അതെ ഇത് ഹോണ്ട സിറ്റിയാണ്! പോർഷ സ്പീഡ്സ്റ്റർ ലുക്കിൽ അമ്പരിപ്പിക്കുന്ന രൂപമാറ്റം
എംവിഡിയും മോഡിഫിക്കേഷനും നമ്മുടെ നാട്ടിലെ പ്രധാന ശത്രുക്കളാണ്. നിയമപരമല്ലാത്ത പരിഷ്ക്കാരങ്ങളുമായി വണ്ടികൊണ്ടുനടക്കുന്നവരെയെല്ലാം ഓടിച്ചിട്ട് പിടിക്കുന്ന സ്റ്റൈലാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പിനുള്ളത്. മോഡിഫിക്കേഷന്റെ കാര്യത്തിൽ ഇന്ത്യയിലെ ടോക്കിയോ എന്നാണ് കേരളത്തിന്റെ വിളിപ്പേര് തന്നെ.
പക്ഷേ കേരളം വിട്ടാൽ മോഡിഫിക്കേഷനുകൾക്ക് ഇത്ര പ്രശ്‌നങ്ങളൊന്നുമില്ലെന്നു വേണം പറയാൻ. നിയമപരമാണെന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ഇവിടുത്തെ അത്രയും പ്രശ്‌നങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ പൊതുവേ ഉണ്ടാവാറില്ലെന്നു വേണം പറയാൻ. കളർ മാറ്റുന്നതും രൂപം മാറ്റുന്നതുമായ പല വാർത്തകളും ഇന്റർനെറ്റിലെ താരങ്ങളുമാണ്. അത്തരത്തിൽ ഒരു വീഡിയോയെ പറ്റി ചർച്ച ചെയ്താലോ? ഹോണ്ട സിറ്റി ടൈപ്പ് 2 മോഡൽ പോർഷ സ്പീഡ്സ്റ്ററാക്കിയ ഒരു സംഭവമാണ് പറയാൻ പോവുന്നത്. എന്നാൽ ഇത് നമ്മുടെ കേരളത്തിൽ അല്ലെന്നു മാത്രം.

ലംബോർഗിനികളും ഫെറാറികളുമെല്ലാം ഇത്തരത്തിൽ പണിതെടുത്തതൊക്കെ നാം ഇതിനോടകം കണ്ടിട്ടുണ്ടാവാം. ആയതിനാൽ ഇത്തരം റെപ്ലിക്ക കിറ്റ് കാറുകൾ രസകരമായ സംഭവം തന്നെയാണ്. പലരും തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ വേണ്ടിയാണ് ഇത്തരം ആഡംബര വാഹനങ്ങളുടെ മോഡിഫിക്കേഷനുകളും മറ്റ് മാതൃക മോഡലുകളുമെല്ലാം ഉണ്ടാക്കിയെടുക്കുന്നത്. ജർമൻ ആഡംബര വാഹന നിർമാക്കളിൽ നിന്നുള്ള ഏറ്റവും ചെലവേറിയതും അഭിലഷണീയവുമായ കളക്ടർ മോഡലുകളിലൊന്നാണ് പോർഷ 356 സ്പീഡ്സ്റ്റർ.
ഇതൊരെണ്ണം സ്വന്തമാക്കണമെന്ന് കരുതിയാൽ സംഭവം കുറച്ച് അപ്രാപ്യമാണ്. പൈസയുടെ കാര്യം മാത്രമല്ല ഇവ അധികം കിട്ടാനുമില്ലെന്നു വേണം പറയാൻ. എന്തിന് പോർഷ 356 സ്പീഡ്സ്റ്ററിന്റെ ഒരു യൂണിറ്റ് പോലും ഇന്ത്യയിലോ ഒരുപക്ഷേ നമ്മുടെ മറ്റ് അയൽ രാജ്യങ്ങളിലോ പോലും നിലവിലില്ല. ഈ അപൂർവ കാർ പാശ്ചാത്യ രാജ്യങ്ങളിൽ കുറഞ്ഞത് 4 കോടി രൂപയെങ്കിലും മുടക്കേണ്ടി വരും ഈ ഐതിഹാസിക കാറിനെ സ്വന്തമാക്കണമെങ്കിൽ. ആയതിനാൽ ഈ റിപ്ലിക്ക കാറിനെ ഒരു മികച്ച കലാസൃഷ്ടിയായി തന്നെ കണ്ടാൽ മതിയാവും.

ഗോവയിലെ റസ്റ്റി കാഷ്യൂ ഗാരാജാണ് ഹോണ്ട സിറ്റി ടൈപ്പ്-2 അടിസ്ഥാനമാക്കി 356 സ്പീഡ്സ്റ്റർ നിർമിച്ചിരിക്കുന്നത്. ഒറിജിനൽ പോർഷ പോലെ തന്നെ ഈ മോഡലിന് പിന്നിലാണ് എഞ്ചിൻ ബേ നൽകിയിരിക്കുന്നത്. എന്നിരുന്നാലും ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ സിറ്റി ടൈപ്പ്-2 പതിപ്പിന്റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റാണ് ഈ കാറിന് തുടിപ്പേകുന്നത്. ഷെല്ലിൽ ഇടം കുറവായതിനാൽ ഡബിൾ വിഷ്ബോൺ സസ്പെൻഷൻ പുഷ്റോഡോടുകൂടിയാണ് റെപ്ലിക്ക കിറ്റ് കാറിൽ ക്രമീകരിച്ചിരിക്കുന്നത്.
മുൻവശത്ത് ഇതിന് പുഷ്‌റോഡ് സസ്പെൻഷനും ബജാജ് പൾസറിൽ നിന്നുള്ള ഷോക്ക് അബ്സോർബറുകളും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. റസ്റ്റി കാഷ്യൂ ഗരാജ് കാറിന്റെ സബ്ഫ്രെയിം പൂർണമായും പുനർരൂപകൽപ്പന ചെയ്‌ത് റേഡിയേറ്ററും എഞ്ചിനും ഒരു ആംഗിളിൽ കൂടുതൽ വായു ലഭിക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. ഒറിജിനൽ 356 സ്പീഡ്സ്റ്ററിൽ നമ്മൾ കണ്ടതുപോലെ മുൻവശത്താണ് ഫ്യുവൽ ഫില്ലർ ക്യാപ്പും നൽകിയിരിക്കുന്നത്.

ഫൈബർഗ്ലാസ് ബോഡി പാനലുകൾക്കൊപ്പം ഹോണ്ട സിറ്റി ടൈപ്പ്-2 അടിസ്ഥാനമാക്കിയുള്ള റെപ്ലിക്ക പോർഷ 356 സ്പീഡ്സ്റ്ററിന് ഭാരം വളരെ കുറവാണ്. എന്നാൽ ഒറിജിനലിന്റെ ഭാവം ലഭിക്കാനായി കാറിന് ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് സമ്മാനിച്ചിരിക്കുന്നത്. ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ കാൽമുട്ടുകൾക്ക് അൽപം ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. റെപ്ലിക്ക കിറ്റ് കാറിന് നിയമസാധുതയുണ്ടെങ്കിലും വാഹനം നിരത്തിലിറക്കാറില്ലെന്നാണ് റസ്റ്റി കാഷ്യൂ ഗരാജ് വീഡിയോയിൽ പറയുന്നത്.
ഇന്ത്യൻ സുപ്രീം കോടതിയും മോട്ടോർ വെഹിക്കിൾ ആക്ടും ഇത്തരം പരിഷ്കാരങ്ങൾ പൊതു റോഡുകളിൽ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുന്നുണ്ട്. റേസിംഗ് ട്രാക്ക് അല്ലെങ്കിൽ ഫാം ഹൗസ് പോലുള്ള സ്വകാര്യ സ്വത്തുക്കളിൽ ഈ പരിഷ്‌ക്കരിച്ച വാഹനങ്ങൾ പ്രൊജക്‌റ്റ് കാറുകളായി ഉപയോഗിക്കാം. എന്നാൽ പൊതുവഴികളിൽ കണ്ടെത്തിയാൽ പൊലീസിന് പിടിച്ചെടുക്കാൻ അധികാരമുണ്ട്.
വാഹനത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ ഇന്ത്യയിൽ നിയമപരമല്ല. എഞ്ചിൻ സ്വാപ്പുകൾ പോലുള്ള കാര്യത്തിൽ ആർടിഒയുടെ മുൻകൂർ അനുമതി വേണ്ടിവരും. കൂളിംഗ് സ്റ്റിക്കറുകള്‍, വിന്‍ഡോ കര്‍ട്ടണുകള്‍, ബുള്‍ബാറുകള്‍ അല്ലെങ്കില്‍ ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്ക് നിലവിലുള്ളതാണ്. അതേസമയം വാഹനത്തിലെ പെയിന്റ്, കമ്പനി നിര്‍ദേശിക്കുന്ന വലിപ്പത്തിലുള്ള അലോയ് വീലുകള്‍ എന്നിവയെല്ലാം ഇന്ത്യയിൽ നിയമ വിധേയമാണ്.


Click it and Unblock the Notifications








