കാറിൽ സൺഫിലിം ഒട്ടിക്കാൻ പ്ലാനുണ്ടോ? ഈ നിയമങ്ങൾ അറിയില്ലേൽ പണികിട്ടും കേട്ടോ
വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺ കൺട്രോൾ ഫിലിം അല്ലെങ്കിൽ കൂളിംഗ് ഫിലിം (Cooling Film) ഒട്ടിക്കാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. കേരളത്തിലെ ആളുകളെല്ലാം ഏറെക്കാലമായി കേൾക്കാനും നടപ്പിലാവാനും ആഗ്രഹിച്ചിരുന്ന നിയമം വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു എത്തിയത്. കാറിൻ്റെ വിൻഡ്‌ഷീൽഡുകളിലും സൈഡ് വിൻഡോയിലുമെല്ലാം അന്യസംസ്ഥാനക്കാർ ടിൻ്റഡ് ഫിലിം ഒട്ടിച്ച് കറങ്ങുന്ന കാഴ്ച്ച മലയാളികൾ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾക്കെതിരായ ഒരു കവചമായി ടിൻ്റഡ് ഫിലിം പ്രവർത്തിക്കുന്നതിനാൽ കാറിനകത്തെ ചൂട് കുറയ്ക്കാൻ സഹായിക്കും.
ചൂടത്ത് സൺഫിലിം യാത്രക്കാർക്ക് എത്രമാത്രം ഉപകാരപ്പെടുന്നത് അനുഭവിച്ച് തന്നെയറിയേണ്ട ഒന്നാണ്. ഇതോടൊപ്പം കാറിൻ്റെ ഇൻ്റീരിയർ മങ്ങുന്നതും കേടുപാടുകൾ സംഭവിക്കുന്നതും തടയാനും സൺഫിലിമുകൾ സഹായിക്കും. പക്ഷേ സൺഫിലിം ഒട്ടിക്കരുതെന്ന നിമയം വന്നത് എവിടുന്നാണെന്ന് അറിയാമോ? 2012-ലാണ് ഇതിന് പിന്നിലുള്ള ഉത്തരവ് വരുന്നത്. സൺഫിലിം ഒട്ടിച്ച വാഹനങ്ങൾക്കുള്ളിൽ കുറ്റകൃത്യങ്ങൾ പെരുകുന്നത് അടിസ്ഥാനമാക്കിയാണ് ഈ വിചിത്രമായ തീരുമാനം സുപ്രീം കോടതി കൈക്കൊള്ളുന്നത്.

വഴിയിൽ തടഞ്ഞുനിർത്തി പലരുടേയും കാറുകളിൽ ഒട്ടിച്ചിരുന്ന സൺഫിലിമുകൾ നിർബന്ധിച്ച് വലിച്ച് കീറിപ്പിക്കുക വരെ ചെയ്‌തിട്ടുണ്ട്. പക്ഷേ സൺഫിലിമുകൾ പൂർണമായും നിരോധിച്ചിരുന്നില്ല എന്നതാണ് പലർക്കും അറിയാതിരുന്ന കാര്യം. കാറിൻ്റെ ഗ്ലാസുകളിൽ അനുവദനീയമായ അളവിൽ ടിന്റഡ് ഫിലിമുകൾ ഉപയോഗിക്കാം. കേരള ഹൈക്കോടതിയിൽ നിന്നും ഇതിനുള്ള ഉത്തരവ് പുറത്തുവന്നതിനു ശേഷമാണ് പലരും ഇതറിയുന്നത്.
പക്ഷേ നിയമം അറിയാതെ കാറിൽ ടിൻ്റഡ് ഫിലിം ഒട്ടിക്കാൻ ഓടിപ്പോവേണ്ട കേട്ടോ. അതിനും ചില നിയമങ്ങൾക്ക് അനുസൃതമായി വേണമെന്ന് മാത്രം. നിയമമനുസരിച്ച്, മുൻവശത്തെ വിൻഡ്ഷീൽഡിനും പിൻഭാഗത്തെ വിൻഡ്ഷീൽഡിനും കുറഞ്ഞത് 70 ശതമാനമെങ്കിലും സുതാര്യതയും ഉണ്ടായിരിക്കണം. അതേസമയം കാറിൻ്റെ സൈഡ് വിൻഡോകളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും ദൃശ്യപരത ഉണ്ടായിരിക്കണം.

അനുവദനീയമായ ഈ അളവുകൾക്ക് താഴെ കാഴ്ച്ച കുറയ്ക്കുന്ന ഏത് സൺഫിലിമും നിയമവിരുദ്ധമാണ്. ഇത് സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നത് പിഴയോ മറ്റ് നിയമപരമായ പ്രത്യാഘാതങ്ങളോ ഉണ്ടാക്കിയേക്കാമെന്ന് മനസിൽ ഓർമിക്കണേ. 2021 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിലെ സെക്ഷൻ 100-ൻ്റെ ഭേദഗതി അനുസരിച്ചാണ് മോട്ടോർ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സുരക്ഷാ ഗ്ലാസുകൾക്ക് പകരം സുരക്ഷാ ഗ്ലേസിംഗ് ഉപയോഗിക്കാൻ അനുവാദമുള്ളത്.
പക്ഷേ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിൻ്റെ 2019 ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സുരക്ഷാ ഗ്ലേസിംഗാണ് അനുവദനീയമാട്ടുള്ളത് എന്നതും ഓർമിക്കണം. സുരക്ഷാ ഗ്ലാസിൻ്റെ ആന്തരിക ഉപരിതലത്തിൽ പ്രയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് നിർമിത ടിന്റഡ് ഫിലിം സുരക്ഷാ ഗ്ലേസിംഗിൻ്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം മുന്നിലെയും പിന്നിലെയും വിൻഡ്ഷീൽഡുകൾക്ക് 70 ശതമാനം സുതാര്യതയും സൈഡ് വിൻഡോകൾക്ക് 50 ശതമാനം സുതാര്യതയും ഉണ്ടായിരിക്കണം.

ഈ ഭേദഗതിയെ പരാമർശിച്ചാണ് കാറുകളിൽ ടിൻ്റ് ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് ഈ വർഷമാദ്യം കേരള ഹൈക്കോടതി വ്യക്തമാക്കുന്നത്. എന്നാൽ, ടിൻ്റഡ് ഫിലിമുകൾ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കോടതി പ്രത്യേകം എടുത്തുപറയുന്നുമുണ്ട്. ഈ പുതിയ വിധി നടപ്പാക്കുന്നതിലൂടെ എല്ലാ കാർ ഉടമകൾക്കും സുരക്ഷാ ഗ്ലേസിംഗിൻ്റെ നേട്ടങ്ങൾ ആസ്വദിക്കാനാകും. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും സൺഫിലിം ഒട്ടിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
അതോടൊപ്പം ഉദ്യോഗസ്ഥർക്കും ഗതാഗത മന്ത്രിയുടെ തക്കീതുണ്ട്. നിയമപരമായി വാഹനങ്ങളിൽ ഫിലിം പതിപ്പിക്കുന്ന വാഹനമുടമകളെ റോഡിൽ തടഞ്ഞു നിർത്തരുതെന്നും അഥവാ വാഹനങ്ങളിൽ നിയമം അനുശാസിക്കുന്നതിനെതിരെയാണ് ഫിലിം പതിപ്പിച്ചിരിക്കുന്നതെങ്കിൽ പരസ്യമായി ഫിലിം വലിച്ചു കീറരുതെന്നാണ് ഗതാഗത മന്ത്ര കെ ബി ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് താക്കീത് നൽകിയിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








