നിയമലംഘനം ഫോട്ടോയെടുത്ത് പൊലീസിന് കൊടുത്താൽ 50,000 രൂപ സമ്പാദിക്കാം, ഈ ആപ്ലിക്കേഷൻ മതി
റോഡുകളിൽ വർധിച്ചുവരുന്ന അപകടങ്ങളും നിയമലംഘനങ്ങളുമെല്ലാം കുറയ്ക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പുതിയ നടപടികൾ സ്വീകരിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഒന്ന് വണ്ടിയുമെടുത്ത് റോഡിലേക്ക് ഇറങ്ങിയാൽ ഗതാഗത നിയമലംഘനങ്ങൾ നിരവധി കാണാനുമാവും. പൊലീസ് പരിശോധനകളും എഐ ക്യാമറകളുടെ വരവും നിയമലംഘനങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും പൊലീസിന്റെ കണ്ണ് എത്തണമെന്നില്ലല്ലോ. അതുമല്ല, സാധാരണ ജനങ്ങൾക്ക് ഇതെല്ലാം കണ്ടുനിൽക്കാം എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാനും സാധിക്കില്ല. ഇനി അവരെ ചോദ്യം ചെയ്‌ത് സംഭവം വഷളാക്കാമെന്ന് അല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നുമില്ല താനും.
എന്നാൽ ഗതാഗത നിയമലംഘനങ്ങൾ, റോഡിലെ രോഷ കേസുകൾ, അശ്രദ്ധമായ വാഹനമോടിക്കലുകൾ എന്നിവ ഇനി അത്രവേഗം നടക്കില്ല. ഇതെല്ലാം തടയുന്നതിനായി ഡൽഹി ട്രാഫിക് പൊലീസ് പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. പ്രഹാരി ആപ്പ് എന്നറിയപ്പെടുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ സംഭവങ്ങൾ സാധാരണ ജനങ്ങൾക്കും പകർത്തി അധികാരികളിലേക്ക് എത്തിക്കാൻ സാധിക്കും.

ഇതൊന്നും ഫ്രീയായി പൊലീസിനെ അറിയിച്ചിട്ട് നമുക്ക് എന്തുകിട്ടാനാണെന്ന് ആലോചിച്ച് മടിച്ച് നിൽക്കുന്നവർ പോലും ഇനി മുതൽ ഇതൊരു വരുമാനമാർഗമാക്കി എടുത്തെന്ന് വരെ വന്നേക്കാം. കാരണം പ്രഹാരി ആപ്പ് ഉപയോഗിച്ച് ഗതാഗത നിയമലംഘനങ്ങളുടെ ഫോട്ടോയോ, വീഡിയോയോ പകർത്തുന്നവർക്ക് കൃത്യമായ പാരിതോഷികം ലഭിക്കുമെന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രത്യേകത.
അങ്ങനെ പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കാനും കഴിയും. അത് എങ്ങനെയാണ് വിശദമായി തന്നെ പറഞ്ഞുതരാം. ഡൽഹി ട്രാഫിക് പൊലീസ് ആരംഭിച്ച പ്രഹാരി ആപ്ലിക്കേഷൻ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരിക്കുന്നത്. ഇത് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ഡൗൺലോഡ് ചെയ്യാം. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ആളുകളുടെ വിവരങ്ങൾ ഈ ആപ്പ് ഉപയോഗിച്ച് വേണം നൽകാൻ.

ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി പ്രഹാരി ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് മൊബൈൽ നമ്പർ, ഒടിപി എന്നിവ വഴി രജിസ്റ്റർ ചെയ്യണം. തുടർന്ന്, നിയമലംഘനം റിപ്പോർട്ട് ചെയ്യുന്നതിന് വാഹനത്തിന്റെ വ്യക്തമായ ഫോട്ടോ എടുക്കണം. സമർപ്പിക്കേണ്ട നിർബന്ധിത വിശദാംശങ്ങളുടെ പട്ടികയിൽ ഫോട്ടോ, തീയതി, സമയം, സ്ഥലം എന്നിവയും ഉൾപ്പെടുന്നുണ്ട്.
വിവരങ്ങൾ നൽകുന്നതിന്റെ കൃത്യമായ അടിസ്ഥാനത്തിൽ അവർക്ക് പ്രതിമാസം 50,000 രൂപ വരെ സമ്പാദിക്കാമെന്നാണ് ട്രാഫിക് പൊലീസ് അധികാരികൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. നിലവിൽ ഓരോ ദിവസവും 1,400-1,500 പരാതികൾ പൗരന്മാർ സമർപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ പൗരന്മാർ നടത്തുന്ന അപേക്ഷകൾ ആദ്യം ഡിസിപി ട്രാഫിക് എസ്കെ സിംഗ് പരിശോധിച്ചുറപ്പാക്കുകയാണ് ചെയ്യുന്നത്.

അതിനുശേഷം, ചലാനുകൾ വാഹന ഉടമകൾക്ക് അയയ്ക്കുകയും ചെയ്യും. ചലാനുകൾ അയയ്ക്കുന്നതിനും സമർപ്പിക്കുന്നയാളെ അറിയിക്കുന്നതിനും മുമ്പ്, അവയുടെ ആധികാരികത അധികാരികൾ വിശദമായി പരിശോധിച്ച് ഉറപ്പാക്കുന്നുണ്ട്. കാരണം ഇവയെല്ലാം മവപൂർവം തെറ്റിധരിപ്പിക്കാനല്ലെന്നും വ്യക്തിപരമായ പകപോക്കൽ മൂലമല്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. റിവാർഡുകളെ സംബന്ധിച്ചിടത്തോളം മികച്ച സംഭാവന നൽകുന്നവരെ ഓരോ മാസവും റാങ്ക് ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്.
ഏറ്റവും കൂടുതൽ പരിശോധിച്ചുറപ്പിച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്ക് 50,000 രൂപ പാരിതോഷികം ലഭിക്കും. രണ്ടാം സ്ഥാനം നേടുന്നയാൾക്ക് 25,000 രൂപയും, മൂന്നാം സ്ഥാനം നേടുന്നവർക്ക് 15,000 രൂപയും നാലാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപയും പാരിതോഷികം ലഭിക്കും. ഈ റിവാർഡ് സംവിധാനം ഇതിനോടകം പ്രഹാരി ആപ്ലിക്കേഷനെ വൈറലാക്കിയിട്ടുണ്ട്. ആളുകൾ അവരുടെ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ പോലും രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഗതാഗത നിയമ ലംഘനങ്ങൾ തടയുന്നതിനുള്ള ഈ വൈറൽ രീതി തൊഴിലില്ലാത്ത വ്യക്തികൾക്ക് പ്രത്യേകിച്ചും സഹായകരമാണ്. പൊതു അച്ചടക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനിടയിൽ മറ്റുള്ളവർക്ക് ഒരു വരുമാന മാർഗം കൂടിയാവുന്നത് എന്തായാലും സ്വാഗതാർഹമാണ്. ഒപ്പം ഖജനാവിലേക്ക് നല്ലൊരു തുകയും എത്തും. ഇതിന്റെ ഒരു ഭാഗം മാത്രമാണ് വിജയികൾക്ക് നൽകുന്നത്.


Click it and Unblock the Notifications








