Fastag കാട് കാണാൻ ഇനി ഫാസ്‌ടാഗ്, എൻട്രി ഫീ പൂർണമായും ഡിജിറ്റലാക്കാൻ പദ്ധതി
ടോൾപ്ലാസകളിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഫാസ്‌ടാഗ് (Fastag) സംവിധാനം എന്ന് വാഹനമുള്ള ഏതൊരാൾക്കും ഏറെ പരിചിതമായി കഴിഞ്ഞിരിക്കുകയാണ്. ടോള്‍ പ്ലാസയിലെ (Toll Plaza) ജീവനക്കാരന് പണം നല്‍കാതെ ഓട്ടോമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്നൊരു ഡിജിറ്റൽ സംവിധാനമാണിത്.
ടോൾപ്ലാസകളിലെ തിരക്കുകൾ കാര്യമായി കുറഞ്ഞില്ലെങ്കിലും ഇവിടെ ചെലവഴിക്കുന്ന സമയത്തിൽ അൽപം കുറവുണ്ടെന്ന കാര്യം സത്യമാണ്. ടോള്‍ നല്‍കുന്നതിനായി വാഹനങ്ങളുടെ കാത്തുനില്‍പ്പ് ഒഴിവാക്കാമെന്നുള്ളതാണ് പ്രധാന നേട്ടം. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗു വഴി പണമിടപാട് നടക്കുന്നതിനാൽ ചില്ലറ തർക്കങ്ങളും ഇല്ലാതായി. എന്നാൽ എല്ലാ സാങ്കേതികവിദ്യകൾക്കുമുള്ള അതിന്റേതായ പരിമിതികൾ ഇവിടെയുമുണ്ട്. ഇപ്പോഴിതാ ഫോറസ്റ്റ് യാത്രകൾക്കായി നൽകേണ്ട പാസിനായുള്ള ഫീസും ഫാസ്‌ടാഗ് ഉപയോഗിച്ച് നൽകാനാവും എന്നതാണ് പുറത്തുവരുന്ന പുതിയ വാർത്ത.

ഇതിന്റെ ഭാഗമായി ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗാർജുന സാഗർ-ശ്രീശൈലം ടൈഗർ റിസർവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ധാരണാപത്രം ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ഫാസ്‌ടാഗ് ഉപയോഗിച്ചുള്ള ഫീസ് ഒടുക്കൽ നിലവിൽ ഇവിടെ മാത്രമാണ് ലഭ്യമാവുക. ഇത് വിജയകരമായാൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമോ എന്ന കാര്യമാണ് ഇനി നോക്കി കാണേണ്ടത്.
സന്ദർശകർക്കായി ഈ സേവനം ആരംഭിക്കുന്നതിന് എൻഎച്ച്എഐയുടെ അനുബന്ധ സ്ഥാപനമായ ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ടൈഗർ റിസർവ് അതോറിറ്റിയുമായി കരാർ ഒപ്പിട്ടതായി ദേശീയ വാർത്ത ഏജൻസിസായി എഎൻഐയാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വനമേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് തടസമില്ലാത്തതും കാര്യക്ഷമവുമായ പ്രവേശന പ്രക്രിയ സുഗമമാക്കുന്നതിന് വഴിയൊരുക്കുന്നതാണ് ഇരു കക്ഷികളും തമ്മിൽ ഒപ്പുവച്ച പുതിയ കരാർ എന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) പറഞ്ഞു.

ഈ സംരംഭം ഫോറസ്റ്റ് എൻട്രി പോയിന്റുകളിൽ ഫാസ്‌ടാഗ് അധിഷ്‌ഠിത പേയ്‌മെന്റ് സംവിധാനം നൽകുമെന്നും ടൈഗർ റിസർവിന്റെ വിവിധ പ്രവേശന പോയിന്റുകളിൽ ഫാസ്‌ടാഗ് വഴി ഇക്കോസിസ്റ്റം മാനേജ്‌മെന്റ് കോഓർഡിനേഷൻ (EMC) ഫീസിന്റെ ശേഖരണത്തിന്റെ പ്രയോജനം വിപുലീകരിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. ഫോറസ്റ്റ് എൻട്രി പോയിന്റുകളിൽ ഫാസ്‌ടാഗ് അധിഷ്‌ഠിത പേയ്‌മെന്റുകൾ പ്രാപ്‌തമാക്കുന്നതിലൂടെ സന്ദർശകർക്ക് നീണ്ട ക്യൂവും കാലതാമസവും ഒഴിവാക്കാനും സാധിക്കും.
അതോടൊപ്പം ഈ പ്രദേശങ്ങളുടെ പ്രകൃതി ഭംഗിയും വന്യജീവികളെയും തടസങ്ങളില്ലാതെ ആസ്വദിക്കാൻ സന്ദർശകരെ അനുവദിക്കുമെന്നും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) വ്യക്തമാക്കി. NHAI-യുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് ലിമിറ്റഡും വനം വകുപ്പും തമ്മിലുള്ള ഈ പങ്കാളിത്തം സുസ്ഥിരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഫോറസ്റ്റ് എൻട്രി കേന്ദ്രങ്ങളിലെ വാഹന ഉദ്‌വമനം തടയുന്നതിലൂടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് എന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിലുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാണ്. ഈ സംവിധാനം റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തുന്നതെന്ന് മുന്നേ പറഞ്ഞുവല്ലോ... എല്ലാ ഫോർ വീലറുകളിലും ഭാരമേറിയ വാഹനങ്ങളിലും ഫാസ്‌ടാഗ് നിർബന്ധവുമാണ്. ടോൾ പിരിവ് പ്രക്രിയ മുമ്പത്തേതിനേക്കാൾ സുതാര്യവും തടസമില്ലാത്തതുമാക്കിയ ഫാസ്‌ടാഗിലൂടെയുള്ള കേന്ദ്രത്തിന്റെ വരുമാനവും ഉയർന്നിട്ടുണ്ട്. ഫാസ്‌ടാഗിൽ നിന്ന് ദിനംപ്രതി 100 കോടി രൂപ ടോള്‍ ഇനത്തില്‍ വരുമാനമായി കിട്ടുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
പുതിയ നിയമം നിലവില്‍ വന്ന ശേഷം ഫാസ്‌ടാഗ് വഴിയുള്ള ഇടപാടുകള്‍ 90 ശതമാനം ഉയര്‍ന്നെന്നും എന്‍എച്ച്എഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് 60 മുതല്‍ 70 ശതമാനം ഇടപാടുകള്‍ മാത്രമേ ഫാസ്‌ടാഗ് വഴി നടന്നിരുന്നുള്ളൂ. എന്തായാലും ഫോറസ്റ്റ് യാത്രകൾക്കായും പുതിയ രീതി നടപ്പാക്കുന്നത് തികച്ചും സ്വീകാര്യമായ നടപടിയാണ്. ചിലയിടങ്ങളിൽ ഇതിനോടകം തന്നെ ഈ സംവിധാനം നടപ്പിലാക്കിയിട്ടുമുണ്ട്. ഇത് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാൻ അധികം വൈകില്ലെന്നാണ് സൂചന.


Click it and Unblock the Notifications








