ടോൾ ബൂത്തുകൾ ഇതോടെ ഇല്ലാതാവും, പണംപിരിക്കാൻ കേന്ദ്രത്തിന്റെ പുതിയ സംവിധാനം
യാത്രകൾക്ക് ഇറങ്ങുമ്പോൾ മിനിറ്റുകളോളം റോഡിൽ ക്യൂനിൽക്കുന്ന ഏർപ്പാട് ഒരുമനുഷ്യർക്കും താത്പര്യമില്ലാത്ത കാര്യമാണ്. ആയതിനാൽ ടോൾ പ്ലാസകൾ പലർക്കും ഇന്നും ഒരു ദുസ്വപ്നമാണ്. എന്നാൽ ഫാസ്ടാഗ് നടപ്പിലാക്കിയതോടെ ഇക്കാര്യത്തിന് വലിയ ക്യൂവിന് ചെറിയ കുറവുണ്ടെങ്കിലും പൂർണമായും ഒഴിവാക്കാനായിട്ടില്ലെന്നതാണ് യാഥാർഥ്യം. എന്തായാലും ഇനി ഫാസ്ടാഗും ഓർമായാവാൻ പോവുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഇന്ത്യയിൽ ഉടനീളമുള്ള ഹൈവേകളിൽ ഫാസ്‍ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് വാർത്തകൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് തന്നെ ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കിക്കൊണ്ട് പകരം വാഹനങ്ങളില്‍ നിന്ന് യാന്ത്രികമായി ടോള്‍ പിരിക്കുന്ന സംവിധാനം രാജ്യത്തു നടപ്പാക്കുമെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ഫാസ്ടാഗുകൾക്ക് പകരം ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനം ഉടൻ നടപ്പിലാക്കുമെന്ന് ചോദ്യത്തിന് മറുപടിയായി രാജ്യസഭയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഏപ്രിലിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ ദേശീയപാതകളിൽ പുതിയ സംവിധാനം നടപ്പിലാക്കുമെന്നാണ് ശക്തമായ അഭ്യൂഹങ്ങൾ.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സൂചന നൽകി. നടപ്പാക്കുന്നതിനുള്ള ആദ്യപടികളിലൊന്നായി ദേശീയ പാതകളിൽ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനത്തിനായി കേന്ദ്രം ഒരു കൺസൾട്ടൻ്റിനെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്.

2021 മുതലാണ് ഹൈവേകളിൽ ടോൾ അടയ്‌ക്കുന്നതിന് എല്ലാ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാക്കുന്നത് ഫാസ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾ ടോൾ ഫീസിൻ്റെ ഇരട്ടി പിഴയായി നൽകണം. എന്നിരുന്നാലും ഇത് നടപ്പിലാക്കി മൂന്ന് വർഷത്തിന് ശേഷമാണ് ജിപിഎസ് അധിഷ്ഠിത ഇലക്ട്രോണിക് ടോൾ പിരിവ് സംവിധാനം അവതരിപ്പിക്കുന്നത്. ഇത് യാഥാർഥ്യമായാൽ ഫാസ്ടാഗുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കും. തുടർന്ന് രാജ്യത്തെ ടോൾ പ്ലാസകൾ പതിയെ ഇല്ലാതാവുകയും ചെയ്യും.
ഹൈവേകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലൂടെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുകയും വാഹനം സഞ്ചരിക്കുന്ന ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ കുറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനം. നിലവിൽ ഫാസ്ടാഗുകൾ പ്ലാസകളിൽ RFID അടിസ്ഥാനമാക്കിയുള്ള ടോൾ ശേഖരണമാണ് ഉപയോഗിക്കുന്നത്. അതായത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ടോള്‍ ഈടാക്കും.

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതു വഴിയുള്ള സമയ, ഇന്ധന നഷ്ടം ഇതോടെ ഒഴിവാകും. ദേശീയപാതയില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തിനു മാത്രമുള്ള ടോള്‍ ആയിരിക്കും പിരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിൽ പുതിയ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സംവിധാനം മാർച്ചിൽ തന്നെ ഫാസ്ടാഗുകൾക്ക് പകരമായി നടപ്പിലാക്കുമെന്ന് ഗഡ്കരി പറഞ്ഞിരുന്നു.
2021 ഫെബ്രുവരി 15 മുതൽ ടോൾ ഫീസ് അടയ്‌ക്കുന്നതിന് ഫാസ്‌ടാഗുകൾ നിർബന്ധിതമായി അവതരിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) എല്ലാ ഫാസ്ടാഗ് ഉപയോക്താക്കളോടും ഫെബ്രുവരി 29 ന് മുമ്പ് KYC നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. NHAI-യുടെ വൺ വെഹിക്കിൾ വൺ ഫാസ്‌റ്റാഗ് നയം നടപ്പിലാക്കാനാണ് ഈ നീക്കം. ഒരു വാഹനം ഒന്നിലധികം ഫാസ്‌ടാഗുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇവയെല്ലാം ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും.

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ഇനി നോക്കാം. പുതിയ ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ പിരിവ് സംവിധാനം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്കാൻ ചെയ്ത് ടോൾ ഫീ ഈടാക്കും വിധമാണ് സജ്ജീകരിച്ചിരിക്കുക. പുതിയ സംവിധാനത്തിൻ്റെ പരീക്ഷണം കേന്ദ്രം ഇതിനകം രണ്ടിടങ്ങളിൽ നടത്തിയതായി ഗഡ്കരി പറഞ്ഞു. ഒരു വാഹനം സഞ്ചരിക്കുമ്പോൾ ഈ സംവിധാനം ക്യാമറകൾ വഴി ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കും.
സഞ്ചരിച്ച ദൂരത്തിൻ്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് ഈടാക്കുന്ന അക്കൗണ്ടുകളുമായി നമ്പർ പ്ലേറ്റുകൾ ലിങ്ക് ചെയ്യും. അതുവഴി ടോൾ ബൂത്തുകളിൽ വാഹനങ്ങൾ നിർത്തുന്നതു വഴിയുള്ള സമയ നഷ്ടം, ഇന്ധന നഷ്ടം പോലുള്ള പോരായ്‌മകൾ ഒഴിവാകും. ഫാസ്ടാഗ് സ്‌കാൻ ചെയ്യുന്നതിന് വാഹനങ്ങൾ ടോൾ പ്ലാസകളിൽ നിർത്തിയിടുന്നത് പലപ്പോഴും നീണ്ട ക്യൂകൾ സൃഷ്ടിക്കുന്നുണ്ട്. ഫാസ്ടാഗുകൾ ആദ്യം അവതരിപ്പിച്ചതിൻ്റെ കാരണം തന്നെ അങ്ങനെ പരാജയപ്പെടുകയും ചെയ്‌തു. ഇതിനെല്ലാം പരിഹാരമായി ജിപിഎസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








