വിൽക്കുന്നത് സ്വർണമാണെങ്കിലും മനസും തനിത്തങ്കം, ജീവനക്കാർക്ക് പ്രീമിയം കാറുകൾ സമ്മാനിച്ച് ജ്വല്ലറി മുതലാളി
ജോലി ഭാരം താങ്ങാനാവാതെ യുവാക്കൾ ആത്മഹത്യ ചെയ്യുന്ന വാർത്തകൾ നാം ഇപ്പോൾ നിരന്തരം കേൾക്കാറുള്ളതാണ്. മനുഷ്യൻമാരെ റോബോട്ടുകളാക്കി പണിയെടുപ്പിച്ച് ലാഭം കൊയ്യുന്ന കോർപ്പറേറ്റ് കമ്പനികളുടെ (Corporate Companies) സ്വഭാവം ഇവിടെ പണിയെടുക്കുന്നവർക്ക് നന്നായി അറിയാം. അമിത ജോലി ഭാരം, വേതനമില്ലാത്ത ഓവർടൈം തുടങ്ങിയവയെല്ലാം ഇവിടങ്ങളിലെ സ്ഥിരം പണികൊടുക്കലാണ്. ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കോർപ്പറേറ്റിൽ പണിയെടുക്കുന്നവർക്കാർക്കും ലഭിക്കില്ലെന്ന് പറഞ്ഞാൽ പലരും വിശ്വസിച്ചേക്കില്ല. തൊഴില്‍ സമ്മര്‍ദ്ദം എന്നത് പുതിയൊരു കാര്യമല്ലെങ്കിലും ആ കയത്തിൽ വീണവർക്ക് അത്രവേഗമൊന്നും തിരിച്ചുകയറാൻ സാധിക്കാറില്ലെന്നതാണ് സത്യം.
ലീവ് പോലുമില്ലാതെ ഔദ്യോഗിക ജോലി സമയത്തിനപ്പുറം ജോലി ചെയ്യേണ്ടതിന്റെ സമ്മർദ്ദവും ബുദ്ധിമുട്ടുകളും പല കേർപ്പറേറ്റ് തൊഴിലാളികളും അമിതമായി നേരിടുന്നുണ്ട്. ഇതൊക്കെ ചെയ്യാൻ തയാറാവുന്ന മനുഷ്യരുണ്ടെങ്കിലു അവർക്ക് വേണ്ടുന്ന ആനുകൂല്യങ്ങളോ പ്രോത്സാഹനങ്ങളോ കോർപ്പറേറ്റുകൾ നൽകാറില്ല. ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നതിനിടയിൽ ഒരു കമ്പനി തന്റെ തൊഴിലാളികൾക്ക് ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങൾ നൽകി വേറിട്ടുനിൽക്കുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നുള്ള ജ്വല്ലറി ഷോപ്പ് ഉടമയാണ് തന്റെ വിശ്വസ്തരും കഠിനാധ്വാനികളുമായ ജീവനക്കാർക്ക് കാറുകൾ, സ്മാർട്ട്‌ഫോണുകൾ, സ്വർണ ബാറുകൾ, അവധിക്കാല പാക്കേജുകൾ എന്നിവ നൽകി മാതൃകയാക്കിയിരിക്കുന്നത്. അർഹതക്കുള്ള അംഗീകാരം തൊഴിലടങ്ങളൽ നിന്നും ലഭിക്കുന്നത് എന്നും സന്തോഷം തരുന്ന കാര്യമാണ്. പ്രത്യേകിച്ച് കൂട്ടപ്പിരിച്ചുവിടലുകളും അമിത ജോലിഭാരവും സമ്മർദ്ദങ്ങളും നൽകുന്ന ഇക്കാലത്ത്.
ഗുജറാത്തിലെ കാബ്ര ജുവൽസിന്റെ സ്ഥാപകനായ കൈലാഷ് കാബ്രയാണ് 200 കോടി രൂപയുടെ വരുമാനം നേടിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ജോലിക്കാർക്ക് ഇത്തരത്തിൽ ആവേശകരമായ സമ്മാനങ്ങൾ നൽകിയിരിക്കുന്നത്. തന്റെ ജ്വല്ലറിയിലെ 12 മുതിർന്ന ജീവനക്കാർക്കാണ് പുതിയ വാഹനങ്ങൾ സമ്മാനം ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ജീവനക്കാർക്ക് മഹീന്ദ്ര XUV700, ടൊയോട്ട ഇന്നോവ ഹൈക്രോസ്, ഹ്യുണ്ടായി i10, ഹ്യുണ്ടായി എക്സ്റ്റർ, മാരുതി എർട്ടിഗ, ടാറ്റ നെക്‌സോൺ തുടങ്ങിയവയാണ് ഗിഫ്റ്റായി നൽകിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ കോംപാക്‌ട് എസ്‌യുവി മോഡലായ ബ്രെസയും ഇക്കൂട്ടത്തിൽ കിടക്കുന്നത് കാണാം. 10 വർഷത്തിലേറെയായി ജ്വല്ലറിയിൽ ജോലി ചെയ്യുന്നയാൾക്കാണ് കാബ്ര ജുവൽസിന്റെ സ്ഥാപകനായ കൈലാഷ് കാബ്ര ടൊയോട്ട ഇന്നോവ ഹൈക്രോസ് സമ്മാനമായി കൊടുത്തിരിക്കുന്നത്. ജ്വല്ലറി ആരംഭിച്ചപ്പോൾ വെറും 12 ജീവനക്കാരും 2 കോടി രൂപ വിറ്റുവരവും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കൈലാഷ് പറയുന്നു.
ഇന്ന് ഞങ്ങളുടെ ടീം 140 അംഗങ്ങളായി വളർന്നുവെന്നും, 2024-25 സാമ്പത്തിക വർഷത്തിൽ കാബ്ര ജുവൽസ് 200 കോടി വിൽപ്പന മറികടന്നുവെന്നും പറഞ്ഞ അദ്ദേഹം. എന്റെ ടീമിന്റെ സമർപ്പണമില്ലായിരുന്നെങ്കിൽ ഈ യാത്ര സാധ്യമാകുമായിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ഒപ്പം തന്റെ ആദ്യ ജീവനക്കാരോട് എന്നും നന്ദിയുള്ളവനാണെന്നും കാബ്ര വ്യക്തമാക്കി. ഇത്തരത്തിൽ പല കമ്പനികളും ഉടമകളും തന്റെ ജീവനക്കാർക്ക് കാറുകളും മറ്റും സമ്മാനമായി നൽകിയിട്ടുണ്ട്.

ഇത്തത്തെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള വാർത്തകൾക്ക് ഏറെ പ്രാധാന്യവുമുണ്ട്. കഴിഞ്ഞ വർഷം, ചെന്നൈ ആസ്ഥാനമായുള്ള ടീം ഡീറ്റെയിലിംഗ് സൊല്യൂഷൻസ് എന്ന കമ്പനി തങ്ങളുടെ ജീവനക്കാർക്ക് 28 കാറുകളും 29 ബൈക്കുകളും സമ്മാനമായി നൽകിയതും വലിയ വാർത്തയായിരുന്നു. മെർസിഡീസ് ബെൻസ് സി-ക്ലാസ്, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഫ്രോങ്ക്സ്, തുടങ്ങി നിരവധി വാഹനങ്ങളാണ് അന്ന് സമ്മാനമായി കൈമാറിയത്.
മലയാളികൾക്കും ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ എടുത്ത് കാണിക്കാനുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊരട്ടി ഇൻഫോപാർക്കിലെ ആഗോള ഐടി സൊല്യൂഷൻ പ്രൊവൈഡറായ വെബ്‌ബാൻഡ്‌ക്രാഫ്റ്റ്‌സ് എന്ന കമ്പനിയാണ് മലയാളികളുടെ ശയസും വാനോളമെത്തിച്ചത്. കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്‌ത വ്യക്തിക്ക് ഒരു മെർസിഡീസ് ബെൻസ് സി-ക്ലാസാണ് അന്ന് സമ്മാനം കൊടുത്തത്. ജീവനക്കാർക്ക് സമ്മാനങ്ങൾ നൽകുന്നത് അവരുടെ സേവനത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നുകൂടിയാണ്.


Click it and Unblock the Notifications








