. കേന്ദ്ര ഏജൻസികളുടെ റെയ്ഡിനിടെയാണ് കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ മരണപ്പെട്ടത്. സ്ഥാപനങ്ങളിൽ കുറച്ചുദിവസങ്ങളായി നടന്നുവരുന്ന റെയ്‌ഡിനോട് അനുബന്ധിച്ചുള്ള സമ്മർദ്ദമാണ് സ്വയം വെടിയുതിർക്കാൻ റോയിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. വ്യവസായി എന്നതിലുപരി വലിയൊരു വണ്ടിഭ്രാന്തൻ കൂടിയായിരുന്നു കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ ചിരിയൻകണ്ടത്ത് ജോസഫ് റോയ്.
പലരേയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള വാഹനങ്ങൾ ബാക്കിവെച്ചാണ് സിജെ റോയ് ഓർമയാവുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ റോഡ്-ലീഗൽ കാറുകളിൽ ഒന്നായ ബുഗാട്ടി വെയ്‌റോൺ വരെ ഗരാജിലെത്തിച്ച റോയ് മൊത്തം 12 റോൾസ് റോയിസ് വാങ്ങിക്കൂട്ടിയെന്നറിഞ്ഞ് മലയാളികൾ ഒരേ സമയം ഞെട്ടുകയും അഭിമാനിക്കുകയും ചെയ്തു. ആദ്യം വാങ്ങിയ മാരുതി 800 പിന്നീട് വർഷങ്ങൾക്ക് ശേഷം 10 ലക്ഷം രൂപയ്ക്ക് തിരികെ വാങ്ങിയതും റോയിയുടെ വാഹനക്കമ്പത്തെ എടുത്ത് കാണിക്കുന്ന കാര്യമാണ്.

വിവാഹം കഴിഞ്ഞ് 3 മാസത്തിനുള്ളിൽ വാങ്ങിയ മാരുതി 800 അന്ന് വാങ്ങിയത് 1.10 ലക്ഷം രൂപക്കായിരുന്നുവെന്നും റോയ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങൾക്കു ശേഷം ആദ്യ കാർ തിരികെ വാങ്ങണമെന്ന മോഹത്തിൻ്റെ പുറത്ത് ആ കാർ കണ്ടെത്തുന്നവർക്ക് 10 ലക്ഷം രൂപ റോയ് സമ്മാനം പ്രഖ്യാപിച്ചു. 36 മണിക്കൂറിനുള്ളിൽ കാർ കണ്ടെത്തുകയും സ്വന്തമാക്കുകയും ചെയ്‌തത് വലിയ വാർത്തയായിരുന്നു.
കാറുകൾ കൂടാതെ ആകാശ യാത്രകൾക്കായി പ്രൈവറ്റ് ജെറ്റും സ്വന്തമായിട്ടുണ്ടായിരുന്നു സിജെ റോയ്ക്ക്. അതോടൊപ്പം കാറുകൾക്ക് പ്രത്യേക നമ്പരും സ്വന്തമാക്കാൻ ശ്രമിക്കാറുണ്ടായിരുന്നു ഈ വണ്ടിഭ്രാന്തൻ. ഇന്ത്യയിലെ എല്ലാ വാഹനങ്ങളുടെയും നമ്പർ 3 ആണ്. ദുബായിൽ അതിനു സാധിക്കാത്തതിനാൽ തമ്മിൽ കൂട്ടുമ്പോൾ 3 ലഭിക്കുന്ന നമ്പറുകളാണ് വാങ്ങിയിരിക്കുന്നത്. ഇനി ആരേയും മോഹിപ്പിക്കുന്ന കോടികൾ വില വരുന്ന കാർ ശേഖരം എങ്ങനെയാണെന്ന് നോക്കാം.

ബുഗാട്ടി വെയ്‌റോൺ
ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായ ബുഗാട്ടി വെയ്‌റോൺ സ്വന്തമാക്കിയിട്ടുള്ള വ്യക്തിയാണ് സിജെ റോയ്. 14 വർഷത്തിലേറെയായി കോൺഫിഡൻ്റ് ഗ്രൂപ്പ് ചെയർമാൻ്റെ ഗരാജിലെ സാന്നിധ്യമാണിത്. 1,001 bhp കരുത്ത് വികസിപ്പിക്കാൻ കഴിവുള്ള 8.0 ലിറ്റർ W16 ക്വാഡ്-ടർബോചാർജ്ഡ് എഞ്ചിനാണ് വെയ്‌റോൺ ഹൈപ്പർ കാറിൻ്റെ ഹൃദയം. ഏകദേശം 11 കോടി രൂപയ്ക്കു മുകളിലാണ് ഇതിൻ്റെ വില വരുന്നത്.
GMC ഹമ്മർ ഇവി
ആദ്യം അമേരിക്കൻ പട്ടാളത്തിനായി പണികഴിച്ച് പിന്നീട് ഹോളിവുഡ് താരം അർണോൾഡ് ഷ്വാസ്‌നെഗറിന്റെ സമ്മർദ്ദം മൂലം സാധാരണക്കാർക്കായും പുറത്തിറങ്ങിയ ഹമ്മർ ആരും വാങ്ങാൻ കൊതിക്കുന്നൊരു എസ്‌യുവിയാണ്. ഇതിൻ്റെ ഇവി പതിപ്പാണ് സിജെ റോയിയുടെ ഗരാജിലുള്ളത്. 1000 bhp പവറിൽ പരമാവധി 15591 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ കഴിവുള്ള ട്രിപ്പിൾ മോട്ടോറുകൾ ഉൾക്കൊള്ളുന്ന വലിയ ഇലക്ട്രിക് സൂപ്പർ-ട്രക്കാണിത്. ക്രാബ്‌വോക്ക് ഫീച്ചറും ഇതിൻ്റെ പ്രത്യേകതയാണ്.

ലംബോർഗിനി അവൻ്റഡോർ
ലംബോർഗിനി അവൻ്റഡോറിൻ്റെ പ്രത്യേക പതിപ്പായ മൻസോറി കാർബണാഡോയാണ് കോൺഫിഡൻ്റ് ഗ്രൂപ്പ് മുതലാളിയുടെ പക്കലുണ്ടായിരുന്നത്. വളരെ അപൂർവമായ സൂപ്പർകാർ ഒരു കാർബൺ-ഫൈബർ പതിപ്പാണ്. ഇതിൽ ഒരു ബെസ്പോക്ക് കാർബൺ-വീവ് ബോഡിയും റീ-ട്യൂൺ ചെയ്ത V12 എഞ്ചിനുമാണ് വരുന്നത്. ഈ കൂറ്റൻ എഞ്ചിന് ഏകദേശം 1,250 bhp പവറോളം നിർമിക്കാൻ കഴിയുമായിരുന്നു.
ലംബോർഗിനി ഹുറാക്കാൻ
ലംബോർഗിനി ഹുറാക്കാൻ കാർബൺ എഡിഷനാണ് റോയ് സ്വന്തമാക്കിയിട്ടുള്ള മറ്റൊരു കിടിലൻ കാർ. ഭാരം കുറയ്ക്കുന്നതിനും മെച്ചപ്പെട്ട എയറോഡൈനാമിക്സിനും വേണ്ടി വിപുലമായ നിലയിൽ കാർബൺ ഫൈബർ ഘടകങ്ങൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ സൂപ്പർകാറിന് തുടിപ്പേകിയിരുന്നത് 5.2 ലിറ്റർ V10 എഞ്ചിനാണ്. ഏകദേശം 4 കോടി രൂപയ്ക്ക് മുകളിലാണ് ഈ പ്രത്യേക ഹുറക്കാനമായി ചെലവഴിച്ചത്.
ഇവ കൂടാതെ റോൾസ് റോയ്‌സ് സ്‌പെക്ട്ര, റോൾസ് റോയ്‌സ് ഫാന്റം VIII, ബെൻ്റ്ലി ഫ്ലൈയിംഗ് സ്പർ, മക്ലാരൻ 720S, ഫെറാറി 458, കൊയിനെക്സെഗ് അഗേര ആർ തുടങ്ങിയ ചില വമ്പൻ കാറുകളും ഇദ്ദേഹത്തിൻ്റെ ഗരാജിനെ സമ്പന്നമാക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വൻ ഫോളോവേഴ്സിനെ സമ്പാദിച്ചിച്ചിട്ടുള്ള സിജെ റോയിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 1 മില്യണിലധികം ഫോളാവേഴ്‌സുണ്ട്. മരണത്തിന് കീഴടങ്ങിയെങ്കിലും ഇനി എല്ലാവരുടേയും ഓർമയിൽ റോയ് ജീവിക്കും.


Click it and Unblock the Notifications








